മിർ ജാഫറും, ജയ് ചാന്ദും ആരാണ്? പരസ്പരം ചരിത്രം ഓർമ്മിപ്പിച്ച്‌ ബിജെപിയും കോൺഗ്രസ്സും!

Divya John
മിർ ജാഫറും, ജയ് ചാന്ദും ആരാണ്? പരസ്പരം ചരിത്രം ഓർമ്മിപ്പിച്ച്‌ ബിജെപിയും കോൺഗ്രസ്സും! അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. അതേസമയം ലണ്ടനിലും അമേരിക്കയിലും നടത്തിയ വിവാദ പരാമർശങ്ങളിലൂടെ രാഹുൽ രാജ്യത്തിന്റെയും പാർലമെന്റിന്റെയും അന്തസ് നഷ്ടപ്പെടുത്തിയതായാണ് ബിജെപി ആരോപിക്കുന്നത്. രാഹുൽ ഗാന്ധി ഈ വിഷയത്തിൽ മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. രാഹുലിനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച ബിജെപി രാഹുലിനെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിൽ പോയി ഇന്ത്യയെ അപമാനിച്ച് സംസാരിച്ച രാഹുൽ ഗാന്ധിയെ പുതിയ കാലത്തെ 'മിർ ജാഫർ' ആണെന്നാണ് ബിജെപി നേതാവ് സാംബിത് പത്ര വിശേഷിപ്പിച്ചത്. മാത്രമല്ല യുകെയിൽ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്നും സാംബിത് ആവർത്തിച്ചു.



  രാഹുൽ എല്ലായ്പ്പോഴും രാജ്യത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ അപമാനിക്കുക മാത്രമല്ല വിദേശശക്തികളോട് രാജ്യത്ത് ഇടപെടാനും ആവശ്യപ്പെടുന്നു. ഇത് രാഹുലിന്റെയും കോൺഗ്രസിന്റെയും സ്ഥിരമായുള്ള ഗൂഢാലോചനയാണ്. മിർ ജാഫർ ചെയ്തതും ഇത് തന്നെയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് സഹായം ലഭിക്കാനായി മിർ ജാഫർ 24 പർഗാനകൾ നൽകി, രാഹുൽ നടത്തുന്നതും ഇതേ രാഷ്ട്രീയക്കളിയാണെന്നാണ് സാംബിത് ആരോപിച്ചത്.
ബിജെപി നേതാവ് സംപിത് പത്രയെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാവ് പവൻ ഖേര ബിജെപി എന്ന പാർട്ടിയെ ചരിത്രത്തിൽ 'ജയ് ചാന്ദു'മാരായി കാണുമെന്നും അതിന്റെ സൈദ്ധാന്തിക പൂർവ്വികർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞവരാണെന്നും പരിഹസിച്ചു. അതേ സമയം ബിജെപിയും കോൺഗ്രസും ആരോപണ പ്രത്യാരോപണങ്ങൾ തുടരുമ്പോൾ ചരിത്രം പരതുകയാണ് സോഷ്യൽ മീഡീയ.



ബിജെപി പറഞ്ഞ രാജ്യദ്രോഹിയായ മിർ ജാഫറും, കോൺഗ്രസ് വിശേഷിപ്പിച്ച ജയ് ചാന്ദും ആരെന്നും എന്തെന്നുമുള്ള അന്വേഷണത്തിലാണവർ. അതേസമയം രാഹുലിനെ മിർ ജാഫറിനോട് താരതമ്യപ്പെടുത്തിയതിന് മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി.ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാൽ 250 വർഷങ്ങൾക്കിപ്പുവും ഇന്ത്യയിലും ബംഗ്ളാദേശിലും മിർ ജാഫർ എന്ന പേര് രാജ്യദ്രോഹിയെന്നതിന് പര്യായമാണ്. ഒരൊറ്റ വഞ്ചനയിലൂടെ, ഇന്ത്യയിൽ 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് വേദിയൊരുക്കാൻ സഹായിച്ച ഒറ്റുകാരനായാണ് ചരിത്രം മിർ ജാഫർ എന്ന പേര് അടയാളപ്പെടുത്തുന്നത്. ബംഗാളിലെ മേജർ ജനറലായിരുന്ന മിർ ജാഫറിന്റെ അധികാരത്തോടുള്ള ആർത്തിയാണ് ബ്രിട്ടീഷുകാർക്ക് ഇന്ത്യൻ മണ്ണിൽ ചുവടുറപ്പിക്കാൻ അവസരം നൽകിയത്.


 
16-ാം നൂറ്റാണ്ട് മുതൽ 18-ാം നൂറ്റാണ്ട് വരെ, ബംഗാൾ (ഇന്നത്തെ ബംഗ്ലാദേശ്) മുഗൾ സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. അക്കാലം ബംഗാളിനെ സംബന്ധിച്ച് സമൃദ്ധിയുടെയും സദ്ഭരണത്തിന്റെയും സമയമായിരുന്നു. എന്നാൽ പിന്നീട് മോശം നേതൃത്വവും സമീപരാജ്യങ്ങളിൽ നിന്നുള്ള അധിനിവേശവും ആയതോടെ സാമ്രാജ്യം ദുർബലമായിത്തുടങ്ങി. യൂറോപ്യൻ വ്യാപാരികൾ പ്രത്യേകിച്ച് ബ്രിട്ടീഷുകാർ രാജ്യത്ത് കടന്നുകയറാനുള്ള ഒരു അവസരമായാണ് ഇതിനെ കണ്ടത്. ഈ സമയത്താണ് ബംഗാൾ നവാബായിരുന്ന സിറാജ് ഉദ്-ദൗള യൂറോപ്യൻ കമ്പനികളെ ലക്ഷ്യമിട്ട് അവരുടെ ആനുകൂല്യങ്ങൾ വെട്ടികുറയ്ക്കാൻ തീരുമാനിച്ചത്. അത് കമ്പനി വിസമ്മതിച്ചതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രദേശം കൈവശപ്പെടുത്തുകയായിരുന്നു അദ്ദേഹം.



അന്നത്തെ ബ്രിട്ടീഷ് ലെഫ്റ്റനന്റ് കേണൽ റോബർട്ട് ക്ലൈവ് ഈ ആക്രമണത്തിന് പകരം വീട്ടാൻ തീരുമാനിച്ചു. പ്ളാസിയിൽ വച്ച് സിറാജിനെ ആക്രമിക്കാനായിരുന്നു തന്ത്രം. എന്നാൽ സിറാജിനെ ആക്രമിക്കാൻ പുറപ്പെടുമ്പോൾ, അദ്ദേഹത്തിന് കീഴിൽ മൂവായിരത്തോളം സെനികർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതേസമയം, സിറാജ് 50,000 ത്തോളം സൈനികരുമായാണ് പ്ളാസിയിലേക്ക് പുറപ്പെട്ടത്. അപകടം മനസിലാക്കിയ ക്ളൈവ് സിറാജിനെ അട്ടിമറിച്ച് നവാബ് ആകാൻ ആഗ്രഹിച്ചിരുന്ന മിർ ജാഫറുമായി ഗൂഢാലോചന നടത്തി. യുദ്ധത്തിൽ മിർ ജാഫർ, സിറാജ് അറിയാതെ തന്റെ സൈന്യത്തെ പിൻവലിക്കുകയും ബ്രിട്ടീഷുകാർക്ക് പ്ളാസി യുദ്ധം ജയിക്കാൻ അവസരം ഒരുക്കുകയും ചെയ്തു. മിർ ജാഫറിന്റെ ഈ ചതിയാണ് ചരിത്രത്തിലുടനീളം അയാളെ ഒറ്റുകാരനാക്കിയത്. മിർ ജാഫറിനെ പോലെ ഒറ്റുകാരനായിട്ടാണ് ജയചന്ദ്ര എന്ന ഹിന്ദു രാജാവിനെയും ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഗഹദാവല രാജവംശത്തിലെ രാജാവായിരുന്നു ജയചന്ദ്ര.



ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളായ കനൗജ്, വാരണാസി എന്നിവയുൾപ്പെടെ ഗംഗാ സമതലങ്ങളിലെ അന്തർവേദി രാജ്യം അദ്ദേഹം ഭരിച്ചു. ഇന്നത്തെ കിഴക്കൻ ഉത്തർപ്രദേശിന്റെ ഭൂരിഭാഗവും പടിഞ്ഞാറൻ ബീഹാറിന്റെ ചില ഭാഗങ്ങളും അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. അതേ സമയം ഡൽഹി മുതൽ ലാഹോർ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ സാമ്രാജ്യം ഉണ്ടായിരുന്ന ചൌഹാനിദ് രാജവംശത്തിലെ അവസാനത്തെ ഹിന്ദു ഭരണാധികാരിയായിരുന്ന പൃഥ്വിരാജ് ചൗഹാനും ജയചന്ദ്രയും തമ്മിൽ ശത്രുത ഉണ്ടായിരുന്നു. ജയചന്ദ്ര തന്റെ മകളായ സംയുക്തയ്ക്ക് വേണ്ടി സ്വയംവരം നടത്തിയെന്നും അതിൽ ക്ഷണിക്കപ്പെടാതെ വന്ന പൃഥ്വിരാജ് ചൌഹാനെ സംയുക്ത വരനായി തെരഞ്ഞെടുത്തെന്നും അതാണ് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമെന്നുമാണ് ഒരു കഥ. അതല്ല സംയുക്തയുമായി പ്രണയത്തിലായിരുന്ന പൃഥ്വിരാജ് ജയചന്ദ്രയുടെ ആഗ്രഹത്തിന് വിരുദ്ധമായി സംയുക്തയുമായി ഒളിച്ചോടി എന്നും പറയുന്നുണ്ട്.ഏതായാലും അമ്മായിയപ്പനും മരുമകനും തമ്മിൽ പരസ്പരം പ്രദേശങ്ങളെച്ചൊല്ലി പൂർവ്വ വൈരാഗ്യമുണ്ടായിരുന്നു. ഇതു കൂടി ആയതോടെ ആ ശത്രുത ഇരട്ടിച്ചു.




1191 എ.ഡി.യിലാണ് മുഹമ്മദ് ഘോറി ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെ സമകാലീനനായ ഏറ്റവും ശക്തനായ രാജാവായ പൃഥ്വിരാജ് ചൗഹാനുമായി അദ്ദേഹം ഏറ്റുമുട്ടി. ഒന്നാം തറൈൻ യുദ്ധത്തിൽ പൃഥ്വിരാജ് ഘോറിയെ പരാജയപ്പെടുത്തി. അടുത്ത വർഷം, ചൗഹാന്റെ 3,50,000 സൈന്യത്തിനെതിരെ 1,20,000 പേരുടെ സൈന്യവുമായി ഘോറി വീണ്ടും ഇന്ത്യയെ ആക്രമിച്ചു. പൃഥ്വിരാജിന്റെ പതനം തക്കം പാർത്തിരുന്ന ജയചന്ദ്ര ഘോറിയെ സഹായിക്കാൻ സ്വയം മുന്നിട്ടിറങ്ങി. ഒരു വിദേശ ആക്രമണകാരിയുടെ സഹായത്തോടെ പൃഥ്വിരാജിന്റെ പതനം ജയചന്ദ്ര സ്വപ്നം കണ്ടു. ഇതറിയാതെ പൃഥ്വിരാജ് തന്റെ എതിരാളിയായിരുന്നിട്ടും ഘോറിക്കെതിരെ യുദ്ധം ചെയ്യാൻ ജയചന്ദ്രയുടെ സഹായം അഭ്യർത്ഥിച്ചു. ജയചന്ദ്ര ആ അഭ്യർത്ഥന സ്വീകരിക്കുകയും സഹായം ഉറപ്പ് നൽകുകയും ചെയ്തു. പക്ഷേ പൃഥ്വിരാജും ഘോറിയും ഏറ്റുമുട്ടിയ ആ യുദ്ധത്തിൽ ജയചന്ദയുടെ സൈന്യം മനഃപൂർവ്വം ആ യുദ്ധത്തിൽ നിന്ന് പിൻവാങ്ങി. അതോടെ ആ യുദ്ധത്തിൽ പൃഥ്വിരാജ് പരാജയപ്പെട്ടു. പക്ഷേ തനിക്ക് പറ്റിയ അബദ്ധം ജയചന്ദ്രയ്ക്ക് മനസിലായില്ല. തന്റെ ബദ്ധശത്രുവിനെ തോൽപ്പിച്ച ഘോരി പിന്നീട് നേരെ പോയത് ജയചന്ദ്രയുടെ സാമ്രാജ്യം കീഴടക്കനാണ്.

Find Out More:

Related Articles: