മാതൃ ഭാഷയോട് ഇപ്പോഴും വേർവ്യത്യാസം
ഒന്ന്, രണ്ട് ക്ലാസുകളില്‍ ഓരോ വിഷയത്തിനും പ്രത്യേകം പുസ്തകം പോലുമില്ല. മാതൃഭാഷയിലൂന്നിയാണ് പരിസരപഠനവും ഗണിതപഠനവും പോലും.നമ്മുടെ പ്രൈമറി ക്ലാസുകളിലെ പഠനം, കരിക്കുലം എന്നത് സംബന്ധിച്ച പ്രാഥമിക ധാരണയെങ്കിലും ഉള്ളവരാണോ ഈ സിലബസ് തയ്യാറാക്കുന്നത് എന്നതാണ് അത്ഭുതകരം. ഇത്ര ഉദാസീനവും അലംഭാവപൂര്‍ണവും ആയാണോ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം കരുപ്പിടിപ്പിക്കാനുള്ള പ്രക്രിയയില്‍ പി.എസ്.സി പോലുള്ള ഒരു സ്ഥാപനം ഇടപെടുന്നത് എന്നത് സത്യത്തില്‍ പേടിപ്പിക്കുന്നതാണ്. മാത്രമല്ല, മാതൃഭാഷയില്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്തുവേണം മറ്റെല്ലാ വിഷയത്തിന്റെയും പ്രാഥമിക ധാരണയിലേക്ക് പ്രൈമറി ഘട്ടത്തില്‍ കടക്കാന്‍.
അതിലേക്ക് കുട്ടികളെ ശ്രദ്ധാപൂര്‍വ്വം കൈപിടിച്ച് നടത്താന്‍ മാതൃഭാഷയിലെ ശേഷി ഒരു പരീക്ഷയില്‍ കൂടി അളക്കാതെ എങ്ങനെയാണ് കഴിയുക? ഇത്തരത്തില്‍ ഭാഷയെയും സാഹിത്യത്തെയും മാറ്റിനിര്‍ത്തി തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് കുഞ്ഞുങ്ങളുടെ ഭാഷാശേഷിയെ എങ്ങനെ വളര്‍ത്തിയെടുക്കാനാകും?മൂന്ന്, നാല് ക്ലാസുകളില്‍ വ്യത്യസ്ത പുസ്തകങ്ങള്‍ ഉണ്ടെങ്കിലും അവിടെയും പ്രാധാന്യം മാതൃഭാഷാ പഠനത്തിനുതന്നെയാണ്. അഞ്ചാം തരാം മുതല്‍ അടിസ്ഥാന പാഠാവലി, കേരള പാഠാവലി എന്നിങ്ങനെ ഭാഷയുടെയും സാഹിത്യത്തിന്റെയും വിശാലമായ ലോകമാണ് കുഞ്ഞുങ്ങളെ പരിചയപ്പെടുത്താനുള്ളത്. ഈ പരീക്ഷയെഴുതി പ്രൈമറി അധ്യാപകരാകാന്‍ വേണ്ടി മാത്രം നടത്തപ്പെടുന്ന അധ്യാപകപരിശീലന കേന്ദ്രങ്ങളില്‍ പിന്നെന്തിന് മാതൃഭാഷ പഠിപ്പിക്കണം? അതിന്‍റെ സിലബസില്‍ എന്തിന് മാതൃഭാഷ നിലനിര്‍ത്തണം?
നാലു സെമസ്റ്ററുകളില്‍ വലിയ പ്രാധാന്യത്തോടെ അവിടങ്ങളില്‍ പഠിപ്പിച്ചുവരുന്ന മാതൃഭാഷ കൂടി ഇതുപ്രകാരം നാളെ ഒഴിവാക്കപ്പെടില്ലേ? സിലബസില്‍ നിന്ന് പുറത്താക്കപ്പെടുക എന്നാല്‍ അതിന്‍റെ പഠനമേഖലയില്‍ നിന്ന് പുറത്താക്കുക എന്നതുതന്നെയാണ്.ഒരു പരീക്ഷയിലോ സിലബസിലോ മാതൃഭാഷയെ ഉള്‍പ്പെടുത്തുന്ന, കേവലം പത്തോ ഇരുപതോ മാര്‍ക്കിന്‍റെ കാര്യം മാത്രമല്ല ഇതിലുള്ളത്. കുട്ടികളില്‍ ശരിയായ ഭാഷാവബോധം ഉറയ്ക്കുന്ന നിര്‍ണായക പടവ് പ്രൈമറി ക്ലാസുകളാണ്. അടിസ്ഥാന വ്യാകരണപാഠങ്ങള്‍, ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രപരമായ പഠനം, സാഹിത്യ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള അടിസ്ഥാന ധാരണ ഇവയെല്ലാം ഇത്രയും കാലം ഡിഎല്‍എഡ്ഡിന്‍റെ ഭാഗമായി പഠിച്ചത് അധ്യാപക പരീക്ഷാ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക കൂടി വേണ്ട എന്നാണു ഇതിനര്‍ത്ഥം.
കെ ടെറ്റില്‍ അടക്കം മാതൃഭാഷ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിട്ടുള്ളപ്പോഴാണ് പി എസ് സി യുടെ ഈ നടപടി. പ്രധാന വ്യാകരണ നിയമങ്ങള്‍, ഭാഷയുടെ തനിമയുടെ ഭാഗമായ പഴഞ്ചൊല്ലുകളും ശൈലികളും, തെറ്റും ശരിയുമായ ഭാഷാപ്രയോഗങ്ങള്‍ മുതലായവയെല്ലാം ഇനി മുതല്‍ പഠനത്തിന്റെയും പരീക്ഷയുടെയും ഭാഗമാല്ലാതാവുമ്പോള്‍ എന്തായിരിക്കും നാളെ മാതൃഭാഷയുടെ അവസ്ഥ എന്ന് വിവേചനശേഷിയുല്ലവര്‍ക്ക് അമ്പരക്കാതിരിക്കാന്‍ കഴിയില്ല.ഭരണഭാഷ മലയാളമാണ് എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന ഒരു സര്‍ക്കാരിന്റെ കാലത്തുപോലും നേരത്തെ ഉള്ളതാണ് എന്ന് പറഞ്ഞ് ഈ ഭാഷാവിവേചനത്തെ ന്യായീകരിക്കുകയാണ് പി. എസ്.സി അധികൃതര്‍ ചെയ്യുന്നത്.
മലയാളമാധ്യമത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടല്ലോ എന്ന സൗമനസ്യം അല്ല മാതൃഭാഷയ്ക്ക് വേണ്ടത്. അതുകൂടി സമരത്തിലൂടെ നേടിയെടുത്തതാണ് എന്ന യാഥാര്‍ത്ഥ്യം പോലും അപ്പോള്‍ പി എസ് സി മറക്കുകയാണ്. വിദ്യാഭ്യാസ മനഃശ്ശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രാഥമിക തലങ്ങളില്‍ മാതൃഭാഷക്കുനല്‍കുന്ന പ്രാധാന്യത്തില്‍ നമ്മള്‍ ഇന്നത്തെതിനെക്കാള്‍ ശ്രദ്ധ മുന്‍പ് നല്‍കിയിരുന്നു. തൊണ്ണൂറുകള്‍ക്ക് മുന്‍പ് കേരളത്തില്‍ പ്രൈമറി ക്ലാസുകളിലെ അധ്യാപകരാകാന്‍ നടത്തിയ പി.എസ്.സി പരീക്ഷയില്‍ 50 ശതമാനം ചോദ്യവും മാതൃഭാഷയില്‍ നിന്നായിരുന്നു. 94നുശേഷം നടന്ന പരീക്ഷകളിലാണ് അത് 20 ശതമാനമായി കുറഞ്ഞത്. കുറച്ച് കാലമായി അത് സമ്പൂര്‍ണമായി ഒഴിവാക്കപ്പെടുന്നു.