പ്രതിവർഷവരുമാനം 8 ലക്ഷമെന്നു പൂജ ഖേദ്കർ; 43 ലക്ഷം വാർഷിക വരുമാനവും, റിപ്പോർട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്!

Divya John
 പ്രതിവർഷവരുമാനം 8 ലക്ഷമെന്നു പൂജ ഖേദ്കർ; 43 ലക്ഷം വാർഷിക വരുമാനവും, റിപ്പോർട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്! പുനെ കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. തുടർച്ചയായി ആരോപണങ്ങൾ ഉയർന്നതോടെ ഉദ്യോഗസ്ഥയെ പുനെയിൽ നിൻ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തിയത്. അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. യുപിഎസ്‌സി പരീക്ഷയിൽ അഖിലേന്ത്യാ റാങ്ക് (എഐആർ) 841 നേടിയ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ഖേദ്കർ. തൻ്റെ സ്വകാര്യ ആഡംബര കാറിൽ ഗവൺമെൻ്റ് ഓഫ് മഹാരാഷ്ട്ര എന്ന സ്റ്റിക്കറും ചുവപ്പ് - നീല ബീക്കൺ ലൈറ്റും ഘടിപ്പിച്ച് യാത്ര നടത്തിയതോടെയാണ് പൂജ ഖേദ്കർ വിവാദത്തിലായത്.



അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസസൗകര്യം, ജീവനക്കാരുള്ള ഔദ്യോഗിക വസതി, സുരക്ഷയ്ക്ക് ഒരു കോൺസ്റ്റബിൾ എന്നിവ ആവശ്യപ്പെടുകയും ചെയ്തു. പ്രൊബേഷണറി ഐഎഎസ് ഓഫീസർക്ക് ഈ പ്രത്യേകാവകാശങ്ങൾക്ക് അർഹതയില്ലാതിരിക്കെയാണ് ഖേദ്കർ ആവശ്യങ്ങൾ ഉന്നയിച്ചത്.
 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ച വൈകല്യമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പൂജ ഖേദ്കർ സമർപ്പിച്ചെന്നാണ് പ്രധാന ആരോപണം. മാനസിക വൈകല്യമുണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു. മുൻഗണന നേടുന്നതിനായാണ് ഈ രേഖകൾ സമർപ്പിച്ചതെന്നാണ് വിവരം. ഭിന്നശേഷിയുണ്ടെന്ന് സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്ന നിർദേശം ആറുതവണ നൽകിയിട്ടും ഇവർ ഹാജരായിട്ടില്ല.



പഠനവൈകല്യം ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങൾ ഉണ്ടെന്നാണ് ഖേദ്കർ അവകാശപ്പെടുന്നത്. ഇക്കാരണങ്ങളാൽ യുപിഎസ്‌സി പരീക്ഷയ്ക്കിടെ പ്രത്യേക താമസസൗകര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വൈകല്യങ്ങൾ വ്യക്തമാക്കുന്ന രേഖകൾ ഹാരാക്കിയിരുന്നില്ല.പ്രതിവർഷം 8 ലക്ഷം രൂപ വരുമാന പരിധിയുള്ള പിന്നാക്ക വിഭാഗത്തിൽ (ഒബിസി) നിന്നുള്ളയാളാണെന്നാണ് ഖേദ്കർ അവകാശപ്പെടുന്നത്. എന്നാൽ ഇവരുടെ പിതാവിൻ്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 40 കോടി മൂല്യമുള്ള ആസ്തിയും 43 ലക്ഷം വാർഷിക വരുമാനവും കാണിക്കുന്നുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വഞ്ചിത് ബഹുജൻ ആഘാഡി ടിക്കറ്റിൽ ദിലീപ് ഖേദ്കർ മത്സരിച്ചിരുന്നു.



വാഷിം ജില്ലയിൽ സൂപ്പർ ന്യൂമററി അസിസ്റ്റൻ്റ് കളക്ടറായി ഖേദ്കർ സേവനമനുഷ്ഠിക്കാനാണ് അവസാനമായി നിർദേശം നൽകിയിരിക്കുന്നത്. 2025 ജൂലൈ 30വരെയാണ് നിയമനമെന്ന് പുനെ ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ പറയുന്നു. റിട്ടയേർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ദിലീപ് ഖേദ്കർ മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജില്ലാ കളക്ടറുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതോടെ കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Find Out More:

Related Articles: