കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്എഫ്ഐയെ തുടരാൻ അനുവദിക്കില്ല: വിഡി സതീശൻ!

Divya John
 കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്എഫ്ഐയെ തുടരാൻ അനുവദിക്കില്ല: വിഡി സതീശൻ! ഇടിമുറിയിൽ കെ എസ് യു ജില്ലാ ജോയിൻറ് സെക്രട്ടറിയും കോളേജിലെ എംഎ മലയാളം വിദ്യാർഥിയുമായ സാഞ്ചോസിനെ ക്രൂരമായി മർദ്ദിച്ചതിലൂടെ എസ് എഫ് ഐ ക്രിമിനൽ സംഘത്തിൻറെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണ്. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ് എഫ് ഐ ക്രിമിനലുകൾക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ് എഫ് ഐ ക്യാംപസുകളിൽ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ലെന്ന് വിഡി സതീശൻ പറഞ്ഞു. കേരള സർവകലാശാല കാര്യവട്ടം ക്യാംപസ് സംഘർഷത്തിൽ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.



എസ് എഫ് ഐയുടെ നേതൃത്വത്തിൽ കാമ്പസുകളിൽ നടത്തുന്ന ക്രൂരതകൾക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതികരിച്ചു തുടങ്ങിയെന്ന് നേതൃത്വം ഇനിയെങ്കിലും ഓർക്കണം. രക്ഷാപ്രവർത്തനമല്ല കൊടും ക്രൂരതയാണ് എസ് എഫ് ഐ ക്രിമനലുകൾ കാമ്പസുകളിൽ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പിൻറെ ചുമതലയുള്ള മുഖ്യമന്ത്രിയും മനസിലാക്കണം. ഗുണ്ടാ സംഘങ്ങളെ കാമ്പസിൽ ഇനിയും അഴിച്ചു വിടാനാണ് ഭാവമെങ്കിൽ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു കാര്യവട്ടം ക്യാംപസിൽ വിദ്യാർഥി സംഘർഷം ആരംഭിച്ചത്. പിന്നീട് ഇത് ശ്രീകാര്യം പോലീസ് സ്റ്റേഷന് മുന്നിലും തുടുരുകയായിരുന്നു. പ്രിൻസിപ്പലിൻറെ ചെകിട്ടത്തിടിക്കുകയും അധ്യാപകരുടെ കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ് എഫ് ഐ ക്രിമിനൽ സംഘത്തിന് സർക്കാരും പോലീസുമാണ് സംരക്ഷണമൊരുക്കുന്നത്.



കൊട്ടേഷൻ- ലഹരിക്കടത്ത് സംഘങ്ങളുടെ തലവൻമാരായ സംസ്ഥാനത്തെ സിപിഎം - ഡിവൈഎഫ്ഐ നേതൃത്വവും നേതാക്കളും തന്നെയാണ് എസ്എഫ്ഐ വിദ്യാർഥികളെയും അധമ വഴികളിലേക്ക് നയിക്കുന്നത്. സിപിഎം നേതൃത്വത്തെ ബാധിച്ച ജീർണതയാണ് അവരുടെ യുവജന വിദ്യാർഥി സംഘടനകളിലും കാണുന്നത്. എസ് എഫ് ഐ സംഘത്തിൻറെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റതിൻറെ പേരിൽ യുഡിഎഫ് എംഎൽഎമാർക്കും കെ എസ് യു പ്രവർത്തകർക്കുമെതിരെ കേസെടുത്തതിലൂടെ പ്രതികൾക്കൊപ്പമാണെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്.



 സാഞ്ചോസിനെ മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ എംഎൽഎമാരായ എം വിൻസെൻറും ചാണ്ടി ഉമ്മനും ഉൾപ്പെടെയുള്ളവരെയും എസ് എഫ് ഐ ക്രിമിനലുകൾ ആക്രമിച്ചു. പോലീസിൻറെ സംരക്ഷണയിലാണ് എംഎൽഎമാരെ കയ്യേറ്റം ചെയ്തത്. എന്നിട്ടും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ക്രിമിനലുകൾക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുത്.
 

Find Out More:

Related Articles: