ഭൂരഹിതരായവരെ ഭൂമിയുടെ ഉടമകളാക്കുമെന്ന് മുഖ്യമന്ത്രി!

Divya John
 ഭൂരഹിതരായവരെ ഭൂമിയുടെ ഉടമകളാക്കുമെന്ന് മുഖ്യമന്ത്രി!  കഴിയുന്നത്ര വേഗത്തിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഭൂരഹിതരില്ലാത്ത കേരളമെന്നതാണു സർക്കാരിന്റെ ലക്ഷ്യം. എല്ലാ മേഖലയിലും പട്ടയം ആഗ്രഹിച്ചു നിൽക്കുന്നവർക്കു കഴിയുന്നത്ര വേഗത്തിൽ പട്ടയം ലഭ്യമാക്കും. ലാൻഡ് ട്രിബ്യൂണലുകളിലെ പട്ടയ അപേക്ഷകൾ പട്ടയ മിഷനിലൂടെ വേഗത്തിൽ നൽകാനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കഴിഞ്ഞ ഏഴര വർഷത്തിനിടെ ഏഴായിരത്തോളം ആദിവാസികൾക്കു ഭൂമി ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 6000 ഏക്കർ ഭൂമി ഇവർക്കായി വിതരണം ചെയ്യാൻ കഴിഞ്ഞു. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം വിവിധ ജില്ലകളിലായി 45 ഏക്കർ ഭൂമി വാങ്ങി. അത് ആദിവാസി കുടുംബങ്ങൾക്കു വിതരണം ചെയ്യും. ഇതിനു പുറമേ 21 ഏക്കർ കൂടി വാങ്ങുന്നതിന് അംഗീകാരമായിട്ടുണ്ട്. 7693 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ കേന്ദ്രാനുമതി നേടിയെടുത്തു.



ഇതിൽ 2000 ഏക്കറോളം വിതരണം ചെയ്തുകഴിഞ്ഞു. ആദിവാസി വിഭാഗത്തിൽനിന്നുതന്നെയുള്ള 3647 പേർക്കാണ് ഇതിന്റെ ഗുണഫലം അനുഭവിക്കാനായതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭൂമിയുടെ കൈവശാവകാശം ലഭ്യമാകുന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണു ഭൂരേഖ കൃത്യമായി ലഭ്യമാക്കുകയെന്നതും. റീസർവേ നടപടികൾ വേണ്ടത്ര വേഗത്തിലായില്ലെന്നു തിരിച്ചറിഞ്ഞു ഡിജിറ്റൽ റീസർവേ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഡിജിറ്റൽ റീസർവേ പദ്ധതിക്കു മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. റീസർവേ നടപടികളിൽ മുൻകാലങ്ങളിലുണ്ടായ ന്യൂനതകളെല്ലാം പരിഹരിച്ചു സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



നൂതന സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ച് അതിന്റെ ഗുണം ജനങ്ങളിലേക്കെത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. പൂർണമായും ഡിജിറ്റലൈസ് ചെയ്ത റെക്കോഡുകൾ തയാറാക്കലാണു ലക്ഷ്യമിടുന്നത്. യൂണീക് തണ്ടപ്പേർ സംവിധാനത്തിൽ ഭൂമിയുടെ കൈവശാവകാശത്തിൽ കൃത്രിമം നടത്താൻ പറ്റില്ല. ഭൂമിയുടെ കൈവശാവകാശ കാര്യത്തിൽ ഇരട്ടിപ്പുമുണ്ടാകില്ല. വില്ലേജ്തല ജനകീയ സമിതികളിലൂടെ പൊതുജനങ്ങളുടെ ഭൂമിസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള സംവിധാനവും പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തു ഭൂരഹിതരുടെ കണക്കു വിവിധ രീതികളിൽ ശേഖരിച്ചിട്ടുണ്ട്.



 ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായാൽ താലൂക്ക് ലാൻഡ് ബോർഡുകളിലെ മിച്ചഭൂമി കേസുകൾ സമയബന്ധിതമായി തീർപ്പാക്കും. പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ വിവിധ രീതികളിൽ റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം കവടിയാറിൽ റവന്യൂ വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വർഷംകൊണ്ട് ഭൂരഹിതരായിരുന്ന ഒന്നര ലക്ഷം പേരെ ഭൂമിയുടെ ഉടമകളാക്കി മാറ്റാൻ കഴിഞ്ഞെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

Find Out More:

Related Articles: