12 കോടി ഡോളറിന് നിർമ്മിച്ച മ്യാൻമർ തുറമുഖം അദാനി 3 കോടി ഡോളറിന് വിറ്റതെന്തു കൊണ്ട്?

Divya John
12 കോടി ഡോളറിന് നിർമ്മിച്ച മ്യാൻമർ തുറമുഖം അദാനി 3 കോടി ഡോളറിന് വിറ്റതെന്തു കൊണ്ട്? പോർട്ട് നിർമ്മിച്ചെടുക്കാൻ ചെലവിട്ടതിന്റെ നാലിലൊന്ന് തുകയ്ക്കാണ് വിറ്റഴിക്കുന്നത്. 12 കോടി ഡോളറിന്റെ പോർട്ട് പ്രോജക്ട് വെറും 3 കോടി ഡോളറിനാണ് അദാനി വിൽക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഭൗമരാഷ്ട്രീപരമായി ഏറെ പ്രാധാന്യമുള്ള പദ്ധതിയാണ് മ്യാൻമറിലെ .യംഗൂൺ പോർട്ട് പ്രോജക്ട്. ചൈനയുടെ നിക്ഷേപമുള്ള ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖം, പാകിസ്താനിലെ ഗ്വാദാർ പോർട്ട് എന്നിവ ഉയർത്തുന്ന വ്യാപാരപരമായ വെല്ലുവിളികളെ നേരിടാൻ ഇത് സഹായിക്കുമായിരുന്നു. അദാനി ഗ്രൂപ്പിന്റെ തുറമുഖ വിഭാഗമായ APSEZ ആണ് മ്യാൻമറിലെ പോർട്ട് പ്രോജക്ട് മുമ്പോട്ടു കൊണ്ടുപോയിരുന്നത്. പുതിയ വാർത്തകൾ പറയുന്നത് വൻതുക ചെലവിട്ട് നിർമ്മിച്ച ഈ കണ്ടെയ്നർ ടെർമിനൽ ഉപേക്ഷിക്കാൻ അദാനി നിർബന്ധിതമായിത്തീർന്നുവെന്നാണ്. 



ബർമീസ് മിലിട്ടറിയുടെ നിയന്ത്രണത്തിലുള്ള കമ്പനിയായ മ്യാൻമർ ഇക്കണോമിക് കോർപ് ലിമിറ്റഡിനു മേൽ യുഎസ് ചുമത്തിയ ഉപരോധമാണ് അദാനിയെ വെട്ടിലാക്കിയത്. ഇതോടെ പോർട്ടിനെ തലയിൽ നിന്നൊഴിക്കാൻ അദാനി തീരുമാനിക്കുകയായിരുന്നു. സോളാർ എനർജി ലിമിറ്റഡാണ് ഏറ്റെടുക്കൽ നടത്തിയത്.2019ലാണ് യംഗൂണിൽ കണ്ടൈനർ ടെർമിനൽ സ്ഥാപിക്കാൻ APSEZ താൽപര്യം പ്രകടിപ്പിക്കുന്നത്. മ്യാൻമർ ഇക്കണോമിക് കോർപ് ലിമിറ്റഡിൽ നിന്ന് 54 ഏക്കർ ഭൂമി പാട്ടത്തിന് കിട്ടാൻ 30-50 ദശലക്ഷം ഡോളർ അദാനി ഗ്രൂപ്പ് അടച്ചു. മൊത്തം 29 കോടി ഡോളർ നിക്ഷേപമാണ് അദാനി പദ്ധതിയിട്ടിരുന്നത്. ഇതുവരെ കമ്പനി 12 കോടി ഡോളറിലധികം നിക്ഷേപം നടത്തുകയും ചെയ്തു.ദക്ഷിണ-പൗരസ്ത്യ ഏഷ്യൻ തുറമുഖങ്ങളിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുക എന്നതായിരുന്നു അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. വിഴിഞ്ഞം അടക്കമുള്ള തുറമുഖങ്ങളിലൂടെ മേഖലയിൽ ആധിപത്യമുറപ്പിക്കാൻ അദാനിയെ സഹായിക്കുന്ന പദ്ധതിയായിരുന്നു മ്യാൻമറിലേത്. ഒരേസമയം മൂന്ന് കപ്പലുകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള പോർട്ട് ടെർമിനലാണ് മ്യാൻമറിൽ പ്ലാൻ ചെയ്തിരുന്നത്.



 എന്നാൽ 2021 മാർച്ച് മാസത്തോടെ ഈ പദ്ധതികളെല്ലാം തകിടം മറിഞ്ഞു.
പട്ടാളം മ്യാൻമറിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ഭരണംപിടിച്ചത് 2021 ഫെബ്രുവരി മാസത്തിലായിരുന്നു. ഇതിനു പിന്നാലെ പട്ടാളത്തിന്റെ കീഴിൽ വരുന്ന മ്യാൻമർ ഇക്കണോമിക് കോർപ് ലിമിറ്റഡിനെ യുഎസ് ഉപരോധത്തിൻകീഴിലാക്കി. പട്ടാളം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മ്യാൻമർ പട്ടാളത്തെ സാമ്പത്തികമായി സഹായിക്കുന്ന കമ്പനികളെ തിരിച്ചറിഞ്ഞ് ഉപരോധം ഏർപ്പെടുത്തുകയായിരുന്നു യുഎസ്. മ്യാൻമർ ഇക്കണോമിക് ഹോൾഡിങ്സ് ലിമിറ്റഡ്, മ്യാൻമർ ഇക്കണോമിക് കോർപ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഉപരോധം ചെയ്യപ്പെട്ടത്.



ഈ കമ്പനികളിൽ മ്യാൻമർ ഇക്കണോമിക് ഹോൾഡിങ്സിന്റെ ബിസിനസ് ബാങ്കിങ്, മൈനിങ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിലാണ്. ഇതിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം പട്ടാളത്തിന്റെ ആവശ്യത്തിലേക്ക് വ്യവസ്ഥാപിതമായ രീതിയിൽ നീക്കം ചെയ്യപ്പെടുന്നത് യുഎസ് കണ്ടെത്തി. മ്യാൻമർ ഇക്കണോമിക് കോർപ് ലിമിറ്റഡ് എന്ന കമ്പനിയും സമാനമായ രീതിയിൽ പട്ടാളത്തിന് അതിന്റെ ലാഭവിഹിതം നൽകുന്നുണ്ടായിരുന്നു.മ്യാൻമറിലെ ആസ്തികളുടെ മൂല്യം പൂർണമായും തിരിച്ചുപിടിക്കുന്ന വിധത്തിലുള്ള ഒരു ഡീലിനു വേണ്ടി അദാനി ഗ്രൂപ്പ് ശ്രമിച്ചു വരികയായിരുന്നു. എന്നാൽ അത് നടക്കാതെ വന്ന സാഹചര്യത്തിൽ പോർട്ടിനെ കിട്ടിയവിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു.

Find Out More:

Related Articles: