കെഎം മാണിയുടെ വിയോഗത്തിന് പിന്നാലെ കേരളാ കോൺഗ്രസിന്റെ വിജയം ഫ്രാൻസിസ് ജോർജിലൂടെ!

Divya John
 കെഎം മാണിയുടെ വിയോഗത്തിന് പിന്നാലെ കേരളാ കോൺഗ്രസിന്റെ വിജയം ഫ്രാൻസിസ് ജോർജിലൂടെ! ലോക്സഭാ തെരഞ്ഞെടുപ്പിൽ 364631 വോട്ടുകൾ നേടിയായിരുന്നു യുഡിഎഫ് സ്ഥാനാർഥിയും കേരളാ കോൺഗ്രസ് നേതാവുമായ ഫ്രാൻസിസ് ജോർജ് വിജയിച്ചത്. കെഎം മാണിയുടെ വിയോഗത്തിന് പിന്നാലെ കേരളാ കോൺഗ്രസ് (എം) യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലെത്തിയതോടെ ആരംഭിച്ച ശനിദശ ഫ്രാൻസിസ് ജോർജിലൂടെ ഇല്ലാതാക്കി യുഡിഎഫിൽ കരുത്തോടെ തലയുയർത്തുകയാണ് കേരളാ കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികൾക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകാനുള്ള ജോസഫ് പക്ഷത്തിൻ്റെ നീക്കം വിജയിക്കുകയായിരുന്നു. മുൻപ് ഒപ്പമുണ്ടായിരുന്ന കേരളാ കോൺഗ്രസിലെ (എം) മുതിർന്ന നേതാവും സിറ്റിങ് എംപിയുമായിരുന്ന തോമസ് ചാഴികാടനെ പരാജയപ്പെടുത്തുമ്പോൾ ഈ വിജയത്തിന് മധുരം കൂടുകയും ചെയ്യും.



ഈ വിജയത്തോടെ കേരളാ കോൺഗ്രസ് പാർട്ടികളിൽ തങ്ങൾക്ക് ഒട്ടും കരുത്ത് ചോർന്നിട്ടില്ലെന്ന് തെളിയിക്കാനും മുന്നണിയിലെ കരുത്തരാണ് തങ്ങളെന്നും തെളിയിക്കാൻ കേരള കോൺഗ്രസിനായി. കേരളാ കോൺഗ്രസ് പാർട്ടികളുടെ തട്ടകമായ കോട്ടയത്ത് കരുത്ത് കാട്ടാനും കേരളാ കോൺഗ്രസിനായി. കേരളാ കോൺഗ്രസ് (എം) പക്ഷത്തെ കരുത്തനായ തോമസ് ചാഴികടനെ വീഴ്ത്തി നേടിയ ഈ മിന്നും വിജയം ജോസഫ് പക്ഷത്തിന് നൽകിയ ഊർജ്ജം ചെറുതല്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വരെ ഒരുമിച്ചുണ്ടായിരുന്ന കേരളാ കോൺഗ്രസ് (എം) പിന്നീട് എൽഡിഎഫിൽ എത്തിയതോടെ ജോസഫ് പക്ഷം പല പ്രതിസന്ധികളും നേരിട്ടു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ തിരിച്ചടി പാർട്ടിയെ ക്ഷീണിപ്പിച്ചു. യുഡിഎഫിൽ വിലപേശൽ നടത്താൻ പോലുമുള്ള കരുത്തില്ലാത്ത അവസ്ഥയിലെത്തി. കേരളാ കോൺഗ്രസ് (എം) ഭരണപക്ഷത്ത് തുടരുന്ന സാഹചര്യവും ജോസഫ് പക്ഷത്തെ സമ്മർദ്ദത്തിലാക്കി.



ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസ് (എം) ഇടതുമുന്നണിയിലെത്തിയതോടെയാണ് സംസ്ഥാന പാർട്ടി പദവിയും ചിഹ്നവും ജോസഫ് പക്ഷത്തിന് നഷ്ടമായത്. ഈ തിരിച്ചടി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ മറികടക്കാമെന്ന പ്രതീക്ഷ കേരള കോൺഗ്രസിനുണ്ടായിരുന്നു. നാലിടത്ത് വിജയിച്ചാൽ സംസ്ഥാന പാർട്ടി പദവി ലഭിക്കുമായിരുന്നു. എന്നാൽ രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്. ഇതോടെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയമായി സംസ്ഥാന പാർട്ടി പദവി ലഭിക്കാനുള്ള മറ്റൊരു അവസരം. നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടത്ത് ജയിക്കാനായില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരിടത്തെങ്കിലും വിജയിക്കാനായാൽ സംസ്ഥാന പാർട്ടി പദവി ലഭിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാനദണ്ഡം.



കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഈ വിജയത്തോടെ സംസ്ഥാന പാർട്ടി പദവി എന്ന നേട്ടത്തിനരികെയാണ് കേരളാ കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ വിജയത്തിലൂടെ കേരളാ കോൺഗ്രസ് സംസ്ഥാന പാർട്ടിയായി മാറുകയും സ്വന്തമായി ചിഹനം ലഭിക്കുകയും ചെയ്യും. 2010ൽ കേരളാ കോൺഗ്രസ് എമ്മിൽ ലയിച്ചതോടെയാണ് സംസ്ഥാന പാർട്ടി എന്ന വിശേഷം ജോസഫ് പക്ഷത്തിന് നഷ്ടമായത്. ലയനസമയത്ത് സൈക്കിളായിരുന്നു ജോസഫ് പക്ഷത്തിൻ്റെ ചിഹനം. 2010ൽ കേരളാ കോൺഗ്രസ് എമ്മിൽ എത്തുമ്പോൾ ജോസഫ് പക്ഷം സംസ്ഥാന പാർട്ടിയായിരുന്നു.

Find Out More:

Related Articles: