കണ്ണീരും ചോരയും നനഞ്ഞ കനല്‍ വഴികള്‍ താണ്ടിയവരാണ് കേരളത്തിലെ സ്ത്രീകളെന്നു പിണറായി വിജയൻ!
ജാതി- ജന്മി മേധാവിത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളിലും സ്വാതന്ത്ര്യ സമരത്തിലും മറ്റും ധീരമായി പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തവരാണ് നമ്മുടെ സ്ത്രീകൾ. സാമൂഹിക പരിഷ്ക്കരണ പ്രക്രിയയുടെയോ അവകാശ സമരങ്ങളുടെയോ ദേശീയ സ്വാതന്ത്ര്യ സമരത്തിൻറെയോ കേവലം ഗുണഭോക്താക്കൾ മാത്രമായിരുന്നില്ല അവർ. ചെറുത്തുനിൽപ്പുകളുടെയും ചോദ്യം ചെയ്യലുകളുടെയും ആയുധം കയ്യിലേന്തി കണ്ണീരും ചോരയും നനഞ്ഞ കനൽ വഴികൾ താണ്ടിയവരാണ് കേരളത്തിലെ സ്ത്രീകൾ.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിൽ ഉൾപ്പെടുന്ന കുറ്റവാളികൾ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നിൽ എത്തിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അടുത്തിടെ നമ്മുടെ നാട്ടിലുണ്ടായ സംഭവങ്ങൾ പരിശോധിച്ചാൽ ആർക്കുമിത് മനസ്സിലാക്കാവുന്നതേയുള്ളു. ഏതു മേഖലയിലും സ്ത്രീകൾക്ക് തലയുയർത്തിത്തന്നെ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കും.
സാമ്പത്തികമായ സ്വാതന്ത്ര്യം കൈവരിച്ചാൽ മാത്രമേ സ്ത്രീകൾക്ക് സാമൂഹിക മുന്നേറ്റം കൈവരിക്കാൻ കഴിയുകയുള്ളു. അതിന് ഏറെ ആവശ്യം തൊഴിൽ നേടുക എന്നതാണ്. 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച നോളജ് എക്കോണമി മിഷൻ വഴി സ്ത്രീകൾക്കായി പ്രത്യേക തൊഴിൽ മേളകളും നൈപുണ്യ പരിശീലന ക്ലാസുകളും നടപ്പാക്കിവരുന്നുണ്ട്. നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് വിദേശത്തേക്ക് കുടിയേറാനുള്ള മികച്ച അവസരങ്ങൾ നോർക്കയിലൂടെയും ഒഡെപെക്കിലൂടെയും ഒരുക്കുന്നുണ്ട്.സംരംഭക രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയിൽ ഒരു വർഷംകൊണ്ട് 1,39,000 ത്തിലധികം സംരംഭങ്ങളാരംഭിക്കാൻ നമുക്കു കഴിഞ്ഞു. അതിൽ 43,000 ത്തിലധികം സംരംഭങ്ങൾ സ്ത്രീകളുടേതായിരുന്നു. അതായത്, കേരളത്തിൽ പുതുതായി പ്രവർത്തനമാരംഭിച്ച സ്റ്റാർട്ടപ്പുകളിൽ നാല്പത് ശതമാനം സ്ത്രീ സംരംഭകരുടേതാണ്. ആകെയുള്ള എണ്ണായിരം കോടി രൂപയുടെ നിക്ഷേപത്തിൽ ആയിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയും വനിതാ സംരംഭകരുടേതായിരുന്നു.