മൂന്നിലൊന്ന് തുകയ്ക്ക് ഇന്ത്യൻ നിർമിത അതിവേഗ ട്രെയിൻ; ആഗ്രഹം സഫലീകരിക്കുമെന്നു ആരും കരുതിയില്ല; സുധാംശു മണി!

Divya John
 മൂന്നിലൊന്ന് തുകയ്ക്ക് ഇന്ത്യൻ നിർമിത അതിവേഗ ട്രെയിൻ; ആഗ്രഹം സഫലീകരിക്കുമെന്നു ആരും കരുതിയില്ല; സുധാംശു മണി! 38 വ‍ർഷത്തോളം രാജ്യത്തിനായി സേവനം ചെയ്ത സുധാംശു മണിയുടെ നേതൃത്വത്തിലായിരുന്നു വന്ദേ ഭാരത് ട്രെയിൻ പിറവിയെടുത്തത്. രാജ്യത്തെ പത്തോളം റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതിനിടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനിൻ്റെ ശിൽപിയാണ് മുതി‍ർന്ന മെക്കാനിക്കൽ എൻജിനീയറായ സുധാംശു മണി. വന്ദേ ഭാരത് പദ്ധതി ആരംഭിക്കാൻ ആവശ്യമായ അനുമതി നേടിയെടുക്കാൻ കേന്ദ്രസർക്കാരിൽ വലിയ സമ്മർദ്ദം ചെലുത്തേണ്ടി വന്നെന്നും നടപടികൾ ഒട്ടും എളുപ്പമല്ലായിരുന്നെന്നും അദ്ദേഹം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിശദീകരിച്ചു.



   ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയുടെ ജനറൽ മാനേജറായിരുന്നു സുധാംശു മണിയുടെ മേൽനോട്ടത്തിലായിരുന്നു പുതിയ ട്രെയിനിൻ്റെ പ്രോട്ടോടൈപ്പിൻ്റെ നിർമാണം പൂർത്തിയാക്കിയതും ആവശ്യമായ അനുമതികൾ നേടിയെടുത്തതും. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗമാർജിക്കാൻ കഴിയുന്ന ട്രെയിൻസെറ്റിന് ട്രെയിൻ 18 എന്നായിരുന്നു കോഡ് നാമം നൽകിയത്.ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. സാധാരണ ഇന്ത്യൻ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി കോച്ചുകൾ ചലിപ്പിക്കാൻ പ്രത്യേക എൻജിനില്ല. ഇരുവശത്തും കോക്ക്പിറ്റുകളുള്ള ട്രെയിൻ സഞ്ചരിക്കുന്നത് കോച്ചുകളുടെ അടിഭാഗത്തു ഘടിപ്പിച്ച ട്രാക്ഷൻ മോട്ടറുകളുടെ സഹായത്തോടെയാണ്. ഇതുവഴി പെട്ടെന്നു തന്നെ വേഗമാർജിക്കാനും നിർത്താനും സാധിക്കും. ഓട്ടോമാറ്റിക് വാതിലുകൾ, കാണാൻ ഭംഗിയുള്ള ഇൻ്റീരിയർ, ജിപിഎസ് അധിഷ്ടിത എൽഇഡി ബോർഡുകൾ, സുഖകരമായ സീറ്റുകൾ, മികച്ച പ്രകാശസംവിധാനം തുടങ്ങിയവയും ട്രെയിനിനുണ്ട്.

  


   വൈകാതെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും ഹ്രസ്വദൂര യാത്രകൾക്കുള്ള വന്ദേ മെട്രോയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. സമാനമായ ഒരു ട്രെയിൻ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ വേണ്ടി വരുന്നതിൻ്റെ മൂന്നിലൊന്ന് ചെലവിലാണ് വന്ദേ ഭാരത് ട്രെയിൻ ഐസിഎഫ് നിർമിച്ചത്. എന്നാൽ റെയിൽവേ മന്ത്രാലയത്തിന് ഇത് നടപ്പാക്കാനാകുമെന്ന് ഒട്ടും വിശ്വാസമില്ലായിരുന്നു എന്ന് ഹിന്ദി മാധ്യമമായ ദൈനിക് ജാഗ്രണിനു നൽകിയ അഭിമുഖത്തിൽ അദ്േദേഹം പറഞ്ഞു. "മൂന്നിലൊന്ന് തുകയ്ക്ക് ലോകോത്തര ട്രെയിൻ നിർമിക്കാമെന്ന ഞങ്ങളുടെ ടീമിൻ്റെ വാഗ്ദാനം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിശ്വസിച്ചില്ല. 



  ഇതു വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് അവർ കരുതിയത്." മൂന്നിലൊന്ന് ചെലവിൽ തദ്ദേശീയമായി സെമി ഹൈസ്പീഡ് ട്രെയിൻ നിർമിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും അന്നത്തെ റെയിൽവേ ബോർഡ് ചെയർമാൻ അംഗീകരിച്ചില്ല. അന്നത്തെ ചെയർമാൻ വിരമിക്കാൻ 14 മാസം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അതുകൊണ്ട് അനുമതി കിട്ടാനായി ഒരു നുണയും പറയേണ്ടി വന്നു. അനുമതി നൽകിയാൽ അദ്ദേഹം വിരമിക്കുന്നതിനു മുൻപ് ട്രെയിനിൻ്റെ നിർമാണം പൂർത്തിയാക്കാമെന്നും അദ്ദേഹത്തിന് ഉദ്ഘാടനം ചെയ്യാനാകുമെന്നും പറഞ്ഞു. എന്നാൽ അത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ട്രെയിൻ നിർമാണം തീരില്ലെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Find Out More:

Related Articles: