ബാലാജിയെ നീക്കാൻ ഇടപെടില്ലെന്ന് സുപ്രീംകോടതിയും!
അഡ്വ. ആർഎൽ രവി സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷനിലാണ് കോടതി ഈ നിലപാടെടുത്തത്. ബാലാജി മന്ത്രിസഭയിൽ ചോദ്യം ചെയ്തുള്ള രവിയുടെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു. ഗവർണറുടെ ഉത്തരവില്ലാതെ മന്ത്രിയെ നീക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെ മദ്രാസ് ഹൈക്കോടതിയെടുത്ത നിലപാട് സുപ്രീംകോടതി ഉയർത്തിപ്പിടിക്കുകയായിരുന്നു. മന്ത്രിയെ നീക്കം ചെയ്യുന്ന കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണ് എന്നതായിരുന്നു ഹൈക്കോടതിയെടുത്ത നിലപാട്. ജോലിക്ക് കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെത്തുടർന്നാണ് സെന്തിൽ ബാലാജിയെ നീക്കം ചെയ്യണമെന്ന ഹരജി പോയത്.
ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നതിന്റെ പേരിൽ മന്ത്രിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കപ്പെട്ടാൽ മാത്രമേ അത്തരം നടപടികളിലേക്ക് കടക്കാനാകൂ എന്നും കോടതി പറയുകയുണ്ടായി. കൂടാതെ മന്ത്രിയിൽ ഗവർണർക്ക് അതൃപ്തിയുണ്ടെന്ന് വന്നാൽക്കൂടിയും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമേ അദ്ദേഹത്തിന് പ്രവർത്തിക്കാനാകൂ എന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. ബാലാജിയുടെ കാര്യത്തിൽ ഗവർണർക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലെന്നതും കോടതി പരാമർശിച്ചു. സെന്തിൽ ബാലാജി അറസ്റ്റിലായതിനു പിന്നാലെ തമിഴ്നാട് ഗവർണർ ആർഎൻ രവി മന്ത്രിയെ പുറത്താക്കി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് ഗവർണർക്ക് പിൻവലിക്കേണ്ടി വന്നു.