മണിപ്പൂരിൽ നിന്നെത്തിയ ഒൻപത് വിദ്യാർഥികൾ; ഒപ്പം കണ്ണുനനയിച്ച് കണ്ണൂരിൻ്റെ കരുതൽ! നിറകൺചിരിയോടെയാണ് സങ്കടക്കടലിൽ നിൽക്കുമ്പോഴും കണ്ണൂരിന്റെ സ്‌നേഹം അവർ ഏറ്റുവാങ്ങിയത്. തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കൊച്ചുകേരളത്തിലെ ജില്ലയായ കണ്ണൂരിലെ സർവകലാശാലയിൽ പഠിക്കാൻ ഇരുകൈയും നീട്ടി സ്വീകരിച്ചത് ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്നാണ് വിദ്യാർഥികളിൽ പലരും പ്രതികരിച്ചത്. കണ്ണൂരിന്റെ സ്‌നേഹവും കരുതലും മണിപ്പൂരിൽനിന്ന് അഭയാർഥികളായെത്തിയ വിദ്യാർഥികളുടെ കണ്ണുനിറയിച്ചു.വിദ്യാർഥികൾക്ക് ആദ്യഘട്ടമായി ഡിവൈഎഫ്‌ഐ പഠനോപകരണങ്ങൾ നൽകി. തുടർന്നും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ഡിവൈഎഫ്‌ഐ ഒരുക്കിക്കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മണിപ്പൂരിലെ കലാപത്തിന്റെ സാഹചര്യത്തിൽ, ഉപരിപഠനത്തിനായി കണ്ണൂർ സർവകലാശാലയ്ക്കുകീഴിൽ അപേക്ഷിച്ച മണിപ്പൂർ വിദ്യാർഥികളുടെ ആദ്യസംഘം കണ്ണൂരിലെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഇവരെ സർവകലാശാല യൂണിയൻ പ്രതിനിധികളും സിൻഡിക്കേറ്റ് അംഗങ്ങളും ബൊക്ക നൽകി സ്വീകരിച്ചു താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇന്ത്യയിൽ ആദ്യമായി കണ്ണൂർ സർവകലാശാലയാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർഥികൾക്ക് പഠനസൗകര്യം വാഗ്ദാനം ചെയ്തത്. ഇപ്പോൾ 25 ഓളം കുട്ടികളാണ് കണ്ണൂർ സർവകലാശാലയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. ഇവർക്ക് സർവകലാശാലാ ആസ്ഥാനത്ത് ഡിവൈഎഫ്‌ഐ ഒരുക്കിയ സ്വീകരണ പരിപാടിയിൽ ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഷിമ, സംസ്ഥാന കമ്മിറ്റി അംഗം പിഎം അഖിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കണ്ണൂർ യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ പഠനം പൂർത്തിയാകുംവരെ ഇവർക്ക് സമയം അനുവദിക്കും. തുടർവിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർഥികൾക്കാണ് സീറ്റുകൾ അനുവദിച്ചത്.
വരുംദിവസങ്ങളിൽ 70 ഓളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും തുടർപഠനസൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. താമസസൗകര്യവും സാമ്പത്തികസഹായവും ഉൾപ്പെടെ കാര്യങ്ങൾ സജ്ജമാക്കുമെന്നും ഇതിനായി സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും കണ്ണൂർ സർവകലാശാല അധികൃതർ അറിയിച്ചു.കിംഷി ലെയിനെകിം, മൊമോയ് കോങ്‌സായി, ലാംകോഹാത് കിപ്‌ഗെൻ, നേയ്‌കോഹാത് ഹാഓകിപ്, ഗോലുങ്ങ്മൻ ഹാഓകിപ്, വിൻസൻ ഹാഓകിപ്, ലുൻഖോലം കിപ്‌ഗെൻ, ലാമിൻലെൻ, ജാമിൻലാൽ കോങ്‌സായി എന്നീ ഒൻപതുപേരാണ് ആദ്യ ബാച്ചായി സർവകലാശാല ആസ്ഥാനമായ താവക്കരയിലെത്തിയത്. കലാപസാഹചര്യത്തിൽ മണിപ്പൂർ വിദ്യാർഥികൾക്ക് ഉപരിപഠനം സാധ്യമാക്കാനായി പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ജൂലൈ ഏഴിന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.
മണിപ്പൂരിലെ വിദ്യാർഥിസംഘടനകളുടെ അപേക്ഷ പരിഗണിച്ചായിരുന്നു ഇത്. ഗവേഷണ വിദ്യാർഥികളുൾപ്പെടെ സംഘത്തിലുണ്ട്.കലാപത്തിനുശേഷം മണിപ്പൂർ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. അക്രമിസംഘങ്ങളുടെ തേർവാഴ്ചയ്ക്കിടയിൽ ഹോസ്റ്റലുകളിൽ താമസിച്ചും മറ്റും ഉൾപ്പെടെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു. അക്രമികൾ കോളേജുകൾ തകർക്കുകയും പഠനോപകരണങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇന്റർനെറ്റ് സൗകര്യം പരിപൂർണമായി പുനഃസ്ഥാപിക്കാത്തതും ഉന്നതവിദ്യാഭ്യാസത്തിന് തടസമായി നിൽക്കുകയാണ്.