25 കി.മീ. പ്രതിദിനം നടപ്പ്, കാരവനിൽ വിശ്രമം;ഭാരത് ജോഡോ യാത്ര ഇപ്രകാരം!

Divya John
25 കി.മീ. പ്രതിദിനം നടപ്പ്, കാരവനിൽ വിശ്രമം;ഭാരത് ജോഡോ യാത്ര ഇപ്രകാരം! പദയാത്രയുടെ ഭാഗമായി രാജ്യത്തുടനീളം ഓരോ വീടുകളും കയറി ഇറങ്ങി പ്രചരണം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.  കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശക്തമായ പ്രചരണം നടത്തുവാനൊരുങ്ങി കോൺഗ്രസ്.  കോൺഗ്രസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രയാകും ഭാരത് ജോഡോ യാത്ര. അഞ്ച് മാസം നീണ്ടു നിൽക്കുന്ന പദയാത്രയിൽ 3,500ലധികം കിലോമീറ്ററാണ് അദ്ദേഹം പര്യടനം നടത്തുക. 'മൈൽ കദം, ജൂഡെ വതാൻ' എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. 'ഒരുമിച്ച് ചേരൂ, രാജ്യം ഒന്നിക്കും' എന്നതാണ് മുദ്രാവാക്യത്തിന്റെ അർത്ഥം.12 സംസ്ഥാനങ്ങളിലൂടെയാണ് അഞ്ച് മാസം നീണ്ടു നിൽക്കുന്ന യാത്രപ്രധാനമായും കടന്നുപോകുന്നത്.





  കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേരാകും ഉണ്ടാകുക. രാഹുൽ അടക്കമുള്ളവർ ഹോട്ടലുകളിൽ താമസിക്കില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്ക് എല്ലാ ദിവസവും പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറുകളിലാകും താമസം സൗകര്യം ഒരുക്കിയിരിക്കുന്നത്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുവാനും രാഹുലിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ യാത്ര നടത്തുന്നത്. അതേസമയം, യാത്രയിൽ രാഹുൽ സ്ഥിരം പദയാത്രികൻ ആകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കായി ഒരു കാരവൻ ആയിരിക്കും ഏർപ്പെടുത്തുക എന്നാണ് മനോരമയുടെ റിപ്പോർട്ടിൽ പറയുന്നത്. രാത്രി ഉറങ്ങുന്നതിന് അടക്കം ഈ കാരവൻ ആയിരിക്കും രാഹുൽ ഉപയോഗിക്കുക. ഭക്ഷണം പാകം ചെയ്യുന്നത് അടക്കമുള്ള സൗകര്യങ്ങൾ ഇതിനുള്ളിൽ ഉണ്ടാകും.





 അദ്ദേഹം നേരത്തേയും സമാനമായി ഇത് ഉപയോഗിച്ചിരുന്നു. കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ സെപ്റ്റംബർ ഏഴിന് വൈകിട്ട് അഞ്ച് മണിക്കാണ് രാഹുൽ തന്റെ പദയാത്ര തുടങ്ങുക. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി സമൃതി മണ്ഡപത്തിൽ എത്തി അഭിവാദ്യം അർപ്പിച്ചതിന് ശേഷമാകും കന്യാകുമാരിയിലേക്ക് എത്തുക. നൂറിലധികം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയിൽ സോണിയാ ഗാന്ധിയുടെ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പങ്കാളിത്തം എത്രമാത്രമായിരിക്കുമെന്ന് പാർട്ടി നേതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് മുതിർന്ന നേതാക്കളായ ദിക്വിജയ സിങ്ങും ജയറാം രമേഷും നടത്തിയ വാർത്താസമ്മേളനത്തിലാണ് യാത്രയുടെ വിശദാംശങ്ങൾ പങ്കുവച്ചത്.പദയാത്ര തുടങ്ങിയ രണ്ടാം ദിവസം കേരളത്തിൽ എത്തുന്ന രാഹുൽ ഓണം കേരളത്തിൽ വച്ച് ആഘോഷിക്കാനാണ് സാധ്യത. 





തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലും അഭിസംബോധന ചെയ്ത് സംസാരിക്കും. കേരളത്തിൽ നിന്നും കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് എത്തുന്ന യാത്ര അവിടെ നിന്നും കർണാടകത്തിലെ മൈസൂരിലും ബെല്ലാരിയിലും സംസാരിക്കും. തുടർന്ന്, ആന്ധ്രാപ്രദേശിലെ ആളൂർ, തെലങ്കാനയിലെ വികാരാബാദ്, മഹാരാഷ്ട്രയിലെ നന്ദേഡ്, ജൽഗാവ് ജാമോദ്, മധ്യപ്രദേശിലെ ഇൻഡോർ, ഉജ്ജയിൻ, രാജസ്ഥാനിലെ ആൽവാർ, ഉത്തർപ്രദേശിലെ ബുലന്ദേശ്വർ, ഡൽഹി, ഹരിയാനയിലെ ആംബാല, പഞ്ചാബിലെ പത്താൻകോട്ട്, എന്നീ പ്രദേശങ്ങൾ സഞ്ചരിച്ച് അവസാനം ജമ്മുവിൽ എത്തും.

Find Out More:

Related Articles: