വിസ്മയയ്ക്ക് നീതി കിട്ടിയതിൽ അഭിമാനം കൊണ്ട് കേരളം!

Divya John
 വിസ്മയയ്ക്ക് നീതി കിട്ടിയതിൽ അഭിമാനം കൊണ്ട് കേരളം! കിലോക്കണക്കിന് സ്വർണവും നോട്ടുകെട്ടുകളും മോഹിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്കും അവർക്ക് കൂട്ടുനിൽക്കുന്ന രക്ഷിതാക്കൾക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധിയെന്ന് കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഭർത്താവിന്റെ സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയക്ക് നീതി ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് കേരളാ പോലീസ്.  "പഴുതടച്ച അന്വേഷണത്തിലൂടെ 80-ാം ദിവസം കുറ്റപത്രം നൽകി വിസ്മയക്ക് നീതി ഉറപ്പാക്കി. ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരി ഐപിഎസിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി പി രാജ്കുമാറാണ് വിസ്മയ കേസിൽ അന്വേഷണം നടത്തിയത്.




  കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത് 80-ാം ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം മികവുകാട്ടുകയും ചെയ്തു. വിസ്മയയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയ പോലീസ് സംഘം, പ്രതി കിരൺകുമാറിനെതിരായ പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിരുന്നു."  "പൊന്നുപോലെ വളർത്തി, സമ്പാദ്യമെല്ലാം നൽകി വിവാഹം ചെയ്ത് അയക്കുന്ന തങ്ങളുടെ പെൺമക്കൾ ഭർതൃകുടുംബത്തിൽ സ്ത്രീധന പീഢനത്തിന് വിധേയയാകുന്നത് കണ്ണീരോടെ സഹിക്കേണ്ടിവരുകയാണ് പലമാതാപിതാക്കളും." "നാലുമാസം നീണ്ട വിചാരണയ്ക്കു ശേഷം, വിസ്‌മയുടെ ദാരുണാന്ത്യം കഴിഞ്ഞ് 11 മാസം പൂർത്തിയാകുമ്പോഴാണ് വിധി വരുന്നത്.




   സ്ത്രീധനത്തിനായുള്ള ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനമായിരുന്നു മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന ഇരുപത്തിനാലുകാരി വിസ്മയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. വിസ്മയക്ക് നീതി കിട്ടിയതിൽ കേരള പോലീസ് അഭിമാനിക്കുന്നു." കേരളാ പോലീസ് വ്യക്തമാക്കി. ഏഴ് വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന് ,നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.




   42 സാക്ഷികളും, 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. ജനുവരി പത്തിനാണ് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചത്. 2021 ജൂൺ 21 നാണ് വിസ്മയയെ കിരണിൻ്റെ ശാസ്താംകോട്ട ശാസതാംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിൽ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മോഹൻരാജാണ് ഹാജരായത്. കേസിൽ മാതൃകാപരമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ മാതാവ് പ്രതികരിച്ചു.

Find Out More:

Related Articles: