ഫ്രാങ്കോ കേസിലെ ഇരയായ കന്യാസ്ത്രീയ്ക്ക് കത്തുകളുടെ പ്രവാഹം! നടിമാരായ റിമാ കല്ലിങ്കൽ, ദീദി ദാമോദരൻ അവതാരക രഞ്ജിനി ഹരിദാസ്, മാധ്യമപ്രവർത്തകരായ കെകെ ഷാഹിന, ധന്യ രാജേന്ദ്രൻ തുടങ്ങിയവരാണ് ഇരയായ കന്യാസ്ത്രീയെ അഭിസംബോധന ചെയ്ത് തുറന്ന കത്തുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ബിഷപ്പ് ഫ്രാങ്കോ കേസിലെ ഇരയായ കന്യാസ്ത്രീയ്ക്ക് പിന്തുണയറിയിച്ച് സിനിമാ, മാധ്യമരംഗങ്ങളിലെ വനിതകൾ തുറന്ന കത്തുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെയാണ് പുതിയ ക്യാംപയിൻ.
"സിസ്റ്ററെ പിന്തുണയ്ക്കുന്ന, സ്നേഹിക്കുന്ന, ഹൃദയത്തോടു ചേർത്തു പിടിക്കുന്ന ആയിരക്കണക്കിനു മനുഷ്യരിൽ ഞാനുമുണ്ട് എന്നറിയിക്കാനാണ് ഈ കത്ത്." മാധ്യമപ്രവർത്തകയായ കെകെ ഷാഹിന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്തിൽ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്. നിങ്ങളുടെ പോരാട്ടം വീടുകളിലും തൊഴിലിടങ്ങളിലും പീഡനത്തിന് ഇരയാകുന്ന മുഴുവൻ സ്ത്രീകൾക്കു വേണ്ടിയാണെന്നും നിങ്ങൾ ഇരയല്ല, ഒരു പോരാളിയാണെന്നുമാണ് ഷാഹിന കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. സ്വന്തം കൈപ്പടയിൽ കത്തുകളെഴുതി അയയ്ക്കാനും അവർ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അവൾക്കൊപ്പം, വിത് ദ നൺസ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളുമായി കടലാസിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകളാണ് വനിതകൾ പങ്കുവെച്ചിരിക്കുന്നത്.
'ഈ നാട്ടിലെ വ്യവസ്ഥ നിങ്ങളെ പരാജയപ്പെടുത്തിയതിൽ മാപ്പ് പറയുന്നു' എന്നാണ് രഞ്ജിനി ഹരിദാസ് കത്തിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരു അവസാനമല്ലെന്നും ഈ പോരാട്ടത്തിൽ നിങ്ങൾ തനിച്ചല്ലെന്നും രഞ്ജിനി ഹരിദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രതീക്ഷ കൈവിടരുതെന്നും ഒടുവിൽ നീതി ജയിക്കുമെന്നും പറഞ്ഞുകൊണ്ടാണ് രഞ്ജിനി കത്ത് അവസാനിപ്പിക്കുന്നത്. ഈ പോരാട്ടം തുടരണമെന്നും നിങ്ങളോടൊപ്പം ഇരിക്കാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചാണ് നടി പാർവതി തിരുവോത്തിൻ്റെ കത്ത്. സംവിധായിക ലീന മണിമേഖലൈ, സംവിധായകൻ ജിയോ ബേബി തുടങ്ങിയവരും കത്തുകൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
ഇരയായ കന്യാസ്ത്രീ ശബ്ദമുയർത്തിയില്ലായിരുന്നെങ്കിൽ പീഡനത്തിൻ്റെ കഥ ആരും അറിയുമായിരുന്നില്ലെന്നും ജ്ഞാനത്തിനു വേണ്ടി അനുസരണക്കേട് കാണിച്ച ഹവ്വയുടെ പിന്മുറക്കാരാണ് നാം സ്ത്രീകൾ എന്നുമാണ് അയിഷ മർക്കോസ് കുറിച്ചിരിക്കുന്നത്. വിധിയ്ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷനും ഇരയായ കന്യാസ്ത്രീയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന എസ്ഓഎസ് ഫോറവും. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ദിവസമാണ് കേസിൽ ഫ്രാങ്കോ മുളയ്ക്കൽ കുറ്റം ചെയ്തെന്നു കാണിക്കാനുള്ള തെളിവുകളുടെ അഭാവവും സാക്ഷിമൊഴികളിലെ വൈരുദ്ധ്യവുമാണ് കോടതി ചൂണ്ടിക്കാണിച്ചത്.