യുഡിഎഫ് കൺവീനർ നിയമന നീക്കത്തിനെതിരെ ഗ്രൂപ്പുകൾ കൈകോർക്കുന്നു! കെ മുരളീധരൻ യുഡിഎഫ് കൺവീനറാകുന്നതു തടയാനായി ഇരു ഗ്രൂപ്പുകൾക്കു പുറമെ കോൺഗ്രസിലെ പുതിയ നേതൃത്വവും ഒരുമിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഉമ്മൻ ചാണ്ടിയുടെ പിന്തുണ മാത്രമാണ് കെ മുരളീധരനുള്ളതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നതു തടയാനായി എ, ഗ്രൂപ്പുകൾ നടത്തിയ നീക്കങ്ങൾക്ക് സമാനമായ മാതൃകയിൽ യുഡിഎഫ് കൺവീനർ സാധ്യതാ പട്ടികയിൽ നിന്ന് കെ മുരളീധരനെ ഒഴിവാക്കാനും കോൺഗ്രസിനുള്ളിൽ പുതിയ ചരടുവലി.
പുതിയ മാറ്റങ്ങളിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ബഹിഷ്കരിച്ചതിനു പിന്നാലെയാണ് മുരളീധരനെതിരെയും ഗ്രൂപ്പുകൾ കടുത്ത നിലപാട് എടുക്കുന്നതെന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡ് ഏറെ മുൻതൂക്കം കൊടുക്കുന്ന യുഡിഎഫ് പുനഃസംഘടനയിൽ വെല്ലുവിളികൾ കൂടും. തുടക്കത്തിൽ കെവി തോമസിനെ യുഡിഎഫ് കൺവീനറാക്കാൻ ആലോചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് കെ മുരളീധരനെ പരിഗണിക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. എന്നാൽ കെ മുരളീധരനു പകരം തിരുവഞ്ചൂർ രാധാകൃഷ്ണനെയോ പിസി വിഷ്ണുനാഥിനെയോ മുന്നണിയുടെ കൺവീനർ സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.
ഈ സാഹചര്യത്തിൽ വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനുമായി അടുത്ത ബന്ധമുള്ള തിരുവഞ്ചൂരിനെ പരിഗണിക്കണമെന്നാണ് ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്. ഇതിനിടയിൽ പിസി വിഷ്ണുനാഥിൻ്റെ പേരും ചില യുവനേതാക്കൾ ഉയർത്തിക്കാണിക്കുന്നുണ്ട്. മുരളീധരൻ യുഡിഎഫ് കൺവീനറായി എത്തിയാൽ പുതിയൊരു അധികാരകേന്ദ്രം കൂടി കേരളത്തിൽ രൂപപ്പെടുമെന്നും ഇത് തിരിച്ചടിയാകുമെന്നുമാണ് നേതാക്കളുടെ വാദം. കെ മുരളീധരൻ യുഡിഎഫ് കൺവീനറാകുന്നതു തടയാനായി ഇരു ഗ്രൂപ്പുകൾക്കു പുറമെ കോൺഗ്രസിലെ പുതിയ നേതൃത്വവും ഒരുമിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഉമ്മൻ ചാണ്ടിയുടെ പിന്തുണ മാത്രമാണ് കെ മുരളീധരനുള്ളതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.
നിലവിലെ സാഹചര്യത്തിൽ എം എം ഹസ്സൻ തന്നെ പദവിയിൽ തുടരണമെന്ന അഭിപ്രായവും പാർട്ടിയ്ക്കുള്ളിലുണ്ട്. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക. കെ മുരളീധരൻ യുഡിഎഫ് കൺവീനറാകുമെന്ന കാര്യം ഏകദേശം ഉറപ്പായതിനു പിന്നാലെയാണ് ഹൈക്കമാൻഡ് നീക്കത്തിനെതിരെ ഇരുഗ്രപ്പുകളും രംഗത്തെത്തിയിരിക്കുന്നത്.