ശിവസേന ബാലസാഹേബ്;പൊട്ടിത്തെറിയുടെ വക്കിൽ മഹാരാഷ്ട്ര!

Divya John
 ശിവസേന ബാലസാഹേബ്;പൊട്ടിത്തെറിയുടെ വക്കിൽ മഹാരാഷ്ട്ര! വിമത എംഎൽഎമാരെ അയോഗ്യരാക്കാൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ നീക്കം നടക്കവെയാണ് വിമതർ തങ്ങളുടെ കൂട്ടായ്മയ്ക്ക് ശിവസേന ബാലസാഹേബ് എന്ന പേര് നൽകിയിരിക്കുന്നത്. ഈ കൂട്ടായ്മ പിന്നീട് ഒരു രാഷ്ട്രീയ പാർട്ടിയായി മാറിയേക്കുമെന്നാണ് വിവരം. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത സംഘത്തിന് പേരിട്ടു.  "ഞങ്ങളുടെ സംഘം ശിവസേന ബാലസാഹേബ് എന്ന് അറിയപ്പെടും. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുമായി ലയിക്കുകയില്ല." വിമത എംഎൽഎമാരുടെ വക്താവ് ദീപക് കേസർക്കർ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന എക്സിക്യൂട്ടീവ് യോഗം പുരോഗമിക്കവെയാണ് വിമതരുടെ തീരുമാനം.




    നിലവിൽ 38 വിമത എംഎൽഎമാർ ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുകയാണ്. "നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഈ വിമതർക്ക് നിങ്ങളാണ് സീറ്റ് നൽകിയത്. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട അവർ ഇപ്പോൾ അസംതൃപ്തരാണ്. ഈ നിർണായക നിമിഷത്തിൽ നിങ്ങൾ പാർട്ടിയോടൊപ്പം നിലകൊള്ളുകയാണ്. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല." ഉദ്ധവ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു. 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവിന്റെ ആവശ്യം നിലവിൽ ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിന്റെ പരിഗണനയിലാണ്. വിമത എംഎൽഎമാരുടെ ഓഫീസിനും വീടിനും നേരെ പ്രവർത്തകർ ആക്രമണം നടത്തുന്നതിനാൽ മുംബൈയിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.



രാഷ്ട്രീയ നേതാക്കൾക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും സുരക്ഷ വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. "ഒരു ശിവസേന പ്രവർത്തകന് മുഖ്യമന്ത്രിയാകണമെങ്കിൽ നിങ്ങൾ (ബിജെപിക്കൊപ്പം) പോകണം. ഉപമുഖ്യമന്ത്രിയാകാനാണ് പോകുന്നതെങ്കിൽ നിങ്ങൾ എന്നോട് പറയണമായിരുന്നു. ഞാൻ നിങ്ങളെ ഉപമുഖ്യമന്ത്രിയാക്കുമായിരുന്നു." ഉദ്ധവ് താക്കറെ പറഞ്ഞു. "സഖ്യ കക്ഷികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ഞാൻ ഏക്നാഥ് ഷിൻഡെയോട് ആവശ്യപ്പെട്ടിരുന്നു. ശിവസേന ബിജെപിയുമായി കൈകോർക്കണമെന്ന് പാർട്ടി എംഎൽഎമാർക്ക് അഭിപ്രായം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ എംഎൽഎമാരെ എനിക്കു മുന്നിൽ കൊണ്ടുവരൂ എന്നും നമുക്ക് അക്കാര്യം ചർച്ച ചെയ്യാമെന്നും ഞാൻ പറഞ്ഞു. 



ബിജെപി വളരെ മോശമായാണ് പെരുമാറിയത്. വാഗ്ദാനങ്ങൾ പാലിച്ചില്ല. വിമതരിൽ മിക്കവർക്കുമെതിരെ കേസുണ്ട്. ബിജെപിക്കൊപ്പം ചേർന്നാൽ അവർ ശുദ്ധരാക്കപ്പെടും. ഞങ്ങൾക്കൊപ്പം നിന്നാൽ അവർ ജയിലിൽ പോകും. ഇതാണോ സൗഹൃദത്തിന്റെ അടയാളം?" ഉദ്ധവ് ചോദിച്ചു. പാർട്ടിയെ നയിക്കാൻ തനിക്ക് കഴിവില്ലെന്ന് ശിവസേന പ്രവർത്തകർക്ക് തോന്നിയാൽ അപ്പോൾ തന്നെ രാജിവെക്കുമെന്നും ഉദ്ധവ് പറഞ്ഞു. ഹിന്ദു വോട്ട് മറ്റുള്ളവരുമായി പങ്കിടാൻ ആഗ്രഹിക്കാത്ത ബിജെപി മറ്റുള്ളവരെ അവസാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഹിന്ദുത്വ വോട്ട് ഭിന്നിക്കാതിരിക്കുന്നതിനാണ് ബാൽ താക്കറെ ബിജെപിയുമായി സഖ്യം ഉണ്ടാക്കിയതെന്നും ഉദ്ധവ് പറഞ്ഞു.

Find Out More:

Related Articles: