ഓപ്പറേഷൻ ഗംഗ; വിദ്യാർഥികൾക്ക് പ്രത്യേക നിർദേശം!

Divya John
 ഓപ്പറേഷൻ ഗംഗ; വിദ്യാർഥികൾക്ക് പ്രത്യേക നിർദേശം! ഇതുവരെ രാജ്യം വിടാൻ കഴിയാത്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബുഡാപെസ്റ്റിലെ ഹംഗേറിയൻ സിറ്റിസെൻ്ററിൽ എത്തിച്ചേരാനുള്ള നിർദേശം എംബസി നൽകി. റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിലെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്ന് 2,900 പേരാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. കിഴക്കൽ യുക്രൈനിലെ സംഘർഷ മേഖലകളിൽ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. സുരക്ഷിതരായിരിക്കാനുള്ള നിർദേശം ഇവർക്ക് നൽകുന്നുണ്ടെങ്കിലും യുക്രൈൻ്റെ അതിർത്തി പ്രദേശങ്ങളിലേക്ക് ഇവരെ എത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.




  ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ബസുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ക്രമീകരിക്കുന്നത് വെല്ലുവിളിയാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. യുക്രൈനിൽ ആശങ്ക ശക്തമാകുന്നതിനിടെ സ്വന്തം പൗരന്മാർ ഉടൻ തന്നെ റഷ്യ വിടണമെന്ന് അമേരിക്കയും കാനഡയും വ്യക്തമാക്കി. യുക്രൈനിൽ തുടരുന്ന വിദ്യാർഥികളടക്കമുള്ളവർ അവരുടെ വിവരങ്ങൾ ഉടൻ തന്നെ ഓപ്പറേഷൻ ഗംഗയിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം കീവിലെ എംബസിയും നൽകി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 വിദ്യാർഥികൾ ഇതുവരെ ഇന്ത്യയിൽ മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.



  
 റഷ്യൻ ആക്രമണം ആരംഭിച്ച് പതിനൊന്ന് ദിവസം പിന്നിടുമ്പോൾ യുക്രൈനിൽ നിന്നും ഇതുവരെ 15 ലക്ഷം പേർ പലായനം ചെയ്തെന്ന് യുഎൻ വ്യക്തമാക്കി. പോളണ്ട് അതിർത്തിയിലേക്ക് കൂടുതൽ പേർ കടന്നതെന്ന് യുഎന്നിൻ്റെ കുടിയേറ്റകാര്യ ഏജൻസിയായ ഐഒഎം വ്യക്തമാക്കി. റഷ്യൻ ആക്രമണം ആരംഭിച്ച് ഫെബ്രുവരി 24ന് ശേഷമാണ് യുക്രൈനിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനഞ്ച് ലക്ഷം പേർ പലായനം ചെയ്തത്. യുക്രൈനിൽ ആക്രമണം തുടരുകയാണ്.



  തെക്കൻ യുക്രൈനിലെ രണ്ട് നഗരങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യ ശനിയാഴ്ച പകൽ അഞ്ച് മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് മരിയോപോൾ, വോൾഡോക്വോ നഗരങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. റഷയുടെ വെടിനിർത്തൽ പ്രഖ്യാപനം പ്രഹസനമായിരുന്നുവെന്നും റഷ്യൻ സൈന്യം ഷെല്ലാക്രമണം തുടർന്നുവെന്നും യുക്രൈൻ ആരോപിച്ചു. ആക്രമണം തുടരുമ്പോഴും യുക്രൈനിൽ നിന്നും ആളുകൾ ഒഴിഞ്ഞുപോകുകയാണ്.

Find Out More:

Related Articles: