സാവകാശം തേടി സുപ്രീംകോടതിയില്‍ സ്പീക്കർ; രാജി വയ്ക്കില്ലെന്ന് കുമാരസ്വാമി
ബെംഗളൂരു ∙ കർണാടകയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജി തള്ളി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. 2009–10 കാലഘട്ടത്തിൽ 18 അംഗങ്ങൾ എതിരുനിന്നിട്ടും ബി.എസ്.യെഡിയൂരപ്പ രാജിവച്ചിട്ടില്ല. അതിനാൽ ഇപ്പോൾ താൻ രാജിവയ്ക്കേണ്ട ആവശ്യം എന്താണെന്ന് രാജിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് യെഡിയൂരപ്പ പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉടൻ രാജിവയ്ക്കുന്നില്ലെന്ന തീരുമാനം കുമാരസ്വാമി കൈക്കൊണ്ടത്. ഈ മാസം 15 വരെ രാജി പ്രഖ്യാപനം ഉണ്ടാവില്ലയെന്നാണ് സൂചന.
അതേസമയം മുംബൈയിൽ നിന്ന് വിമത എംഎൽഎമാർ ബെംഗളൂരുവിലേക്ക് തിരിച്ചു. വിമത എംഎൽഎമാരുടെ രാജിയിൽ ഇന്നുതന്നെ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. വൈകിട്ട് ആറിന് സ്പീക്കർ രമേശ് കുമാറിനു മുന്നിൽ ഹാജരാകാന്‍ എംഎൽമാരോടും കോടതി നിര്‍ദേശിച്ചു. അതിനുശേഷം ഇന്നുതന്നെ സ്പീക്കർ തീരുമാനം വ്യക്തമാക്കണം. എംഎൽഎമാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി കർണാടക പൊലീസിന് നിർദേശം നൽകി. തങ്ങളുടെ രാജി നിരസിച്ച സ്പീക്കർക്കെതിരെ പത്ത് എംഎൽഎമാരാണ് കോടതിയെ സമീപിച്ചത്.
അതേസമയം, ഇന്ന് മുതൽ ശനിയാഴ്ച വരെ നിയമസഭയിലും പരിസരത്തും നിരോധനാജ്ഞപ്രഖ്യാപിച്ചിട്ടുണ്ട്. എംഎൽഎമാരുടെ രാജി പരിഗണിക്കുന്നതിൽ സാവകാശമാവശ്യപെട്ട് സ്പീക്കർ സുപ്രീം കോടതിയെ സമീപിച്ചു. കോടതി അനുവദിച്ച സമയത്തിനുള്ളിൽ എല്ലാ രാജിക്കത്തുകളുടെയും ആധികാരികത പരിശോധിച്ച് ഉറപ്പാക്കാൻ കഴിയില്ലയെന്ന് സ്പീക്കർ അറിയിച്ചു. എന്നാൽ സ്പീക്കറുടെ ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് കോടതി. നാളെ എംഎൽഎമാരുടെ ഹർജിക്കൊപ്പം പരിഗണിക്കും