പ്രവർത്തക സമിതിയിലേയ്ക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ്!
ഇതോടെ കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താൻ നടത്തിയ തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തക സമിതിയിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. ലോക്സഭാ തെരഞ്ഞെടുപ്പും പ്രധാന നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ ഇനിയുമൊരു മത്സരം നടക്കുന്നത് ഗുണം ചെയ്യുന്നില്ലെന്നായിരുന്നു പല അംഗങ്ങളുടെയും വിലയിരുത്തൽ.അതേസമയം, അജയ് മാക്കൻ, പി ചിദംബരം തുടങ്ങിയ നേതാക്കളുടെ നിലപാട് തെരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു. എന്നാൽ ഇനിയൊരു തെരഞ്ഞെടുപ്പ് നടക്കുന്നത് പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്ന ഭൂരിഭക്ഷം അംഗങ്ങളുടെയും അഭിപ്രായം ഖാർഗെ കണക്കിലെടുക്കുകയായിരുന്നു. നിലവിൽ കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ തുടങ്ങിയവരുടെ പേരുകളാണ് പ്രവർത്തക സമിതിയിലേയ്ക്ക് പരിഗണിക്കപ്പെടുന്നത്.
കെ സി വേണുഗോപാൽ സമിതിയിൽ തുടർന്നേക്കും. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും മൂലം എകെ ആൻ്റണിയും ഉമ്മൻ ചാണ്ടിയും മാറിനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ അംഗങ്ങൾക്ക് സാധ്യത തുടരുന്നത്. എന്നാൽ ഇവരിൽ ആരെയൊക്കെ നാമനിർദേശം ചെയ്യും എന്നത് വലിയ ചോദ്യമാണ്. കേരളത്തിൽ നിന്ന് പരമാവധി മൂന്നോ നാലോ അംഗങ്ങൾക്കാണ് സാധ്യതയുള്ളത്.കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും മികച്ച പൊതുജന പിന്തുണയും കണക്കിലെടുത്ത് ശശി തരൂരിനെ ഖാർഗെ സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സാമുദായിക പ്രാതിനിധ്യം അടക്കം പരിഗണിച്ചായിരിക്കും കേരളത്തിൽ നിന്നുള്ള പട്ടികയിൽ തീരുമാനമെടുക്കുക.
പതിനയ്യായിരത്തോളം അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ 1338 പേർക്ക് വോട്ടവകാശമുണ്ട്. മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കുന്ന യോഗത്തിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സുപ്രധാന തീരുമാനങ്ങൾ പാർട്ടി കൈക്കൊണ്ടേക്കും. പ്രവർത്തക സമിതിയിൽ പിന്നാക്കക്കാർക്കും യുവാക്കൾക്കുംസംവരണം നൽകുന്ന കാര്യത്തിൽ ഈ സമ്മേളനം തീരുമാനമെടുത്തേക്കും.കൂടാതെ പ്രതിപക്ഷ ഐക്യം സംബന്ധിച്ച നിലപാടും സമ്മേളനത്തിൽ തീരുമാനിക്കും.