ചെറിയാൻ ഫിലിപ്പ് വന്നത് ഒരു വാഗ്ദാനവുമില്ലാതെയെന്ന് വിഡി സതീശൻ! ഒരു ഭാരവാഹിത്വവും വഹിക്കാൻ താത്പര്യമില്ലെന്ന് ചെറിയാൻ ഫിലിപ്പ് അറിയിച്ചിട്ടുണ്ടെന്നും സതീശൻ കൂട്ടി്ച്ചേർത്തു. സിപിഎം ബന്ധം ഉപേക്ഷിച്ച് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ മടങ്ങിയെത്തിയത് ഉപാധികളൊന്നും ഇല്ലാതെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹം സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചല്ല പാർട്ടിയിൽ തിരിച്ചെത്തിയതെന്നും ഈ സംശയം ഉണ്ടാകാതിരിക്കാനാണ് പുനഃസംഘടന കഴിയുന്നതു വരെ അദ്ദേഹം കാത്തിരുന്നതെന്നും വിഡി സതീശൻ വ്യക്തമാക്കി. കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് താൻ അന്നു തന്നെ പറഞ്ഞിരുന്നു. ഇതിൻ്റെ തുടക്കമാണ് ചെറിയാൻ ഫിലിപ്പിൻ്റെ തിരിച്ചുവരവെന്ന് വിഡി സതീശൻ പറഞ്ഞു.
കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ഇതിനോടകും നൂറുകണക്കിനുപേർ കോൺഗ്രസിൽ ചേർന്നു. എറണാകുളത്ത് ആയിരത്തിലധികം പേർ കോൺഗ്രസിലെത്തിയെന്നും വിഡി സതീശൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിലെത്തുമെന്നും വിഡി സതീശൻ പറഞ്ഞു. കോൺഗ്രസിൽ നിന്ന് രണ്ടുമൂന്നു പേർ പോയപ്പോൾ സിപിഎം അതു വലിയ ആഘോഷമാക്കിയിരുന്നുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ചെറിയാൻ ഫിലിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ലെന്നു പറഞ്ഞത് അതേപ്പറ്റി കൂടുതൽ അറിയാവുന്നതു കൊണ്ടാണെന്ന് വിഡി സതീശൻ പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൂറുദിവസത്തോളം ജയിലിൽ കിടന്നു. ഇദ്ദേഹത്തിനെതിരെ കുറ്റപത്രവുമുണ്ട്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമാണെന്നും വിഡി സതീശൻ പറഞ്ഞു.
രാജ്യസഭാ സീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ചെറിയാൻ ഫിലിപ്പ് സിപിഎം നേതൃത്വവുമായി ഇടഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. താൻ എൽഡിഎഫിൽ രാജ്യസഭാസീറ്റ് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഇത് നൽകാമെന്നു വാക്കു നൽകിയ സിപിഎം തന്നെ പരിഗണിച്ചില്ലെന്നും ചെറിയാൻ ഫിലിപ്പ് മനോരമ ന്യൂസിനോടു പറഞ്ഞിരുന്നു. താൻ രാഷ്ട്രീയത്തിൽ നിൽക്കുന്നത് മോക്ഷത്തിനു വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മോഹമുണ്ടെങ്കിലും അതിമോഹമില്ലെന്നും കോൺഗ്രസിൽ ചേർന്നതിനു ശേഷം അനുവദിച്ച ആദ്യ അഭിമുഖത്തിൽ ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. പിണറായി വിജയൻ തൻറെ രക്ഷകർത്താവ് ആയിരുന്നു.
എന്നാൽ എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പല ആളുകളും ചീങ്കണ്ണികളാണ്. രാഷ്ട്രീയത്തിൽ കൈയ്യൊപ്പ് ചാർത്താനുള്ള ഒരു പദവിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് തുറന്നടിച്ചു. ഇന്നാണ് രണ്ട് പതിറ്റാണ്ടിനു ശേഷം മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തിയത്. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് വിട്ട ചെറിയാൻ ഫിലിപ്പ് പിന്നീട് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. എന്നാൽ സിപിഎം അംഗത്വം അദ്ദേഹം സ്വീകരിച്ചിരുന്നില്ല. തുടർന്ന് ദേശീയതലത്തിൽ കോൺഗ്രസ് സംഘടനാതലത്തിൽ വലിയ അഴിച്ചുപണി നടത്തുന്നതിനിടെയാണ് ചെറിയാൻ ഫിലിപ്പ് തിരിച്ചെത്തുന്നത്.