ഇനി കോൺഗ്രെസ്സുകാരനാകണമെങ്കിൽ മദ്യം വർജിക്കണം, പാർട്ടിയെ കുറ്റം പറയരുത്; പുതിയ 10 നിബന്ധനകൾ! മദ്യവും മയക്കുമരുന്നും വർജിക്കുമെന്നും പാർട്ടിയെ പൊതുവേദിയിൽ വിമർശിക്കില്ലെന്നതും അടക്കം സത്യവാങ്മൂലം നൽകിയാൽ മാത്രമാണ് ഇനി കോൺഗ്രസ് അംഗത്വം നൽകുക. നവംബർ ഒന്ന് മുതൽ പുതിയ അംഗത്വവിതരണം ആരംഭിക്കാനിരിക്കേയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വരന്നത്. കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നതിനു മുന്നോടിയായി പുതിയ പ്രവർത്തകർക്ക് നിബന്ധനകളുമായി പാർട്ടി. പാർട്ടി നയങ്ങളെയും പരിപാടികളെയും പൊതവേദിയിൽ വിമർശിക്കില്ല, മദ്യവും മയക്കുമരുന്നും വർജിക്കും, നിയമപ്രകാരം അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ സ്വത്തുവകകൾ കൈവശം വെച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളിലാണ് അംഗത്വം സ്വീകരിക്കുന്നവർ സത്യവാങ്മൂലം നൽകേണ്ടത്.
ഒരുരതത്തിലുമുള്ള സാമൂഹിക വിവേചനങ്ങളിൽ ഏർപ്പെടില്ലെന്നും ഇവ നിർമാർജനം ചെയ്യാനായി പ്രവർത്തിക്കുമെന്നും അംഗങ്ങൾ പ്രതിജ്ഞ ചെയ്യണം. അടുത്ത വർഷം മാർച്ച് 31 വരെയാണ് കോൺഗ്രസ് അംഗത്വ വിതരണം. പാർട്ടി മുന്നോട്ടു വെക്കുന്ന പത്ത് നിബന്ധനകൾ അംഗീകരിക്കുന്നവർക്ക് മാത്രമായിരിക്കും ഇനി കോൺഗ്രസ് അംഗത്വം നൽകുക. പാർട്ടിയുടെ അംഗത്വ ഫോമിൽ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ച മാതൃഭൂമി റിപ്പോർട്ട്. ഞാൻ പതിവായി തനതു ഖാദി ധരിക്കുന്നയാളാണ്; ഞാൻ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ഇല്ല; ഞാൻ സാമൂഹികവിവേചനമോ അസമത്വമോ കാണിക്കില്ല; ഇത്തരം വികലമായ കാര്യങ്ങൾ സമൂഹത്തിൽനിന്ന് നിർമാർജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു;
കായികാധ്വാനമുൾപ്പെടെ പ്രവർത്തകസമിതി ഏൽപ്പിക്കുന്ന ഏതു ജോലിയും ചെയ്യാൻ ഞാൻ സന്നദ്ധമാണ്" എന്നിങ്ങനെയാണ് അംഗത്വ ഫോമിലുളള സത്യവാങ്മൂലത്തിലെ പരാമർശങ്ങൾ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനെ സെമി കേഡർ ശൈലിയിലേയ്ക്ക് മാറ്റാനും പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ അധ്യക്ഷനെ കണ്ടെത്താനുമാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. അടുത്ത വർഷം ഓഗസ്റ്റ് 21നും സെപ്റ്റംബർ 30നും ഇടയിൽ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകസമിതി അംഗീകരിച്ച സമയക്രമത്തിൽ വ്യക്തമാക്കുന്നത്.
മുൻപ് കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ പാർട്ടിയെ പൊതുവേദിയിലും മാധ്യമങ്ങളിലും വിമർശിക്കുന്ന നേതാക്കൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിയ്ക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെയും സുധാകരൻ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ ഡിസിസി പട്ടിക തയ്യാറാക്കിയപ്പോഴും ഗ്രൂപ്പുനേതാക്കളുടെ നിർദേശങ്ങൾ അവഗണിച്ചതായി ആരോപണം ഉയർന്നിരുന്നു.