പത്തനംതിട്ടയിൽ നേതാക്കൾക്കെതിരെ കരിങ്കൊടിയും പോസ്റ്ററും,! പത്തനംതിട്ട ഡിസിസി ഓഫിസിൽ ഒരു വിഭാഗം ആളുകൾ കരിങ്കൊടി കെട്ടി പ്രതിഷേധമറിയിച്ചതോടെയാണ് പ്രവർത്തകർക്കിടയിലുള്ള ഗ്രൂപ്പുകളിയുടെ കഥകൾ പുറത്തു വന്നിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സതീഷ് കൊച്ചുപറമ്പിലിനെ നിയോഗിച്ചതിനെതിരെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും അസ്വാരസ്യങ്ങൾ പുകയുന്നു. സതീഷ് കൊച്ചുപറമ്പിലിനും പി ജെ കുര്യനും ആന്റോ ആന്റണി എംപിക്കുമെതിരെയായിരുന്നു പത്തനംതിട്ട ഡിസിസി ഓഫീസിൽ പോസ്റ്ററുയർന്നത്. ‘പത്തനംതിട്ടയെ ഒറ്റുകൊടുക്കാൻ എത്തിയ യൂദാസാണ് ആന്റോ ആന്റണിയെന്നും’, ‘ആന്റോ ആന്റണിയുടെയും പിജെ കുര്യന്റെയും ‘തിണ്ണ നിരങ്ങിയാണ് സതീഷ്’ എന്നതടക്കമാണ് പരാമർശങ്ങളാണ് പോസ്റ്ററുകളിൽ ഉള്ളത്.
ഇതിനു പിന്നാലെ സതീഷ് കൊച്ചുപറമ്പിൽ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ പോസ്റ്ററുകളും നിരന്നതോടെ പത്തനംതിട്ട കോൺഗ്രസ് പാർട്ടിയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണെന്ന വാദങ്ങളും ശക്തമായി. നിയുക്ത ഡിസിസി അധ്യക്ഷനായ സതീഷ് കൊച്ചു പറമ്പിലിന്റെ പ്രതികരണം. അതേ സമയം കെപിസിസി സെക്രട്ടറിയായിരുന്ന സതീഷ് പറമ്പിലിനെ കോൺഗ്രസിലെ വിഭാഗീയത നടമാടുന്ന ജില്ലയിൽ പുതിയ ഡി സി സി പ്രസിഡൻറായി നിയോഗിച്ചത് കോൺഗ്രസിലെ ഒരു വിഭാഗത്തിന് ഇതുവരെയും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വാദമുഖങ്ങൾക്ക് ശക്തി പകരുന്നതാണ് ശനിയാഴ്ച ജില്ലയിലുണ്ടായ സംഭവങ്ങൾ. പി.ജെ. കുര്യൻറെ നോമിനിയാണ് സതീഷ് കൊച്ചു പറമ്പിലെന്ന കാര്യം പരസ്യമായ രഹസ്യമാണ്.
1980 കായംകുളം എംഎസ്എം കോളജിൽ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായാണ് സതീഷ് കൊച്ചുപറമ്പിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്, ജില്ല വൈസ് പ്രസിഡൻറ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്, കോൺഗ്രസ് ജില്ല സെക്രട്ടറി, ജില്ല വൈസ് പ്രസിഡൻറ് , കെപിസിസി നിർവാഹകസമിതി അംഗം, സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചതും ഡിസിസി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തു.ഇദ്ദേഹത്തിൻറെ സഹോദരൻ കെപിസിസി സെക്രട്ടറി എൻ. ഷൈലാജ് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻറെ ജില്ലയിലെ ശക്തനായ അനുയായിയാണ്.
വർഷങ്ങളായുളള കോൺഗ്രസ് പ്രവർത്തന പാരമ്പര്യവും സതീഷിന് ഡി സി സി പ്രസിഡൻറ് സ്ഥാനത്തേക്ക് വാഴിക്കാൻ കാരണമായതെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ. സതീഷ് കൊച്ചുപറമ്പിലിനെ കൂടാതെ ജില്ലയിലെ എ ഗ്രൂപ്പിലെ തന്നെ അനീഷ് വരിക്കണ്ണാമലയെ പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് തഴയുകയായിരുന്നു. ജില്ലയിലെ കോൺഗ്രസിലെ ഗ്രൂപ്പുകളിയിൽ സമവായല്ലെങ്കിൽ വരും ദിവസങ്ങളിൽ വൻ പൊട്ടിത്തെറിയിലേക്ക് പോകുമെന്ന വിലയിരുത്തലുകളും ശക്തമായിരിക്കുകയാണ്.