കുപ്രചരണങ്ങളിൽ വീണു പോകരുത്; പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ സുധാകരൻ! നാടിൻ്റെ നന്മ ലക്ഷ്യമാക്കി കോൺഗ്രസിനെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടി പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുകയാണെന്നും കുപ്രചരണങ്ങളിൽ വീഴരുതെന്നും സുധാകരൻ പറയുന്നു. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്ന കാര്യത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ഈ നാടിൻ്റെ ആവശ്യമാണ്. എപ്പോഴൊക്കെ കോൺഗ്രസ് തളർന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഈ രാജ്യം കിതച്ചിട്ടുണ്ട്, തകർന്നടിഞ്ഞിട്ടുണ്ട്.
ഈ നാടും രാജ്യവും മുന്നോട്ട് കുതിക്കണമെങ്കിൽ കോൺഗ്രസ് സംഘടനാപരമായി ശക്തിപ്പെട്ടേ തീരൂ എന്ന കാലഘട്ടത്തിൻ്റെ ആവശ്യം ഓരോ കോൺഗ്രസ്കാരനും തിരിച്ചറിയണം. സുധാകരൻ പറയുന്നത് ഇങ്ങനെ- ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന യാഥാർത്ഥ്യം മറച്ചു വെയ്ക്കുന്നില്ല. അത്തരത്തിൽ നാടിൻ്റെ നന്മ ലക്ഷ്യമാക്കി കോൺഗ്രസിനെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുകയാണ്. സമുന്നതരായ നേതാക്കൾ ദിവസങ്ങളോളം കൂടിയാലോചിച്ച്, സംഘടനാ ശേഷി മാത്രം പരിഗണിച്ച് മികച്ചൊരു പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്, സുധാകരൻ പറയുന്നു.പിണറായി സർക്കാരിൻ്റെ കെടുകാര്യസ്ഥതകൾ മറച്ചു പിടിക്കാനാണ് കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിലേയ്ക്കുള്ള അനാവശ്യ കടന്നുകയറ്റം എന്ന് ഓരോ പാർട്ടി പ്രവർത്തകനും തിരിച്ചറിയണം.
മാധ്യമങ്ങളുടെ പരിലാളനയും താരാട്ടുപാട്ടുകളും കേട്ടല്ല കേരളത്തിൽ കോൺഗ്രസും കോൺഗ്രസിൻ്റെ ജനകീയ നേതാക്കളും വളർന്നത്. ഈ പാർട്ടിയെ ചലനാത്മകമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുടെ കൊള്ളകളെ തുറന്നു കാണിക്കാൻ തക്ക സംഘാടക ശേഷിയുള്ള നേതാക്കളെ ഡിസിസി പ്രസിഡൻ്റുമാരായി പാർട്ടിക്ക് നൽകാനാണ് തീരുമാനങ്ങളെടുക്കാൻ ഇത്രയധികം സമയം സംസ്ഥാന നേതൃത്വം വിനിയോഗിച്ചത്. എന്നാൽ മാധ്യമ ലോകത്തിലെ സിപിഎം സഹയാത്രികരും കോൺഗ്രസ് നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ചിലരും ഒന്നുചേർന്ന് വ്യാജ വാർത്തകൾ ചമച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്. കേരളത്തെ ദുരിതക്കയത്തിലേയ്ക്ക് തള്ളിയിട്ട പിണറായി വിജയൻ-ആർഎസ്എസ് സഖ്യത്തെ ജനമധ്യത്തിൽ തുറന്നുകാട്ടാൻ എത്രയും പെട്ടെന്ന് തന്നെ ഡിസിസി-കൾ പ്രവർത്തനസജ്ജമാകേണ്ടതുണ്ട്.
ഹൈക്കമാൻഡ് അന്തിമ പട്ടിക പ്രഖ്യാപിച്ചാലുടൻ തന്നെ കൂടുതൽ ഊർജ്ജത്തോടെ ഈ ജനവിരുദ്ധ ഭരണകൂടങ്ങളെ പിടിച്ചുലയ്ക്കുന്ന പ്രതിഷേധങ്ങളുമായി, നാടിൻ്റെ ശബ്ദമായി മാറാൻ ഓരോ പ്രവർത്തകനും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു, കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പുതിയതായി വരുന്ന ഡിസിസി നേതൃത്വത്തിനൊപ്പം നിന്ന് ഈ മാഫിയ സർക്കാരിനെതിരെ നമുക്ക് കൈമെയ് മറന്ന് പൊരുതണം. പ്രസ്ഥാനം മുന്നിലേയ്ക്ക് കുതിക്കാനൊരുങ്ങുമ്പോൾ പ്രതിബന്ധമായി നിൽക്കുന്ന സ്വാർത്ഥ താത്പര്യക്കാരെയും ശത്രുക്കളെയും അകറ്റി നിർത്തി ഈ നാടിനെ പിണറായി വിജയൻ്റെയും മോദിയുടെയും ദുരന്ത ഭരണത്തിൽ നിന്നും മോചിപ്പിക്കാനായി നാമോരോരുത്തരും പ്രവർത്തിക്കണം. ഏതെങ്കിലും ഒരു നേതാവല്ല ഈ പാർട്ടി.നമുക്കൊരു പാട് ദൂരം മുന്നിലേയ്ക്ക് സഞ്ചരിക്കാനുണ്ട്. ഈ നാടിൻ്റെ പ്രതീക്ഷ മുഴുവൻ നെഞ്ചിലേറ്റി നിങ്ങളോരോരുത്തരും മുന്നിലേയ്ക്ക് കുതിക്കണം.