മോദി സർക്കാരിന് ഇപ്പോൾ കിടപ്പറ സംഭാഷണവും കേൾക്കാം എന്ന് കോൺഗ്രസ്! കേന്ദ്രസർക്കാരിന് ഇപ്പോൾ കിടപ്പറ സംഭാഷണം വരെ കേൾക്കാമെന്ന് കോൺഗ്രസ് പരിഹസിച്ചു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ തുറന്നടിച്ച് കോൺഗ്രസ്. നിങ്ങൾ കുളിമുറിയിൽ ആയിരുന്നാലും കിടപ്പുമുറിയിൽ ആയിരുന്നാലും നരേന്ദ്ര മോദി സർക്കാരിന് നിങ്ങൾ പറയുന്നത് ഒളിച്ച കേൾക്കാൻ സാധിക്കുമെന്ന് സുർജേവാല പറഞ്ഞു.
പെഗാസസ് സോഫ്റ്റ്വെയർ എങ്ങനെയാണ് ജനജീവിതത്തെ ബാധിക്കുകയെന്നും സുർജേവാല വിശദീകരിച്ചു.
നിങ്ങളുടെ മകളുടേയോ ഭാര്യയുടേയോ ഫോണിൽ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യപ്പെട്ടേക്കാമെന്നും സുർജേവാല ആരോപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അടക്കമുള്ളവരുടെ ഫോൺ ചോർത്തപ്പെട്ടുവെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് കോൺഗ്രസ് വാർത്താ സമ്മേളനം വിളിച്ചത്. ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് നിരീക്ഷിക്കാൻ റാക്കറ്റിനെ നിയോഗിച്ചത് മോദി സർക്കാരാണ്. ചോർത്തൽ രാജ്യദ്രോഹമാണ്. കേന്ദ്രസർക്കാർ ദേശീയ സുരക്ഷയിൽ നിന്നും പിന്മാറിയെന്നും കോൺഗ്രസ് ആരോപിച്ചു.
സർക്കാർ ആരുടേയും ഫോൺ ചോർത്തിയിട്ടില്ലെന്നും ജനാധിപത്യ സർക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനു തൊട്ടു മുമ്പ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, ഫോൺ ചോർത്തൽ ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. അതേസമയം ആരോപണങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്നും, ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടും എന്ന കാരണം ചൂണ്ടിക്കാട്ടി പുതിയ ഐടി ഇന്റർമീഡിയറി റൂളുകൾക്കെതിരെ റിപ്പോർട്ട് എഴുതിയതിന് ഐടി മന്ത്രിയെ പുറത്താക്കിയ നരേന്ദ്ര മോദി, പെഗാസസ് ചാരപ്പണിയെ മൂടിവെക്കാൻ ശ്രമിക്കുന്നത് എന്തിനാന്നെന്ന് എല്ലാവർക്കും അറിയാം- സുധാകരൻ വ്യക്തമാക്കി.