താൻ കുഴപ്പക്കാരനാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു: സാബു എം ജേക്കബ്! ഒരു വ്യവസായിയെ മൃഗത്തെപ്പോലെ ഒരു മാസം പീഡിപ്പിച്ചുവെന്നും സാബു പറയുന്നു. കിറ്റക്സിൽ നടന്ന പരിശോധന നിയമപരമാണെന്നു വ്യക്തമാക്കി പി രാജീവ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിനു പിന്നാലെയാണ് സാബുവിന്റെ പ്രതികരണം. കിറ്റെക്സ് എന്ന സ്ഥാപനം പൂട്ടേണ്ടി വരുമെന്ന ധ്വനിയാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ പ്രതികരണത്തിലുള്ളതെന്ന് സാബു എം ജേക്കബ്. താൻ കുഴപ്പക്കാരനാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തനിക്ക് തന്റേതായ വഴി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സാബു പറഞ്ഞു.
ഇതാണ് വ്യവസായ സൗഹൃദം. ഇതാണ് കേരളം, വളരെ നല്ലതുതന്നെ. ഗൾഫിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിക്ഷേപിക്കുന്ന നിരവധിപ്പേരുണ്ടെന്നും അവർക്കു വേണ്ടിയാണ് താൻ സംസാരിച്ചതെന്നും സാബു പറയുന്നു. മികച്ച രീതിയിൽ പോകുന്ന സ്ഥാപനം 73 കുറ്റങ്ങൾ ചെയ്തെന്നു കാട്ടി മെമ്മോ നൽകി. പരിശോധനകൾ നടന്നത് ബെന്നി ബഹനാൻ എംപിയുടേയും പിടി തോമസ് എംഎൽഎയുടേയും പരാതിയെത്തുടർന്നാണെന്നുള്ളത് പുതിയ അറിവാണ്. അത് കണ്ടുപിടിക്കാൻ സർക്കാർ ഒരു മാസമെടുത്തെന്നും സാബു പറഞ്ഞു. ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കലല്ലെന്നും സാബു പറഞ്ഞു.
ഒൻപത് സംസ്ഥാനങ്ങളിൽ നിന്നും ക്ഷണം ലഭിച്ചെന്നും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടക്കുകയാണെന്നും സാബു എം ജേക്കബ് പറഞ്ഞു.15000 പേരുള്ള സ്ഥാപനം അടയ്ക്കണം അല്ലെങ്കിൽ അടപ്പിക്കും എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. പരിശോധന നടക്കുമ്പോൾ കിറ്റക്സ് മാനേജ്മെന്റ് യാതൊരു വിധത്തിലുമുള്ള പരാതികൾ ഉന്നയിച്ചിരുന്നില്ല. പിന്നാലെ സർക്കാരിന് ബന്ധമില്ലാത്ത കാര്യത്തിൽ കിറ്റക്സ് മാനേജ്മെന്റ് ആരോപണം ഉന്നയിച്ചത് ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധനയ്ക്കെതിരെ പരാതി നൽകാതെ സംസ്ഥാനത്തിനെതിരെ ഗൗരവതരമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. കടുത്ത അധിക്ഷേപത്തിന് അർഹമായതൊന്നും സർക്കാർ ചെയ്തിട്ടില്ല. യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്ന സാബു എം ജേക്കബിന്റെ പ്രസ്താവന പരിഹാസ്യമാണെന്നും രാജീവ് പറഞ്ഞു.പിടി തോമസ് എംഎൽഎ ഉന്നയിച്ച ആരോപണം ദേശീയ മനുഷ്യാവകാശ കമ്മീഷന് ബെന്നി ബഹനാൻ എംപി നൽകിയ പരാതിയും എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ വിശദീകരണം.