കെ കെ ശൈലജ എന്തുകൊണ്ട് മന്ത്രി സഭയിൽ ഇല്ലായെന്ന് വിശദീകരിച്ച് മുഘ്യ മന്ത്രി! ജനങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പാർട്ടിയുടെ തീരുമാനം വിശദീകരിച്ചത്. പുതിയ ആളുകൾക്ക് അവസരം നൽകുകയെന്നതാണ് സിപിഎം നിലപാടെന്നും ആർക്കും പ്രത്യേക പരിഗണനയോ ഇളവോ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ അറിയാം.രണ്ടാം പിണറായി സർക്കാരിൽ കെ കെ ശൈലജയെ ഉൾപ്പെടുത്താതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള രോഷം സർക്കാരിൻറെ പൊതുവായ പ്രവർത്തനത്തോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ്. ആ അഭിപ്രായങ്ങളെയെല്ലാം ഞങ്ങൾ മാനിക്കുകയാണ്. സർക്കാരിൻറെ പ്രവർത്തനത്തിൽ അവരെല്ലാം കൂടെയുണ്ടായിരുന്നു.
അതിൻറെ ഭാഗമായി തന്നെ സർക്കാരിന് നല്ല നിലയ്ക്ക് കാര്യങ്ങൾ നിർവഹിക്കാൻ കഴിഞ്ഞു എന്ന തോന്നലിൻറെ ഭാഗമായാണ് അഭിപ്രായങ്ങൾ വന്നിട്ടുള്ള്. ഞങ്ങളെടുത്ത സമീപനം പുതിയ ആളുകൾ വരിക എന്നതാണ്, മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ പ്രവർത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടിയവരാണ് ഓരോ രംഗത്തും. ആ മികവ് കാട്ടിയവരിൽ ആർക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന പൊതുതീരുമാനമാണ് ഞങ്ങൾ എടുത്തത്. അതിൻറെ ഭാഗമായിട്ടാണ് ഇത്തരമൊരു തീരുമാനം വന്നത്. അഭിപ്രായം പ്രകടിപ്പിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധി മനസിലാക്കുന്നു. അതിന് നന്ദിയും പ്രകടിപ്പിക്കുന്നു. പക്ഷേ ഞങ്ങൾ പൊതുവിൽ എടുത്ത തീരുമാനം ഇളവ് വേണ്ടതില്ല എന്നതാണ്. അതിൻറെ ഭാഗമായാണ് ഇങ്ങനെയൊരു നിലപാട് എടുത്തത്. അങ്ങനെ ഇളവ് കൊടുത്താൽ ഒട്ടേറെ പേർക്ക് ഇളവ് കൊടുക്കാനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ നോക്കിയാൽ മികച്ച പ്രവർത്തനം നടത്തിയ ഒരുപാട് ആളുകളുണ്ട്.
രാജ്യവും ലോകവുമൊക്കെ ശ്രദ്ധിക്കുന്ന വിധത്തിൽ പ്രവർത്തിച്ച ഒട്ടേറെപ്പേരെയല്ലേ സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "തങ്ങൾ നേരത്തെ സ്വീകരിച്ച നിലപാടും ഇങ്ങനെ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നല്ലോ. സ്ഥാനാർഥിപട്ടികയിൽ നിന്ന് തന്നെ പലരും ഒഴിവായി. അതൊന്നും അവരുടെ മികവ് മാനിക്കാതെ അല്ല. പുതിയ ആളുകൾക്ക് അവസരം നൽകുക. അത് സിപിഎമ്മിന് കഴിയും. അതാണ് സിപിഎം സ്വീകരിച്ച നിലപാടെ"ന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശൈലജ ടീച്ചർ ഇളവിന് അർഹയായിരുന്നില്ലേ എന്ന ചോദ്യത്തിന് ഇളവിന് പലരും അർഹരായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇളവിന് പലരും അർഹരാണ്.
"അന്ന് സ്വീകരിച്ചതായിരുന്നു കൂടുതൽ റിസ്ക്കുള്ള കാര്യം. കാരണം പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന കാര്യമാണ്. ആ ഘട്ടം കഴിഞ്ഞു, ജനങ്ങൾ ആ നിലപാട് സ്വീകരിച്ചു എന്നാണ് കണ്ടത്. കാരണം ഇതിലൊന്നും എന്തെങ്കിലും ദുരുദ്ദേശമല്ല, സദുദ്ദേശമാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഇക്കാര്യത്തിലും അത് തന്നെയാണ് ഉണ്ടായത്" മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കളെ മാറ്റി നിർത്തിയതായിരുന്നു കൂടുതൽ റിസ്ക്കുള്ള നിലപാടെന്നും മുഖ്യമന്ത്രി ചോദ്യങ്ങളോട് പ്രതികരിച്ചു.