മോഹൻലാലിനെയും പൃഥ്വിരാജിനേയും വെള്ളം കുടിപ്പിച്ച ആ തെലുഗു ഇന്റർവ്യൂവർ ആര്? മോഹൻലാലിന്റെ മുടിയുടെ രഹസ്യം എന്താണെന്ന് തെലുങ്കിൽ അവതാരിക ചോദിക്കുമ്പോൾ കുസൃതി നിറഞ്ഞ ചിരിയോടെ മയിലെണ്ണ എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഈ റീൽ വീഡിയോയാണ് ആദ്യം വൈറലായത്. എല്ലാ അഭിമുഖത്തിലും ഉരുളയ്ക്കുപ്പേരി മറുപടി നൽകുന്ന പൃഥ്വിരാജ് പോലും കുഴഞ്ഞുപോയ ഇന്റർവ്യൂ എന്ന ക്യാപ്ഷ്യനോടുകൂടി വേറെയും റീലുകൾ വൈറലായിക്കഴിഞ്ഞു. ഒരു നിമിഷം തേന്മാവിൻ കൊമ്പത്തിലെ ലാലേട്ടനെ ഓർത്തുപോയി, ലാലേട്ടനും പ്രിഥ്വിയും ഇങ്ങനെയൊരു ഇൻ്റർവ്യൂൽ വന്ന് പെടുന്നത് ആദ്യമായിരിക്കും, ഈ ശ്രിഹള്ളി കൊള്ളാം, ലേലു അല്ലു... ലേലു അല്ലു അഴിച്ചുവിട്, മോനെ രാജു നീ എന്നെ എങ്ങോട്ടാടാ പ്രമോഷൻ എന്നും പറഞ്ഞു കൊണ്ടുവന്നത് എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ഈ ഇന്റർവ്യൂവിന് താഴെ മലയാളി പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.
നിങ്ങൾ ഹീറോ അല്ലേ, ഹീറോയ്ക്കല്ലേ പണം കിട്ടുന്നത്, ഭാര്യ ഒന്നും പറയാറില്ലേ എന്നൊക്കെ തമാശ രീതിയിൽ പൃഥ്വിയോട് ആങ്കർ ചോദിക്കുന്നുണ്ട്. അങ്ങനെ ഭാര്യ പറയാറുണ്ട് എന്ന് പൃഥ്വി പറയുമ്പോൾ അഭിനയിച്ചാലല്ലേ പണം കിട്ടൂ, എന്നിട്ട് വേണ്ടേ ഭാര്യയ്ക്ക് സ്വർണ്ണമാല വാങ്ങിക്കൊടുക്കാൻ എന്നൊക്കെയുള്ള ആങ്കറുടെ ചോദ്യം പൃഥ്വിയെയും മോഹൻലാലിനെയും ചിരിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ചിരി കടിച്ചു പിടിച്ച് ഇരുവരും മറുപടി പറയുന്നത് കാണാം.മോഹൻലാലിനെയും പൃഥ്വിരാജിനേയും വെള്ളം കുടിപ്പിച്ച ഒരു തെലുഗു ഇന്റർവ്യൂ ഇപ്പോൾ വൈറലാവുകയാണ്. ഈ അവതാരിക ആരാണ് എന്നാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്. ഒരു സാധാരണ വീട്ടമ്മയുടെ ലുക്കിൽ സാരിയുടുത്ത് മുടിയിൽ പൂവ് വെച്ച് നാടൻ സംഭാഷണ ശൈലിയിലാണ് ഈ അഭിമുഖത്തിൽ അവതാരിക സംസാരിക്കുന്നത്. ദീവി സുജാതയുടെ സ്വാധീനം ടെലിവിഷൻ സ്‌ക്രീനിനും അപ്പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്.
ചന്ദ്രവ്വ എന്ന കഥാപാത്രത്തിന് അവർ നൽകുന്ന ആധികാരികതയും മാധ്യമ രംഗത്തെ സത്യസന്ധതയും അർപ്പണ മനോഭാവവുമാണ് ദീവി സുജാതയുടെ ജനപ്രീതിക്ക് കാരണം. വാക്കുകളുടെ ശക്തിയെക്കുറിച്ച് സൂക്ഷ്മമായ ധാരണയുള്ള വ്യക്തിയാണ് ദീവി സുജാത. വെറും വാർത്ത എന്നതിനപ്പുറത്തേക്ക് പ്രശ്നങ്ങളുടെ കാതൽ മനസിലാക്കിയുള്ള വിശദീകരണങ്ങളാണ് ദീവി സുജാതയുടെ റിപ്പോർട്ടിംഗിന്റെ പ്രത്യേകത. കാഴ്ചക്കാർക്ക് സമഗ്രമായ ഉൾക്കാഴ്ചകൾ നൽകുന്നു എന്ന് വേണമെങ്കിൽ പറയാം. inclusiveness എന്നത് തന്നെയാണ് ദീവി സുജാതയുടെ മുഖമുദ്രയായി തെലുഗു ജേർണലിസം രംഗത്തെ പ്രശസ്തർ എടുത്തുപറയുന്നത്. രാഷ്ട്രീയ സംഭവവികാസങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിങ്ങനെ ഏത് വിഷയം കൈകാര്യം ചെയ്യുമ്പോഴും ദീവി സുജാതയുടെ അവതരണം മികച്ചതാണെന്നാണ് പൊതു അഭിപ്രായം. പത്രപ്രവർത്തക എന്ന ലേബലിൽ നിന്ന് ഐക്കോണിക് ചന്ദ്രവ്വയിലേക്കുള്ള ദീവി സുജാതയുടെ യാത്ര അവരുടെ കഴിവിനെ മാത്രം ബേസ് ചെയ്ത് സംഭവിച്ചതാണ്. തെലുഗു മാധ്യമ രംഗത്തെ യുവ തലമുറയുടെ റോൾ മോഡലുകളിലൊരാൾ കൂടിയാണ് ദീവി സുജാത.
ദീവി സുജാത അവതരിപ്പിക്കുന്ന ചന്ദ്രവ്വ എന്ന വേഷം ഒരു വാർത്താ അവതാരക എന്നതിനേക്കാളുപരി ഒരു സാധാരണക്കാരി എന്ന ഇമേജാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഇതുവഴി പ്രേക്ഷകരുമായി എളുപ്പത്തിൽ സംവദിക്കാനും അവരിലൊരാളായി മാറാനും ദീവി സുജാതയ്ക്ക് സാധിക്കുന്നുണ്ട്. അതുതന്നെയാണ് അവരുടെ ഷോയെ വ്യത്യസ്തമാക്കുന്നതും. സങ്കീർണ്ണമായ വിഷയങ്ങൾ ലളിതവും ആകർഷകവുമായി ചർച്ച ചെയ്യാനുള്ള കഴിവാണ് തെലുങ്ക് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതരികയാക്കി ദീവി സുജാതയെ മാറ്റിയത്. ദീവി സുജാതയുടെ വസ്ത്രധാരണ രീതിയും സംസാരത്തിലെ സ്ലാങ്ങും ഒക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ കാരണമായിട്ടുണ്ട്. ബ്രേക്കിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതായാലും ഒരു ചർച്ച മോഡറേറ്റ് ചെയ്യുന്നയാലും ഒക്കെ പ്രൊഫഷണലിസത്തിനൊപ്പം ലാളിത്യവും കലർന്ന രീതിയിലാണ് ദീവി സുജാത കൈകാര്യം ചെയ്യുന്നത്.