ആ പാട് ഇപ്പോഴും തുടയുടെ ആ ഭാഗത്തുണ്ട് എന്ന് മമ്മൂട്ടി; വടക്കൻ വീരഗാഥ! വടക്കൻ പാട്ടിൽ വില്ലനായിരുന്ന ചന്തുവിന് നായകന്റെ പരിവേഷം നൽകിയ എംടിയുടെ എഴുത്തിന്റെ മാജിക് ആയിരുന്നു ആ സിനിമ. അതുവരെ ചന്തുവിനെ വില്ലനായി പറഞ്ഞ വടക്കൻ പാട്ട് കഥയിലെ എല്ലാ സന്ദർഭങ്ങളും വടക്കൻ വീരഗാഥയിലുമുണ്ട്. എന്നിട്ടും എങ്ങനെ ചന്തു നായകനാകുന്നു എന്ന ഇടത്താണ് എംടിയുടെ എഴുത്തിന്റെയും ഹരിഹരന്റെ അവതരണത്തിന്റെയും മാജിക്. സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ വില്ലനാണോ എന്നായിരുന്നുവത്രെ ആദ്യം മമ്മൂട്ടി ചോദിച്ചത്.റീ റിലീസിങിന് ഒരുങ്ങുന്ന അടുത്ത സിനിമയാണ് മമ്മൂട്ടിയുടെ ഒരു വടക്കൻ വീരഗാഥ. 1989 ൽ എംടി വാസുദേവൻ നായർ - ഹരിഹരൻ - മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമ എക്കാലവും മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനമാണ്.
ഒരു ഉത്സവ പ്രതീതിയായിരുന്നു ആ സിനിമയുടെ ഷൂട്ടിങ്. ഒത്തിരി ആളുകളും ആനയും മേളവുമൊക്കെയായിട്ട്. മികച്ച ആർട്ട് ഡയരക്ടർക്ക്, കോസ്റ്റിയൂം ഡയരക്ടർക്ക്, നടന് എല്ലാം ദേശീയ പുരസ്‌കാരമുണ്ടായിരുന്നു. അയ്യർ ദ ഗ്രേറ്റ്, മതിലുകൾ, മൃഗയ, ഒരു വടക്കൻ വീരഗാഥ എന്നീ സിനിമകൾ എല്ലാം പരിഗണിച്ചായിരുന്നു എനിക്ക് പുരസ്‌കാരം എന്നും മമ്മൂട്ടി ഓർക്കുന്നു. സിനിമയിൽ ഉപയോഗിച്ചിരുന്ന എല്ലാ വാളുകളും മെറ്റൽ തന്നെയാണ്. നല്ല ഭാരവുമുണ്ട്. തെറിച്ചു പോകുന്ന ഒരു വാൾ ചന്തു ചാടിപ്പിടിക്കുന്ന ഒരു രംഗമുണ്ട്. എല്ലാ പ്രാവശ്യവും ചാടിപ്പിടിക്കുമ്പോൾ വാൾ കറക്ടായി കൈയ്യിൽ കിട്ടില്ല. ഒരു പ്രാവശ്യം ചാടിപ്പിടിച്ചപ്പോൾ വാൾ എന്റെ തുടയിൽ കുത്തിക്കയറി. നല്ലവണ്ണം വേദനിച്ചു, മുറിഞ്ഞു. കാണിക്കാൻ പറ്റാത്ത സ്ഥലത്തായത് കൊണ്ട് ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല, ആ പാട് ഇപ്പോഴുമുണ്ട്.
പക്ഷേ അതൊക്കെ സ്വാഭാവികമാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് നമ്മൾ ഷൂട്ടിങിന് പോകുന്നത്. സാഹസികതകൾ ഒരുപാടുള്ള സിനിമയായിരുന്നു വടക്കൻ വീരഗാഥ. ഇന്നത്തെ പോലെ അത്രയ്ക്കധികം ഗ്രാഫിക്‌സോ ബോഡി ഡബിളോ ഒന്നുമില്ല. കുതിരയും വാളും പരിചയവും കളരി ആശാൻമാരും എല്ലാം സെറ്റിലുണ്ടാവും. സിനിമയ്ക്ക് വേണ്ടി, ഓരോ ഷോട്ടിന് വേണ്ടി കാണിച്ചു തരുന്ന അഭ്യാസങ്ങൾ മാത്രമാണ് നമ്മൾ പഠിച്ച് ചെയ്യുന്നത്. അല്ലാതെ എല്ലാം ഒന്നും പഠിക്കാൻ സാധിക്കില്ല. പിന്നെ അതിൽ കാണിച്ചിട്ടുള്ള ചാട്ടവും ഓട്ടവും കളരിപ്പയറ്റും എല്ലാം ഒറിജിനലാണ്. അന്ന് അത് കാണിക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നു എന്ന് മമ്മൂട്ടി പറയുന്നു.