മന്ത്രവാദ സാധ്യത തള്ളാതെ അരുണാചൽ പോലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം!

Divya John
 മന്ത്രവാദ സാധ്യത തള്ളാതെ അരുണാചൽ പോലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം! മരണത്തിനു പിന്നിൽ മന്ത്രവാദമാണോയെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്ന് എസ്പി കെനി ബാഗ്ര പറഞ്ഞു. എല്ലാ തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. ആത്മഹത്യയാണെങ്കിൽ എന്തുകൊണ്ടാണ് സിറോ തെരഞ്ഞെടുത്തതെന്ന് അന്വേഷിക്കും. അഞ്ച് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും കേരള പോലീസുമായി സഹകരിച്ചു മുൻപോട്ടുപോകുമെന്നും എസ്പി പറഞ്ഞു. അരുണാചൽ പ്രദേശിലെ സിറോയിൽ ഹോട്ടൽ മുറിയിൽ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രവാദ സാധ്യത തള്ളാതെ അരുണാചൽ പ്രദേശ് പോലീസ്.  ആര്യയെ കട്ടിലിലും ദേവിയെ നിലത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ശുചിമുറിയിൽ നിന്നാണ് നവീൻ്റെ മൃതദേഹം കണ്ടെത്തിയത്.




മൂവരുടെയും ദേഹമാസകലം വ്യത്യസ്ത മറിവുകളുണ്ട്. 'സന്തോഷത്തോടെ ഞങ്ങൾ പോകുന്നു, ഇനി ഞങ്ങൾ പോകുന്നു' എന്ന കുറിപ്പും നാട്ടിൽ വിവരമറിയിക്കേണ്ടവരുടെ നമ്പരും മുറിയിൽനിന്ന് കണ്ടെത്തി. നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇൻ്റർനെറ്റിൽ തിരഞ്ഞതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നുപേരുടെയും മൃതദേഹങ്ങൾ ഇറ്റാനഗർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആര്യയുടെ വിവാഹം മെയ് ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്നു. 27 മുതൽ ആര്യയെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ ബി നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് സ്വദേശി ദേവി (41) എന്നിവരെയാണ് സിറോയിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27നാണ് മൂന്നുപേരും അരുണാചലിലേക്ക് പോയത്. സിറോയിലെ ഹോട്ടലിൽ മുറിയെടുത്ത മൂവരും കഴിഞ്ഞ ദിവസങ്ങളിൽ റസ്റ്ററൻ്റിലെത്തി ഭക്ഷണം കഴിച്ചിരുന്നു.




 എന്നാൽ ചൊവ്വാഴ്ച രാവിലെ 10 മണി കഴിഞ്ഞിട്ടം മൂവരെയും പുറത്തുകണ്ടില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊൽക്കത്തയിൽ ഇറങ്ങി അവിടെനിന്ന് ഗുവാഹത്തിയിലേക്കു വിമാനം കയറി. 28നാണ് സിറോയിലെ ഹോട്ടലിൽ മൂവരും മുറിയെടുത്തത്. നവീൻ്റെ ഡ്രൈവിങ് ലൈസൻസാണ് ഇതിനായി നൽകിയത്. മൂവരും 305-ാം നമ്പർ മുറിയിലായിരുന്നു താമസം. മൂന്നുപേരും കിടന്നിരുന്ന ഹോട്ടൽ മുറി അകത്തുനിന്ന് പൂട്ടിയിരുന്നില്ല. മാർച്ച് 10നാണ് കോട്ടയത്തെ വീട്ടിൽനിന്ന് നവീനും ദേവിയും ഇറങ്ങിയത്. 27ന് തിരുവനന്തപുരത്തെത്തി. 10 ദിവസം എവിടെയായിരുന്നുവെന്ന് വ്യക്തമല്ല. വിനോദയാത്രക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ടത്.ആയുർവേദ ഡോക്ടർമാരായിരുന്നു നവീനും ദേവിയും.




ജോലി ഉപേക്ഷിച്ച് ഫാം നടത്താൻ തീരുമാനിച്ചെങ്കിലും ബന്ധുക്കളുടെ ഭാഗത്തുനിന്ന് എതിർപ്പ് ഉണ്ടായി. പിന്നീട് ഇവർ വാടകവീട്ടിലേക്ക് താമസം മാറി. തുടർന്ന്, ദേവി സ്വകാര്യ സ്കൂളിൽ ജർമൻ അധ്യാപികയായി ജോലിക്ക് കയറി. ഇവിടെവെച്ചാണ് ഫ്രഞ്ച് അധ്യാപികയായ ആര്യയെ പരിചയപ്പെട്ടത്. സ്കൂളിലെ ജോലി ദേവി ഉപേക്ഷിച്ചെങ്കിലും ആര്യയുമായുള്ള സൗഹൃദം തു‍ടർന്നു. ആര്യയുടെ സ‍ർട്ടിഫിക്കറ്റുകൾ ദേവിയുടെ പക്കലായിരുന്നു. ഇവ വാങ്ങാനായി ആര്യ വാടകവീട്ടിൽ എത്തിയപ്പോൾ നവീനും ദേവിയും സ്ഥലത്ത് ഇല്ലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെ ആര്യ വിവരം ദേവിയുടെ പിതാവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ബാലൻ മാധവനെ അറിയിച്ചു. ബാലൻ മാധവൻ നടത്തിയ അന്വേഷണത്തിൽ ഇരുവരും ഇറ്റാനഗറിലേക്ക് പോയതായി വിവരം ലഭിച്ചു. 



കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോൾ നവീൻ ദേവിയെയും കൂട്ടി കോട്ടയത്തേക്ക് താമസം മാറി. പിന്നീട് ദേവിയുടെ ബന്ധുക്കളുമായി ബന്ധമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച ഉച്ചയോടെ അരുണാചൽ പ്രദേശ് പോലീസ് വിവരം അറിയിച്ചപ്പോഴാണ് ബാലൻ മാധവൻ മരണവിവരം അറിയുന്നത്.അതേസമയം മരിച്ച നവീനും ദേവിയും രണ്ടു വർഷം മുൻപ് തന്നെ പുനർജന്മത്തെക്കുറിച്ചുള്ള ആശയങ്ങൾ പിന്തുടർന്നുവെന്നാണ് പോലീസിൻ്റെ നിഗമനമെന്നാണ് പുറത്തുവരുന്ന റിപ്പോ‍ർട്ട്. മരണാനന്തര ജീവിതം ഉൾപ്പെടെയുള്ള ആശയങ്ങൾ നവീനാണ് ആദ്യം പിന്തുടർന്നതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആര്യയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ബന്ധുക്കളും പോലീസും ഇന്ന് വൈകിട്ട് ഇറ്റാനഗറിൽ എത്തും.

Find Out More:

Related Articles: