ഭരണഘടനയെ വിമർശിച്ചില്ല, വാർത്തകൾ വളച്ചൊടിക്കപ്പെട്ടു; വിശദീകരണവുമായി സജി ചെറിയാൻ!

Divya John
 ഭരണഘടനയെ വിമർശിച്ചില്ല, വാർത്തകൾ വളച്ചൊടിക്കപ്പെട്ടു; വിശദീകരണവുമായി സജി ചെറിയാൻ! ഭരണഘടനയെ ബഹുമാനിക്കുകയും അതിൻറെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് താനെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന പരിപാടിയിൽ മന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം നിയമസഭയിൽ വിശദീകരണം നടത്തിയത്. താൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാൻ.ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവർക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കർഷിക്കുന്നുണ്ട്.



    എന്നാൽ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയിൽ എഴുതി ചേർക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർദ്ധിച്ചു വരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് എൻറേതായ വാക്കുകളിൽ പ്രകടിപ്പിച്ചത്. ഒരിക്കൽപ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഞാൻ ഉദ്ദേശിച്ചിട്ടേയില്ലെന്നും സജി ചെറിയാൻ പറയുന്നു.



   താനുൾപ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയർത്തിപ്പിടിക്കുന്നവരുടെ മുൻപന്തിയിലാണെന്നും മന്ത്രി പറഞ്ഞു.  സ്വതന്ത്ര ഭാരത്തിൽ ഭരണകൂട സംവിധാനങ്ങൾ ഈ തത്വങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിൻറെ ഫലമായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങൾ വളരെ വർദ്ധിക്കുകയാണുണ്ടായത്. നിർദ്ദേശകതത്വങ്ങൾക്ക് ഊടും പാവും നൽകുന്ന നിയമനിർമ്മാണം നടത്താൻ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ ഭരണഘടനയുടെ വകുപ്പുകൾ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്. ഭരണ ഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറൽ ഘടന, എന്നീ തത്വങ്ങൾ കടുത്ത വെല്ലുവിളിയാണ് വർത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.



  തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബർ കോഡുകൾ രാജ്യത്ത് അടിച്ചേൽപ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങൾ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകർക്കുന്നത് എന്നാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. 



ഭരണഘടന നിർമ്മാതാക്കളുടെ വീക്ഷണം സാർത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസർക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവർത്തകൻറെ കടമ നിർവ്വഹിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നും സജി ചെറിയാൻ പറഞ്ഞു.
 

Find Out More:

Related Articles: