ഗുജറാത്ത് കലാപം ; മോദി അനുഭവിച്ച വേദനകളും കഷ്ടപാടുകളും നേരിട്ട് കണ്ടിട്ടുണ്ടെന്ന് അമിത് ഷാ! ആരോപണങ്ങളിൽ മൗനം പാലിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇക്കാലയളവിൽ മോദി നേരിട്ട വേദനകളും കഷ്ടപാടുകൾ നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഒടുവിൽ കേസിൽ സത്യം തെളിഞ്ഞുവെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 19 വർഷം നിശബ്ദമായി നേരിട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് കലാപക്കേസിൽ മോദിയെ ചോദ്യം ചെയ്തപ്പോൾ ആരും പ്രതിഷേധിക്കാൻ ഉണ്ടായിരുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു.
രാജ്യത്തുടനീളമുള്ള ബിജെപി പ്രവർത്തകർ മോദിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചില്ല. ഒരിടത്തും പ്രതിഷേധമോ പ്രകടനമോ ഉണ്ടായില്ല. നിയമവുമായി സഹകരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ നടപടികൾ നടക്കുന്നതിനാൽ ഒരു ഘട്ടത്തിൽ പോലും പ്രതികരിക്കാൻ മോദി തയ്യാറായില്ല. ഹൃദയശക്തിയുള്ള ഒരാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. എന്നും സത്യത്തിൻ്റെ പക്ഷത്തായിരുന്നു മോദി. ജനാധിപത്യത്തിൽ എല്ലാ രാഷ്ട്രീയ പ്രവർത്തകരും ഭരണഘടനയെ എങ്ങനെ ബഹുമാനിക്കണമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് പ്രധാനമന്ത്രി മോദിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അമിത് ഷാ പറഞ്ഞു. മോദിയെ കരിവാരി തേക്കാനുള്ള ശ്രമമാണ് കേസിലൂടെ ഉണ്ടായത്.
എന്നാൽ ആ നീക്കം പൊളിഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് പ്രതികരിക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപിയെന്ന് അമിത് ഷാ വ്യക്തമാക്കി. കലാപം നിയന്ത്രിക്കാൻ സൈന്യത്തെ വിളിക്കുന്നതിൽ ഗുജറാത്ത് സർക്കാർ ആദ്യഘട്ടത്തിൽ ശ്രമം നടത്തിയില്ലെന്ന ആരോപണം കേന്ദ്ര ആഭ്യന്തരമന്ത്രി നിഷേധിച്ചു. ഗുജറാത്തിൽ ബന്ദിന് ആഹ്വാനം ചെയ്ത അന്ന് തന്നെ ഞങ്ങൾ സൈന്യത്തെ വിളിച്ചു. സൈന്യം എത്താൻ സമയമെടുക്കും. എന്നാൽ ഒരു ദിവസം പോലും വൈകാതെ സൈന്യം എത്തി. സൈന്യത്തെ സ്ഥലത്തെത്തിച്ചതിന് കോടതി അഭിനന്ദിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് നേതാവ് എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ നൽകിയ ഹർജിയാണ് ജസ്റ്റിസ് എ എം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. നരേന്ദ്ര മോദിക്കെതിരെ പ്രോസിക്യൂട്ട് ചെയ്യാവുന്ന തെളിവുകളില്ലെന്ന് മുൻ സിബിഐ മേധാവി ആർ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചത്. 2022ലെ ഗുജറാത്ത് കലാകക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു.