കേരളത്തിലെ സാഹോദര്യം ഇല്ലാതാക്കുന്നത് സിപിഎം എന്ന് ജമാഅത്ത് ഇസ്ലാമി!
സിപിഎമ്മിൻ്റെ ഈ രാഷ്ട്രീയക്കളിയിൽ ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിക്കുന്ന ദൃശ്യതയും ജനകീയതയും വളരെ വലുതാണ്. അതുവഴി രൂപപ്പെട്ട അന്വേഷണങ്ങളും വിമർശനങ്ങളുമെല്ലാം ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപ്രചാരണത്തിന് രഥവേഗം കൂട്ടിയതായാണ് അനുഭവം. ഇതുവരെ കടന്ന് ചെന്നിട്ടില്ലാത്ത മേഖലയിൽവരെ സി.പി.എം ജമാഅത്തെ ഇസ്‌ലാമിയെ കൊണ്ടെത്തിച്ചു. ഇതിലൂടെ താൽക്കാലിക രാഷട്രീയമേൽക്കൈ നേടാമെങ്കിലും ഭാവിയിലേക്കുള്ള സ്വന്തം ശവക്കുഴി കുഴിക്കുകയും സംഘ്പരിവാറിന് വഴിമരുന്നിട്ട് കൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നത്. മാരാർജി ഭവനിൽ നിന്നും എകെജി ഭവനിൽ നിന്നും ഇപ്പോൾ ഒരേ സ്വരമാണ് മലയാളി കേൾക്കുന്നത്. കെ സുരേന്ദ്രനും കൊടിയേരി ബാലകൃഷ്ണനും ഒരേ ആശയമാണ് സംസാരിക്കുന്നത്.
ബിജെപിയുടെ ബി ടീമാകാനല്ല മറിച്ച് സംഘ് മനസ്സിനെ തൃപ്തിപ്പെടുത്തുന്ന എ ടീമാകാനാണ് കേരളത്തിൽ സിപിഎമ്മിന്റെ ശ്രമം. ജമാഅത്തെ ഇസ്‌ലാമിയെ പൈശാചികവൽക്കരിച്ച് പ്രതിപക്ഷ സംഘടനകളോട് ചേർത്തുകെട്ടി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീചമായ നീക്കം ഇതിൻ്റെ ഭാഗമാണ്. ബംഗാളിലും ത്രിപുരയിലും പയറ്റിപൊളിഞ്ഞ ഇരിക്കുംകൊമ്പ് മുറിക്കുന്ന ഈ തീക്കളി സിപിഎം അവസാനിപ്പിക്കണം. അതല്ല,നിങ്ങളുടെ ജമാഅത്തെ ഇസ്‌ലാമി വിമർശനം ആത്മാർഥമാണെങ്കിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എന്നും നടത്തിക്കൊണ്ടിരിക്കുന്ന സായാഹ്ന വിടുവായത്തം അവസാനിപ്പിച്ച് ആരോഗ്യകരമായ തുറന്ന സംസാരത്തിന് തയ്യാറാകണം.
ഇപ്പോൾ കേരളത്തിൻ്റെ സാഹോദര്യവും സൗഹൃദവും സഹവർത്തിത്വവുമെല്ലാം തകർക്കുന്നത് സിപിഎം രാഷ്ട്രീയമാണ്. അതിന്റെ യഥാർഥ ഗുണഭോക്താക്കൾ സംഘ്പരിവാർ രാഷ്ട്രീയം മാത്രമാണ്. ലീഗ് ശരീരത്തിലും ജനാധിപത്യ മഹിളാ അസോസിയേഷൻ ശരീരത്തിലും കേരളത്തിലെ മുഴുവൻ ജനകീയ സമരങ്ങളിലും 'തന്ത്രപര'മായി കയറിക്കൂടാനുള്ള അപാര സിദ്ധിയുള്ള ഈ പ്രസ്ഥാനത്തിന് അത്തരമൊരു സംസാരവും സംവാദവും സന്തോഷമല്ലാതെ മറ്റെന്താണ് പകരം നൽകുക? മുജീബ് റഹ്മാൻ ചോദിച്ചു.