ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ഷോർട്ട് ലിസ്റ്റിൽ മലയാള ചിത്രം "നായാട്ട്"
ഓസ്‌കാർ നോമിനേഷന് സമർപ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുകയാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കണ്ടെത്താനുള്ള വിധി നിർണയം കൊൽക്കത്തയിൽ നടക്കുന്നത്. തമിഴിൽ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, ബോളിവുഡിൽ നിന്ന് വിദ്യാ ബാലൻ കേന്ദ്രകഥാപാത്രമായ ചിത്രം ഷേർണി, ഷൂജിത് സർക്കാർ സംവിധാനം ചെയ്ത സർദാർ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകൻ ഉദ്ധം സിംഗിൻറെ ബയോപിക് എന്നിവയും മത്സരിക്കുന്നുണ്ട്. 15 അംഗ ജൂറിക്ക് മുന്നിൽ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടായിരുന്നു 2020ൽ ഇന്ത്യയുടെ ഓസ്‌കാറിലേക്കുള്ള ഔദ്യോഗിക എൻട്രി.
ജല്ലിക്കെട്ടിന് പക്ഷേ നോമിനേഷനിൽ ഇടം നേടാനായില്ല. 2019ൽ ഗള്ളി ബോയ്, 2018ൽ വില്ലേജ് റോക്ക് സ്റ്റാർസ്, 2017ൽ ന്യൂട്ടൺ, 2016ൽ വിസാരണൈ എന്നീ സിനിമകളാണ് ഔദ്യോഗിക എൻട്രികളായി അയക്കപ്പെട്ടത്. വാർത്ത പ്രചരണം എ എസ് ദിനേശ്. ഷാഹി കബീറിൻറെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത " നായാട്ട് " പാൻ ഇന്ത്യൻ തലത്തിൽ ചർച്ച ചെയ്യപ്പെട്ട സർവൈവൽ ഡ്രാമയാണ്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. ഷൈജു ഖാലിദ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
അതേസമയം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴിതാ ഒന്നിലേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിശേഷം കുഞ്ചാക്കോ ബോബനും ജോജു ജോർജ്ജും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സ്വീഡിഷ്, ധാക്ക ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലേക്കാണ് 'നായാട്ട്' തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ പിടികിട്ടാപ്പുള്ളികളായി മാറുന്ന മൂന്ന് പൊലീസുദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറഞ്ഞിരുന്നത്. മണിയൻ എന്ന പൊലീസുകാരനായി ജോജു ജോർജ്ജും സുനിതയെന്ന വനിതാ പൊലീസുദ്യോഗസ്ഥയായി നിമിഷ സജയനും പ്രവീൺ മൈക്കിളിൻറെ റോളിൽ ചാക്കോച്ചനുമാണ് ചിത്രത്തിലെത്തിയിരുന്നത്.