മീ ടൂ: ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമോ?തുറന്നടിച്ച് സണ്ണി ലിയോൺ

Divya John

മീ ടൂ' മുന്നേറ്റം ഒരാണ്ട് പിന്നിട്ടിരിക്കുകയാണ്. 2017 ഒക്ടോബര്‍ 15നാണ് അമേരിക്കന്‍ നടി അലീസ്സ മിലാനോ തന്റെ ട്വിറ്റര്‍ പേജില്‍ 'മീ ടൂ' ഹാഷ് ടാഗ് ഉള്‍പ്പെടുത്തി ആ പോസ്റ്റ് ഇട്ടത്.''ലൈംഗികപീഡനങ്ങള്‍ക്കോ അതിക്രമത്തിനോ ഇരയായിട്ടുള്ള സ്ത്രീകള്‍ #MeToo എന്ന സ്റ്റാറ്റസ് ഇടുക.

ഇതിലൂടെ ഒരുപക്ഷേ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി എത്രയുണ്ടെന്ന്  ആളുകളെ ബോധ്യപ്പെടുത്താന്‍ സാധിക്കും.' ഇങ്ങനെയായിരുന്നു ആ പോസ്റ്റ്. ഉച്ചയോടെ മിലാനോ ഇട്ട പോസ്റ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. ആദ്യ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ 'മീ ടൂ'' ഹാഷ് ടാഗ്  ഉപയോഗിച്ചത്  4.7 ദശലക്ഷം ആളുകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 ഹോളി വുഡ് നിർമാതാവ്  വെയിന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു 'മീ ടൂ' ക്യാമ്പയിന്റെ കടന്നുവരവ്. ലോകമെമ്പാടും ഒരു കാട്ടുതീ പോലെ  പടരുകയാണ് metoo ഹാഷ്ടാഗ്. ഇതോടെ തകര്‍ന്നു വീഴുന്നത് വേട്ടക്കാരായ പുരുഷന്‍മാരുടെ മുഖം മൂടികളാണ്, അവരില്‍ പലരും സമൂഹം ആദരിച്ചിരുന്നവരും.

മനുഷ്യരാണ്, മനുഷ്യരെയാകെ തലകുനിപ്പിക്കുന്ന ചൂഷകരായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നത്. ഈ കാട്ടു തീ പടരേണ്ടതു തന്നെയാണ്. സ്ത്രീവിരുദ്ധത ചുട്ടെരിക്കാതെ ലോകത്തിന് മുന്നോട്ടു പോകാനാകില്ല.  'മീ ടൂ' തരംഗമായത് അലീസയുടെ ട്വീറ്റോടെ ആണെങ്കിലും ആ ടാഗ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത് അതിനും 11 വര്‍ഷം മുമ്പേയാണ്.

പൗരാവകാശ പ്രവര്‍ത്തകയും  ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയുമായ തരാന ബുര്‍ക്കയാണ് ആ ടാഗ് ലൈനിന്റെ ഉപജ്ഞാതാവ്.  ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച ചരിത്രമുള്ള തരാന ബുര്‍ക്ക തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന കറുത്തവര്‍ഗക്കാരായ സ്ത്രീകള്‍ക്ക് ശക്തിയേകാനും   പിന്തുണയ്ക്കാനുമായാണ് 2006ല്‍ 'മീ ടൂ' ഓണ്‍ലൈന്‍ ക്യാമ്പയിന്‍ അവതരിപ്പിച്ചത്. ഇതിനിടയിലാണ്  കോളിളക്കം സൃഷ്ടിച്ച 'മീ ടൂ'വിൽ അഭിപ്രായം വ്യക്തമാക്കി സണ്ണി ലിയോണ്‍ എത്തിയിരിക്കുന്നത്.

ബോളിവുഡ് നടൻ നാനാ പടേകർക്കെതിരെ നടി തനുശ്രീ ദത്ത ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് മീ ടൂവിന് ഇന്ത്യൻ സിനിമ മേഖലയിൽ ഏറെയും തുടക്കമായത്. അതിന് പിന്നാലെ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്നു.

2008ൽ ബോളിവുഡ് ചിത്രമായ ഹോൺ ഓക്കെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. മീ ടൂ, സ്ത്രീ ശാക്തീകരണം എന്നിവ ജനമനസുകളിൽ വലിയ വ്യത്യാസമുണ്ടാക്കിയെന്ന അഭിപ്രായമാണ് സണ്ണി ലിയോൺ ഇപ്പോൾ പ്രകടിപ്പിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രിയായിരുന്ന എം.ജെ അക്ബറിനെതിരെ മീ ടൂ ആരോപണവുമായി മാധ്യമപ്രവർത്തക രംഗത്ത് വന്നിരുന്നു. താൻ ഒരു ഓഫീസ് മുറിയിൽ ഇരുന്നുള്ള ജോലിയല്ല ചെയ്യുന്നത്. ഒരു നീർക്കുമിള പോലെയാണ് തന്റെ ജീവിതമെന്ന് ബോധ്യമുണ്ടെന്നും സണ്ണി ലിയോൺ പറഞ്ഞു. ജോലി സ്ഥലത്തോ മറ്റെവിടെയെങ്കിലും വെച്ചോ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച് കൂടുതൽ തുറന്ന് പറയുന്നത് സ്ത്രീകളാണ്.

യഥാർഥത്തിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇരകളാക്കപ്പെടുന്നുവെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സണ്ണി ലിയോൺ പറയുന്നു. പുരുഷൻ പീഡനത്തിന് ഇരയായാൽ ഇതിലെന്താ ഇത്ര വലിയ കാര്യം, അവൻ പുരുഷനല്ലേ എന്നാണ് ഏറെ പേരും ചിന്തിക്കുക എന്നും സണ്ണി കൂട്ടിച്ചേർത്തു. എന്നാൽ, ചൂഷണം ശരിയല്ല എന്ന് തുറന്ന് പറയാനുള്ള ആർജവം ഇപ്പോൾ കൈവന്നിട്ടുണ്ടെന്നും താൻ മനസിലാക്കുന്ന വലിയ മാറ്റം അത് തന്നെയാണെന്നും സണ്ണി ലിയോൺ വ്യക്തമാക്കി. 

എന്ത് ചെയ്താലും സമൂഹമാധ്യങ്ങളിലും മാധ്യമങ്ങളിലും വരുമെന്ന ബോധം എല്ലാവരുടെയും ഉള്ളിൽ ഉണ്ടെന്നും അതിനാൽ തെറ്റ് ചെയ്യുന്നതിന് മുൻപ് അവർ രണ്ടാമത് ഒന്ന് ചിന്തിക്കുമെന്നും സണ്ണി ലിയോൺ കൂട്ടിച്ചേർത്തു. എല്ലാവരുടെയും ചുറ്റും ക്യാമറക്കണ്ണുകളുണ്ടെന്ന തോന്നൽ തെറ്റ് ചെയ്യുന്നവരെ അസ്വസ്ഥരാക്കുമെന്നും സണ്ണി ലിയോൺ അഭിമുഖത്തിൽ പറഞ്ഞു. ഇത്തരം പ്രസ്താവനകളുമായി സണ്ണി ലിയോൺ എത്തി എന്നതിൽ സന്തോഷിക്കുന്നവരും നിരവധിയാണ്. എന്തായാലും metoo ഹാഷ്ടാഗ് കാരണം സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും സമാന അനുഭങ്ങളിലൂടെ കടന്ന് പോകുന്നുണ്ടെന്ന് ബോധ്യമാക്കും തരത്തിലാണ് സണ്ണിലിയോണിന്റെ വാക്കുകളിലൂടെ നമുക്ക് വ്യക്തമാകുന്നത്.

Find Out More:

Related Articles: