സ്ത്രീയെ കൊന്നാൽ പുണ്യം’: വടാട്ടുപാറ കൊലപാതകത്തിന് പിന്നിലെ വെളിപ്പെടുത്തൽ
കോതമംഗലം∙ 'വടാട്ടുപാറ'- കേരളവും തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കിടുന്ന പ്രകൃതിരമണീയമായ സ്ഥലം. ഇപ്പോള്‍ ഇവിടെ നാട്ടുകാരെ അലട്ടുന്നത് മേരിയുടെ കൊലപാതകമാണ്. പ്രകോപനത്തിന്റെ പുറത്ത് പെട്ടെന്ന് സംഭവിച്ച ഒരു കൊലപാതകമായിരുന്നില്ല അത്. ജൂലൈ 3, 2019 – സ്വന്തം പുരയിടത്തിൽ റബർ പാൽ ശേഖരിക്കുമ്പോഴാണ് വടാട്ടുപറ പണ്ടാര സിറ്റിക്ക് സമീപം കുറിഞ്ചിലിക്കാട്ട് മാത്യുവിന്റെ ഭാര്യ മേരി (60) കഴുത്തറുത്ത്കൊല്ലപ്പെട്ടത്. വീടിന്റെ പിറകുവശത്ത് റബർ തോട്ടത്തിലാണ് രാവിലെ 11ന് മൃതദേഹം കണ്ടത്. ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.
റബർ പാൽ എടുക്കാൻ പോയ മേരി മടങ്ങി വരാൻ വൈകിയപ്പോൾ അന്വേഷിച്ച് ചെന്ന ഭർത്താവാണ് മേരി വീണു കിടക്കുന്നത് കണ്ടത്. സംഭവത്തിൽ അയൽവാസിയായ കരിവള്ളിൽ മുഹമ്മദിനെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസികളുടെ മൊഴിയാണ് മുഹമ്മദിനെ കുടുക്കിയത്. അതിരാവിലെ മേരിയുടെ കയ്യിൽ നിന്നു കാപ്പിയും വാങ്ങി കുടിച്ചാണ് മുഹമ്മദ് ഈ ക്രൂരകൃത്യം ചെയ്തത്. മുഹമ്മദിനെ മേരിയുടെ ഭർത്താവിനോ ബന്ധുക്കൾക്കോ ആദ്യം സംശയം ഉണ്ടായിരുന്നില്ല. ഒന്നിനും വേണ്ടിയും തർക്കിക്കാത്ത, പണത്തിനു വേണ്ടി വാശി പിടിക്കാത്ത, മിതഭാഷിയായ മുഹമ്മദ് മേരിയുടെ ഘാതകനാകുമെന്ന് ആ കുടുംബം സ്വപ്നത്തിൽ പോലും കരുതിയില്ല
പുണ്യം നേടാൻ കൊല; ദുർമന്ത്രവാദത്തിന്റെ വേരുതേടി പൊലീസ്
സ്ത്രീയെ കൊന്നാൽ പുണ്യം ലഭിക്കുമെന്നായിരുന്നു മുഹമ്മദ് പൊലീസിനോട് പറഞ്ഞത്. മേരി സ്ഥിരമായി റബർ പാൽ ശേഖരിക്കാൻ പോകുന്നയിടത്ത് മറഞ്ഞ് നിന്ന് കഴുത്തിൽ പുറകിൽ നിന്നു കുത്തിയാണ് മരണം ഉറപ്പാക്കിയത്. ഒന്നു പിടയാനോ ഉച്ചത്തിൽ കരയാനോ പോലും കഴിയാതെ വൈകാതെ തന്നെ രക്തം വാർന്ന് മരണം സംഭവിച്ചു.
വർഷങ്ങൾക്കു മുൻപ് മലപ്പുറത്ത് നിന്നു വന്ന് വടാട്ടുപാറയിൽ സ്ഥിരം താമസമാക്കിയ മുഹമ്മദിനെ കുറിച്ച് നാട്ടുകാർക്ക് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അറിയില്ല. ആകെ രണ്ടു മുറിവുകൾ മാത്രമാണ് മേരിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. തല പിന്നിലേക്ക് വേർപെടാറായ നിലയിലും. െകാല ചെയ്ത രീതി ഒരു സ്ഥിരം കൊലയാളി എന്ന നിഗമനത്തിലേക്കാണ് പൊലീസിനെ നയിച്ചതും.
മുഹമ്മദിന് മന്ത്രവാദവും കൂടോത്രവും ഉണ്ടായിരുന്നതായി അയൽവാസികൾ െപാലീസിന് മൊഴി നൽകിയിരുന്നു. പത്തും പന്ത്രണ്ട് ദിവസങ്ങൾ ഇയാൾ വീട്ടിൽ നിന്ന് മാറി നിന്നിരുന്നതായി നാട്ടുകാർ മൊഴി നൽകി. പ്രത്യേകതരം സ്വഭാവസവിശേഷതകൾ ഇയാൾ പ്രകടിപ്പിച്ചിരുന്നതായും പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ദിവസങ്ങളോളം ഇയാൾ മിണ്ടാവ്രതം അനുഷ്ടിച്ചിരുന്നതായും പറയുന്നു.
വർഷങ്ങളായി മേരിയുടെ വീട്ടിൽ റബർ ടാപ്പ് ചെയ്തിരുന്നത് മുഹമ്മദായിരുന്നു. രാത്രി ഏറെ വൈകിയും ഇയാൾ ടാപ്പ് ചെയ്യാൻ എത്തുമായിരുന്നു. ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല, തനിക്ക് മേൽവിധി കിട്ടാൻ ഒരു സ്ത്രീയുടെ രക്തം ആവശ്യമായിരുന്നു എന്നായിരുന്നു മുഹമ്മദിന്റെ മൊഴി.