ട്രംപ് ധൈര്യശാലിയാണെന്നും വിനയാന്വിതനാണെന്നും മോദി; യുഎസ് പ്രസിഡൻ്റിനെ പുകഴ്ത്തി പ്രധാന മന്ത്രി! അമേരിക്കൻ പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം. യുഎസിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ ട്രംപിനൊപ്പം പങ്കെടുത്തതിനെക്കുറിച്ചു മോദി വാചാലനായി.യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപ് ധൈര്യശാലിയാണെന്നും വിനയാന്വിതനാണെന്നും മോദി പറഞ്ഞു. വൈറ്റ് ഹൗസ് ആദ്യമായി സന്ദർശിക്കാൻ എത്തിയപ്പോൾ ട്രംപ് എല്ലാ ഔപചാരിക പ്രോട്ടോക്കോളുകളും ലംഘിച്ചുവെന്നും മോദി ഓർത്തെടുത്തു. അദ്ദേഹം നേരിട്ടെത്തി തന്നെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുപോയി. വൈറ്റ് ഹൗസ് ചുറ്റിനടന്നപ്പോൾ ഒരു കാര്യ ശ്രദ്ധിച്ചു, അദ്ദേഹത്തിന്റെ കൈവശം കുറിപ്പുകളോ മറ്റോ ഉണ്ടായിരുന്നില്ല, സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.
അദ്ദേഹം തന്നെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയെന്നും മോദി ഓർമിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് വെടിയേറ്റ കാര്യവും മോദി പരാമർശിച്ചു. "വെടിയേറ്റതിനുശേഷവും ട്രംപ് അമേരിക്കയ്ക്ക് വേണ്ടി അചഞ്ചലവും സമർപ്പിതവുമായി തുടർന്നു. അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രത്തിനുവേണ്ടിയായിരുന്നു. ഞാൻ 'രാഷ്ട്രം ആദ്യം' എന്നതിൽ വിശ്വസിക്കുന്നതുപോലെ 'അമേരിക്ക ആദ്യം' എന്നതാണ് അദ്ദേഹത്തിന്റെ മനോഭാവം. ഞാൻ 'ഇന്ത്യ ആദ്യം' എന്ന ആശയത്തിനുവേണ്ടി നിലകൊള്ളുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഇത്ര നന്നായി ബന്ധപ്പെടുന്നത്"- മോദി പറഞ്ഞു. ഹൗഡി മോദിയിലെ പ്രസംഗത്തിന് ശേഷം ട്രംപ് തനിക്കൊപ്പം നടന്നതും മോദി ഓർത്തെടുത്തു.
"ഒരു മടിയും കൂടാതെ, മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒഴിവാക്കി ട്രംപ് എന്നോടൊപ്പം നടക്കാൻ തുടങ്ങി. ആ നിമിഷം എനിക്ക് ശരിക്കും ഹൃദയസ്പർശിയായിരുന്നു. ഈ മനുഷ്യന് ധൈര്യമുണ്ടെന്ന് അത് എന്നെ കാണിച്ചുതന്നു. ട്രംപ് സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നു, പക്ഷേ, ആ നിമിഷം എന്നെയും എന്റെ നേതൃത്വത്തെയും വിശ്വസിച്ച് എന്നോടൊപ്പം ആൾക്കൂട്ടത്തിലേക്ക് നടന്നു. പരസ്പര വിശ്വാസത്തിന്റെ ബോധമാണത്. ഞങ്ങൾക്കിടയിലുള്ള ശക്തമായ ബന്ധവും". ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ ഞങ്ങൾ പങ്കെടുത്തിരുന്നു. വലിയ ജനക്കൂട്ടമാണ് സദസ്സിലുണ്ടായിരുന്നത്.
കായികരംഗത്ത് തിരക്കേറിയ സ്റ്റേഡിയങ്ങൾ സാധാരണമാണെങ്കിലും ഒരു രാഷ്ട്രീയ റാലിക്ക് ഇത് അസാധാരണമായിരുന്നു. ഇന്ത്യൻ സമൂഹം വൻതോതിൽ തടിച്ചുകൂടിയിരുന്നു. ഞങ്ങൾ രണ്ടുപേരും പ്രസംഗിച്ചു. ട്രംപ് സദസ്സിലിരുന്ന് എന്റെ പ്രസംഗം ശ്രദ്ധിച്ചു. അതാണ് അദ്ദേഹത്തിന്റെ വിനയം. ഞാൻ വേദിയിൽനിന്ന് സംസാരിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് സദസ്സിൽ ഇരിക്കുന്നു, അത് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നുള്ള ശ്രദ്ധേയമായ പ്രവൃത്തിയായിരുന്നു"- മോദി പറഞ്ഞു.