വസ്ത്രത്തിൻ്റെ നിറം മാറ്റി ബിഷപ്പ് ഫ്രാങ്കോ: കോടതിവിധി ഉത്ഥാനത്തിനു തുല്യമെന്ന് ബിഷപ്പ്!

Divya John
 വസ്ത്രത്തിൻ്റെ നിറം മാറ്റി ബിഷപ്പ് ഫ്രാങ്കോ: കോടതിവിധി ഉത്ഥാനത്തിനു തുല്യമെന്ന് ബിഷപ്പ്! ഭാവിപരിപാടികൾ തീരുമാനിച്ചിട്ടില്ലെന്നും പതിനഞ്ചാം വയസ്സു മുതൽ സഭയുടെ ഭാഗമായ താൻ സഭ പറയുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ഫ്രാങ്കോ വ്യക്തമാക്കി. സ്ഥിരമായി ധരിക്കുന്ന വെളുത്ത ളോഹയ്ക്കു പകരം തവിട്ടു നിറത്തിലുള്ള വസ്ത്രത്തിലായിരുന്നു ഫ്രാങ്കോ ഒരു ക്രിസ്ത്യൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത്. ജലന്ധർ രൂപതാധ്യക്ഷ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിൽ വിവാദമായ കന്യാസ്ത്രീ പീഡനക്കേസിനെക്കുറിച്ച് മനസ്സു തുറന്ന് മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്നും ദൈവം അറിഞ്ഞുകൊണ്ടാണ് എന്തെങ്കിലും സംഭവിക്കുന്നതെങ്കിൽ അത് ഒരിക്കലും നാശത്തിനല്ലെന്നും അത് സന്തോഷത്തോടെ സ്വീകരിക്കണമെന്നും ഫ്രാങ്കോ പറഞ്ഞു. വൈദികനായ കാലം മുതൽക്കു തന്നെ ഇക്കാര്യങ്ങൾ താൻ പ്രസംഗിക്കാറുണ്ട്.



  സഹനങ്ങൾ തരുന്നത് ദൈവമാണെന്ന് അറിഞ്ഞാൽ ദേഷ്യമോ വൈരാഗ്യമോ ഇല്ലാതെ അത് നേരിടാനാകും. "ഇന്ന് ഞാൻ എൻ്റെ ഉടുപ്പിൻ്റെ കളർ മാറ്റിയിട്ടുണ്ട്. ക്രിസ്ത്യാനിയ്ക്ക് സഹനമുണ്ടാകും. പക്ഷെ ഈ വെള്ള നിറം ഉത്ഥാനത്തിൻ്റെ അടയാളമാണ്, എന്നെ സംബന്ധിച്ച്  അത് കോടതി വിധിയാണെന്നു പറയാം." തൻ്റെ ളോഹയുടെ കോളറിലെ വെളുത്ത ബാൻഡ് ചൂണ്ടിക്കാട്ടി ഫ്രാങ്കോ പറഞ്ഞു. "എനിക്ക് എൻ്റേതായ ഭാവി പരിപാടികൾ ഒന്നുമില്ല. സഭ എന്നോട് എന്തു പറയുന്നുവോ അത് ഞാൻ ആത്മനാ സ്വീകരിച്ച് ചെയ്യും." കുറവിലങ്ങാട്ടെ മഠത്തിൽ വെച്ച് ഒരു കന്യാസ്ത്രീയെ വർഷങ്ങളുടെ ഇടവേളയിൽ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 2022 ജനുവരിയിൽ കോട്ടയത്തെ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടിരുന്നു. ഫ്രാങ്കോയ്ക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഹൈക്കോടതി ജംഗ്ഷനിൽ കന്യാസ്ത്രീകൾ അടങ്ങുന്ന സംഘം ദിവസങ്ങളോളം സമരം നടത്തിയത് അന്താരാഷ്ട്രതലത്തിൽ വാർത്തയായിരുന്നു.



  എന്നാൽ കേസിൽ നിന്ന് വെറുതെ വിട്ട് ഒന്നര വർഷത്തിനു ശേഷമാണ് ഫ്രാങ്കോ സ്ഥാനം രാജിവെക്കുന്നത് എന്നതാണ് ശ്രദ്ധേയം. എന്നാൽ ഇത് സഭയുടെ അച്ചടക്കനടപടിയല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയുടെ പ്രതികരണം. വിരമിച്ച മെത്രാന്മാർക്കുള്ള ബിഷപ്പ് എമരിറ്റസ് പദവിയാണ് ഫ്രാങ്കോയ്ക്ക് ലഭിച്ചിട്ടുള്ളത് എന്നതിനാൽ അദ്ദേഹത്തിന് മറ്റു ചുമതലകൾ ലഭിക്കാനുള്ള സാധ്യത കുറവാണ്. സാധാരണ ഗതിയിൽ യൂറോപ്പിലടക്കം ഇത്തരത്തിൽ ആരോപണങ്ങൾ നേരിടുന്ന മെത്രാന്മാരെ താത്കാലികമായി സ്ഥാനത്തു നിന്ന് മാറ്റി നിർത്താറുണ്ട്. എന്നാൽ അവിടങ്ങളിൽ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പരമോന്നത കോടതിയുടെ അന്തിമവിധി വരും. എന്നാൽ ഇന്ത്യയിൽ ചിലപ്പോൾ 25 വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഇപ്പോൾ താൻ ജലന്ധർ രൂപതാഭരണത്തിൽ നിന്ന് മാറി നിൽക്കുകയാണ്. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പിനാണ് ചുമതല.



   ഇപ്പോൾ അഞ്ച് വർഷമായി ജലന്ധർ രൂപതയ്ക്ക് ബിഷപ്പില്ല. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പിന് 84 വയസോളം പ്രായമായതിനാൽ അതിനുള്ള പരിമിതികളുണ്ട്. ഇത് രൂപതയുടെ പ്രവർത്തനങ്ങളെ ബാധിക്കും. ഇത്രയും പ്രവർത്തനങ്ങൾ നടക്കുന്ന രൂപതയിൽ മുഴുവൻ സമയ ബിഷപ്പ് ഉണ്ടാകേണ്ടതുണ്ട്. എന്നാൽ താൻ സ്ഥാനത്തു തുടരുന്നതുകൊണ്ട് വേറൊരു ബിഷപ്പിനെ നിയമിക്കാൻ സാധിക്കില്ല. ഇക്കാര്യങ്ങൾ ഒന്നര മാസം മുൻപ് വത്തിക്കാൻ പ്രതിനിധിയും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസുമായി ചർച്ച ചെയ്തിരുന്നു. പല സാധ്യതകളും പരിഗണിച്ചെങ്കിലും താൻ സ്ഥാനമൊഴിയുന്നതാണ് നല്ലത് എന്ന തീരുമാനത്തിലെത്തി. നിലവിൽ രൂപതയുടെ ഭരണച്ചുമതലയില്ലാത്തതിനാൽ സ്ഥാനമൊഴിഞ്ഞാൽ തനിക്ക് വ്യത്യാസമൊന്നുമില്ല. പകരം ഒരു മുഴുവൻസമയ ബിഷപ്പിനെ നിയമിക്കാനും സാധിക്കും. ഫ്രാങ്കോ വ്യക്തമാക്കി. അതേസമയം, താൻ സ്ഥാനമൊഴിയാനുണ്ടായ സാഹചര്യത്തിെക്കുറിച്ചും ഫ്രാങ്കോ ചാനലിനോടു വിശദീകരിച്ചു.  

Find Out More:

Related Articles: