നാലുവരി റെയിൽപ്പാതയുടെ സർവേക്ക് ഗതിവേഗം കൂടി: കെ റെയിൽ വേണ്ടി വരില്ല! മൂന്നാമത്തെ ട്രാക്കിനുള്ള സർവ്വേയുടെ സമയത്തു തന്നെ നാലാമതൊരു ട്രാക്കിന്റെ സാധ്യതകൂടി പഠിച്ചിരുന്നു. ഈ ട്രാക്കിന്റെ ലൊക്കേഷൻ സർവ്വേ രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്. കെ റെയിലിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്ന പരിഹാരങ്ങളിലൊന്നാണ് നിലവിലെ റെയിൽപ്പാത നാലുവരിയാക്കുകയെന്നത്. ഇതുവഴി വണ്ടികൾ പിടിച്ചിടുന്നത് കുറയുകയും, അതിവേഗ ട്രെയിനുകൾക്ക് പ്രത്യേക പാതയിലൂടെ എവിടെയും കാത്തുനിൽക്കാതെയും, ഒരു വണ്ടിയെയും കാത്തു നിർത്തിക്കാതെയും കുതിക്കാനാകും. കേരളം നാലുവരി തീവണ്ടിപ്പാതയിലേക്ക് മാറുന്നതിന് തുടക്കമിട്ട് കോയമ്പത്തൂർ-ഷൊർണൂർ റെയിൽ റൂട്ടിനുള്ള അവസാന ലൊക്കേഷൻ സർവ്വേക്ക് അനുമതിയായി. കോയമ്പത്തൂർ-ഷോർണൂർ നാലാം ട്രാക്കിന്റെ സർവ്വേയ്ക്കു വേണ്ടി 1.98 കോടി രൂപ റെയിൽവ്വേ അനുവദിച്ചിട്ടുണ്ട്. 99 കിലോമീറ്റർ ദൂരമാണ് സർവ്വേ നടത്തേണ്ടത്.
ഇതിനിടെ, എറണാകുളം -ഷൊർണൂർ റൂട്ടിൽ മൂന്നാംപാതയുടെ അന്തിമ ലൊക്കേഷൻ സർവേ നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കോയമ്പത്തൂർ-ഷൊറണൂർ നാലാം ട്രാക്ക് പൂർത്തിയാകുന്നതോടെ അടുത്ത പരിഗണന തിരക്കേറിയ എറണാകുളം വരെയുള്ള പാത നാലുവരിയാക്കുന്നതിലേക്കായിരിക്കും. തുടർന്ന് എറണാകുളം-കന്യാകുമാരി പാത നാലുവരിയാക്കും.നാലുവരിയാകുന്നതോടെ ഹൈസ്പീഡ് ട്രെയിനുകൾക്കായി ട്രാക്കുകൾ മാറ്റി വെക്കാനാകും. ചരക്കു വണ്ടികൾക്കും ഹ്രസ്വദൂര പാസഞ്ചർ വണ്ടികൾക്കുമെല്ലാം കടന്നുപോകാൻ എളുപ്പമാകും. യാത്രാസമയം ഗണ്യമായി കുറയും. 'പിടിച്ചിടൽ' എന്ന ചടങ്ങ് ഉണ്ടാകില്ല. ഒപ്പം ഹ്രസ്വദൂര യാത്രകൾക്ക് മെമു പോലുള്ള കൂടുതൽ ട്രെയിനുകൾ ഏർപ്പാടാക്കാം. നിലവിലെ ഇരട്ടപ്പാത അതിവേഗ ട്രെയിനുകൾക്ക് യോജിച്ചതല്ല. വന്ദേഭാരത് കേരളത്തിലോടുന്നത് താരതമ്യേന കുറഞ്ഞ വേഗത്തിലാണ്.
വന്ദേഭാരത് മൂലം മറ്റ് വണ്ടികളുടെ സമയക്രമത്തിൽ മാറ്റങ്ങളും വന്നിട്ടുണ്ട്. 2017ൽ സംസ്ഥാന സർക്കാർ മുമ്പോട്ടു വെച്ചതാണ് കാസറഗോഡ്-തിരുവനന്തപുരം റൂട്ടിൽ നിലവിലെ രണ്ടുവരിപ്പാത നാലുവരിയാക്കി മാറ്റുകയെന്ന നിർദ്ദേശം. അതിവേഗ റെയിൽപ്പാത വേറെ വേണമെന്ന നിലപാടിൽ നിൽക്കെത്തന്നെയാണ് ഈ ട്രാക്ക് വികസനത്തിനായി സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചത്. നിലവിലുള്ള റെയിൽപ്പാതയ്ക്ക് സമീപം റെയിൽവേ ഭൂമി ആവശ്യത്തിനുള്ളതിനാൽ നാലുവരിപ്പാതയ്ക്കു വേണ്ടി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതില്ല എന്നത് ഈ പദ്ധതിയുടെ ഒരു മെച്ചമാണ്. റെയിൽപ്പാതയിലെ വളവുകൾ കണ്ടെത്താനുള്ള ലിഡാർ സർവ്വേ (LiDAR) റിപ്പോർട്ട് മെയ് മാസം തന്നെ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.
പുതിയ ചില റിപ്പോർട്ടുകൾ പറയുന്നത് മെയ് മാസം അവസാനത്തോടെയേ സർവ്വേ തുടങ്ങൂ എന്നാണ്. ഒക്ടോബർ മാസത്തോടെ ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കും. വളവുകൾ പരമാവധി നിവർത്തുന്നതോടെ വന്ദേഭാരത് പോലുള്ള ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. ഇതിനിടെ റെയിൽപ്പാതയിലെ വളവ് നിവർത്തലിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. റെയിൽപ്പാതയിലെ വളവുകൾ കണ്ടെത്താനുള്ള ലിഡാർ സർവ്വേ (LiDAR) റിപ്പോർട്ട് മെയ് മാസം തന്നെ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.