മഹാരാഷ്ട്രയിൽ 15 വിമത എംഎൽഎമാർക്ക് വൈ പ്ലസ് സുരക്ഷ; പട്ടികയിൽ ഷിൻഡെയില്ല!

Divya John
 മഹാരാഷ്ട്രയിൽ 15 വിമത എംഎൽഎമാർക്ക് വൈ പ്ലസ് സുരക്ഷ; പട്ടികയിൽ ഷിൻഡെയില്ല! ഷിൻഡെ ക്യാംപിലുള്ള എംഎൽഎമാരുടെ ഓഫീസുകൾക്കും സ്വത്തുക്കൾക്കും നേരെ ശിവസേന പ്രവർത്തകർ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. വിമത എംഎൽമാർക്കും കുടുംബാംഗങ്ങൾക്കുമുള്ള സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. അതേ സമയം വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയ്ക്ക് പ്രത്യേക സുരക്ഷയില്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷ വേണ്ട എംഎൽഎമാരുടെ പട്ടികയിൽ ഷിൻഡെയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. കമാൻഡോകളും പോലീസുകാരും ഉൾപ്പെടുന്ന എട്ടംഗ സംഘമാണ് വൈ കാറ്റഗറി പ്ലസ് സുരക്ഷയൊരുക്കുന്നത്.



  ഇതിനിടെ ഷിൻഡെ ക്യാംപിലേക്ക് കളം മാറിയ ദാദർ എംഎൽഎ സാദാ സർവാൻകറുടെ വീടിന് മുമ്പിൽ സിആർപിഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പാർട്ടിയെ വഞ്ചിച്ചവർ ശിവസൈനികരല്ല വഞ്ചകരാണെന്നും അവർക്ക് ഞങ്ങൾ ശിവപ്രസാദം നൽകുമെന്നും ഉദ്ധവ് താക്കറെ അനുകൂലികൾ ഭീഷണി മുഴക്കിയിരുന്നു. ഷിൻഡെ ക്യംപിലുള്ളവരുടെ താനെയിലേയും ഡോംബിവില്ലിയിലേയും ഓഫീസുകൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിളിച്ച് ചേർന്ന പാർട്ടി യോഗത്തിൽ പങ്കെടുക്കാത്തതിന് മന്ത്രി ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കി ശനിയാഴ്ച നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നോട്ടീസിന് മറുപടി നൽകാൻ 7 ദിവസം സമയം അനുവദിക്കണമെന്ന് വിമതർ ആവശ്യപ്പെട്ടിട്ടുണ്ട്.



  രാജിവച്ചൊഴിയാതെ വിശ്വാസ വോട്ടെടുപ്പുമായി മുന്നോട്ട് പോകാനാണ് ഉദ്ധവ് താക്കറെ സർക്കാരിന്റെ തീരുമാനം. വിമത എംഎൽഎമാർ നേരിട്ടു വന്ന് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധമാണെന്ന് ഉദ്ധവ് താക്കറെ. എംഎൽഎമാർ നേരിട്ടെത്തി രാജിവെക്കണമെന്നു പറഞ്ഞാൽ അവർക്ക് രാജ്ഭവനിലെത്തി ഗവർണർക്ക് നൽകാനുള്ള രാജി കത്ത് താൻ തയ്യാറാക്കി നൽകും. മുഖ്യമന്ത്രിയുടെ വസതി അതോടെ ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്. മന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത നീക്കം ശക്തമായിരിക്കെയാണ് ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ സംസാരിച്ചത്. 



  മുഖ്യമന്ത്രി സ്ഥാനത്തോട് ആർത്തിയില്ലെന്നും അതിനായി ആരോടും യുദ്ധം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. '2019ൽ മൂന്ന് പാർട്ടികളും ഒന്നിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് ശരദ് പവാർ എന്നോട് പറഞ്ഞത്. എനിക്ക് മുൻപരിചയം ഉണ്ടായിരുന്നില്ല. ശരദ് പവാറും സോണിയ ഗാന്ധിയും ഒരുപാട് സഹായിച്ചു. ഏതെങ്കിലും എംഎൽഎമാർക്ക് ഞാൻ മുഖ്യമന്ത്രിയായി തുടരുന്നത് പ്രശ്നമാണെങ്കിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാൻ തയ്യാറാണ്. പഴയ ശിവസേനയും ഇപ്പോഴത്തേതും തമ്മിൽ വ്യത്യാസമില്ല.' ഹിന്ദുത്വവും ശിവസേനയും ഒന്നാണെന്ന് വ്യക്തമാക്കിയ ഉദ്ധവ് ബാൽ താക്കറെയുടെ പാരമ്പര്യം തുടരുമെന്നും വ്യക്തമാക്കി.

Find Out More:

Related Articles: