തൃക്കാക്കരയിൽ പിഴച്ചതെവിടെ? കോടിയേരിയുടെ കണ്ടെത്തലുകൾ ഇങ്ങനെ!

Divya John
 തൃക്കാക്കരയിൽ പിഴച്ചതെവിടെ? കോടിയേരിയുടെ കണ്ടെത്തലുകൾ ഇങ്ങനെ!  തൃക്കാക്കര ഉറച്ച യുഡിഎഫ് മണ്ഡലമാണെങ്കിലും ഇക്കുറി ഇടതുവിരുദ്ധ വോട്ടുകളെല്ലാം ഇക്കുറി ഏകീകരിക്കപ്പെട്ടെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ധ്രുവീകരണം സംഭവിക്കുന്നതിൻ്റെ ലക്ഷണമാണ് തൃക്കാക്കരയിൽ കണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട വലിയ തിരിച്ചടിയ്ക്ക് പിന്നാലെ പരാജയത്തിൻ്റെ കാരണങ്ങൾ വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എംഎൽഎയുടെ പത്നിയായ ഉമ തോമസായിരുന്നു യുഡിഎഫ് സ്ഥാനാർഥി. എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ഡോ. ജോ ജോസഫിനെ സിപിഎം മത്സരക്കളത്തിലിറക്കുകയായിരുന്നു.



  തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഒരു ഘട്ടത്തിലും തൃക്കാക്കരയിൽ ഒരു രാഷ്ട്രീയപ്പോരാട്ടം നടന്നിരുന്നില്ല. എന്നാൽ മണ്ഡലത്തിൻ്റെ പ്രത്യേകതകൾ കണക്കിലെടുത്ത് നിർണയിച്ച സ്ഥാനാർത്ഥിയും മുതിർന്ന നേതാക്കളുടെ നേതൃത്വത്തി. നടന്ന പ്രചാരണവും വഴി മണ്ഡലത്തിൽ അട്ടിമറി വിജയം നേടാമെന്നായിരുന്നു എൽഡിഎഫ് കണക്കുകൂട്ടൽ. എന്നാൽ മണ്ഡലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ഉമ തോമസ് ജയിക്കുകയായിരുന്നു. പിടി തോമസ് എംഎൽഎയുടെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിനെതിരെ മഹാസഖ്യമുണ്ടെന്നും ഇതാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചതെന്നുമാണ് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്.



  യുഡിഎഫ് പ്രചാരണം ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തു നിന്ന് അകറ്റി. കേരളത്തിൽ ഇടതുവിരുദ്ധ സഖ്യം രൂപപ്പെടുന്നതിൻ്റെ തുടക്കം കണ്ടത് തൃക്കാക്കരയിലാണ്. കേരളത്തിൽ പുതിയ രാഷ്ട്രീയ ധ്രുവീകരണം സംഭവിക്കുന്നതായും സിപിഎം വിലയിരുത്തുന്നു. ആരാധനാലയങ്ങൾ അടക്കം കേന്ദ്രീകരിച്ച് ഇടതുപക്ഷത്തിനെതിരെ നീക്കങ്ങൾ നടക്കുന്നുണ്ട്. യുഡിഎഫ് വോട്ടിങ് ശതമാനത്തിൽ വർധനവുണ്ടായത് മുന്നണിയുടെ യോജിച്ച പ്രവർത്തനത്തിലൂടെയായിരുന്നുവെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ബിജെപി വോട്ടും ലഭിച്ചു. ട്വൻ്റി 20 വോട്ടുകളും എസ്ഡിപിഐയുടെയും വെൽഫെയർ പാർട്ടിയുടെയും വോട്ടുകളും യുഡിഎഫിന് അനുകൂലമായിരുന്നു എന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.



   അറുപതോളം എൽഡിഎഫ് എംഎൽഎമാർക്ക് പ്രചാരണത്തിൻ്റെ ചുമതല നൽകിയുള്ള ഇടതുമുന്നണിയുടെ നീക്കമായിരുന്നു തൃക്കാക്കരയിൽ ശ്രദ്ധേയമായത്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ സാന്നിധ്യം കൂടി ഉണ്ടായതോടെ സർക്കാർ സംവിധാനം മൊത്തമായി തൃക്കാക്കരയിലെ വിജയത്തിനായി പ്രവർത്തിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വന്നു. എന്നാൽ തൃക്കാക്കരയിൽ സർക്കാർ അതിപ്രസരം ഉണ്ടായിട്ടില്ലെന്നാണ് കോടിയേരി ബാലകൃഷ്ണൻ ഉയർത്തുന്ന വാദം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉത്തരവാദിത്തം പോളിറ്റ്ബ്യൂറോ അംഗം എന്ന നിലയിൽ മാത്രമായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഇടതുവിരുദ്ധ മഹാസഖ്യം എന്ന കോടിയേരിയുടെ സിദ്ധാന്തത്തെ തള്ളുകയാണ് യുഡിഎഫ് നേതാക്കൾ.

Find Out More:

Related Articles: