'ഗാന്ധിസം വിട്ട്' കോൺഗ്രസ് നേതാക്കൾ; കോൺഗ്രസിൻ്റെ പുതിയ മുഖം ഇങ്ങനെ! തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടും. സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ ഉത്തരവാദിത്തമല്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഇതാദ്യമായല്ല ഒരു കോൺഗ്രസ് നേതാവ് തൻറെ സൗമ്യമുഖം വിട്ടു പ്രതികരിക്കുന്നത്. എന്നാൽ കെ സുധാകരൻ അമരത്ത് എത്തിയതോടെ കോൺഗ്രസ് നേതൃത്വത്തിൻ്റെ നയത്തിലുണ്ടായ മാറ്റത്തിൻ്റെ പ്രതിഫലനമാണ് കെ മുരളീധരൻ്റെ വാക്കുകൾ. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനു പിന്നാലെ ലോക്സഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷത്തുള്ള സിപിഎമ്മിനെ നേരിടാൻ പാർട്ടിയെ സെമി-കേഡർ ശൈലി വേണമെന്ന ആശയവുമായാണ് സുധാകരൻ നേതൃത്വം ഏറ്റെടുത്തത്. എഐസിസിയുടെ പിന്തുണയോടെ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത സുധാകരൻ ഗ്രൂപ്പിസം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ അടുത്തിടെ നടന്ന പുന-സംഘടനയിൽ പോലും തൻറെ അധികാരം കൈവിടാതിരുന്ന സുധാകരൻ ഗ്രൂപ്പ് നോമിനികളായ ഡിസിസി അധ്യക്ഷന്മാരെയും സംരക്ഷിച്ചു. പുതിയ നേതൃത്വത്തിൻ്റെ നേട്ടം എന്താണെന്നു വിലയിരുത്താറായിട്ടില്ലെങ്കിലും സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടങ്ങുന്ന പുതിയ കോൺഗ്രസ് നേതൃത്വത്തിൻ്റെ നയംമാറ്റം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഐഎൻടിയുസി കോൺഗ്രസിൻ്റെ പോഷകസംഘടനയല്ലെന്നായിരുന്നു സതീശൻ്റെ പരാമർശം.
എന്നാൽ സതീശന് രാഷ്ട്രീയ പക്വതയില്ലെന്നായിരുന്നു പാർട്ടി വൃത്തങ്ങളുടെ പ്രതികരണം. ഇടതു യൂണിയനുകളുമായി സഹകരിച്ച് ഐഎൻടിയുസി നടത്തിയ ദേശീയ പണിമുടക്കിനിടെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശം വിവാദമായിരുന്നു. പലപ്പോഴും മാധ്യമങ്ങളോടു സംസാരിക്കുമ്പോഴും വിഡി സതീശൻ അക്ഷമനായിട്ടുണ്ട്. എന്നാൽ കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെപ്പറ്റി മാധ്യമങ്ങൾ ചോദിച്ചതോടെ സതീശൻ്റെ നില തെറ്റി. ഓഫീസ് മുറിയിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം നിലത്തു വീണതിനെപ്പറ്റിയായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. വൈകാരികമായ വിഷയമാണെന്നും മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ ഇറക്കി വിടുമെന്നുമായിരുന്നു മാധ്യമപ്രവത്തകനോട് സതീശൻ്റെ ഭീഷണി.
എംപി ഓഫീസ് ആക്രമിച്ചത് കോൺഗ്രസുകാർ തന്നെയാണെന്ന് പറയുമോ എന്നും സതീശൻ ചോദിച്ചു. താൻ മര്യാദ കാണിക്കുന്നതു കൊണ്ടാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നതെന്നും ദേശാഭിമാനിയുടെയോ കൈരളിയുടെയോലേഖൻ ആണെങ്കിൽ ഇറക്കി വിടാൻ മടിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. തിരിച്ചടിയ്ക്കാനുള്ള ശേഷിയും നട്ടെല്ലും കോൺഗ്രസിനുണ്ടെന്നായിരുന്നു കെ സുധാകരൻ്റെ വാക്കുകളും. കോൺഗ്രസ് കാണിക്കുന്ന സൗമ്യത ദൗര‍്ബല്യമായി കാണിക്കരുതെന്നും തിരിച്ചടിയ്ക്കാനുള്ള ശേഷി കോൺഗ്രസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചടിയ്ക്കാൻ കോൺഗ്രസിനും അറിയാമെന്നും ജനാധിപത്യത്തിനു ഭൂഷണമല്ലാത്തിനാലാണ് അതുചെയ്യാത്തതെന്നും സതീശൻ വ്യക്തമാക്കി.
കൽപ്പറ്റയിലെ എസ്എഫ്ഐ പ്രതിഷേധം എംപി ഓഫീസിലെത്തിയതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകരുമായി സംഘർഷമുണ്ടായിരുന്നു. കോട്ടയത്ത് ഉൾപ്പെടെ ഇരുമുന്നണികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. എന്നാൽ ആക്രമിച്ചാൽ തിരിച്ചടിയ്ക്കുമെന്നും പ്രവർത്തകരെ നേതൃത്വം തടയില്ലെന്നുമായിരുന്നു കെ സുധാകരൻ്റെയും കെ മുരളീധരൻ്റെയും പ്രതികരണം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ എന്തെങ്കിലും ചെയ്താൽ കോൺഗ്രസിനു തടയാൻ കഴിയില്ലെന്നായിരുന്നു മുരളീധരൻ്റെ വാക്കുകൾ.