അരവിന്ദ് കെജ്രിവാളിന്റെ വസതിക്കു മുന്നിൽ ബിജെപി പ്രതിഷേധം! പോലീസിന്റെ സാന്നിധ്യത്തിലാണ് ബിജെപി പ്രവർത്തകർ അഴിഞ്ഞാടിയത്. 'ദി കാശ്മീർ ഫയൽസ്' എന്ന സിനിമയെക്കുറിച്ച് കെജ്രിവാൾ നടത്തിയ പരാമർശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. "ഇന്ന് ബിജെപിയുടെ ഗുണ്ടകൾ പോലീസിന്റെ സാന്നിധ്യത്തിൽ അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലെത്തി. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ അദ്ദേഹത്തെ കൊല്ലാൻ ബിജെപി ആഗ്രഹിക്കുകയാണ്." ആക്രമണത്തിനു പിന്നാലെ സിസോദിയ പറഞ്ഞു.
കെജ്രിവാളിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ സാധിക്കാത്ത ബിജെപി ഇപ്പോൾ അദ്ദേഹത്തെ 'കൊല്ലാൻ' ആഗ്രഹിക്കുകയാണെന്ന് ആം ആദ്മിയുടെ മുതിർന്ന നേതാവ് മനീഷ് സിസോദിയ പറഞ്ഞു.
പ്ലക്കാർഡുകളും ബിജെപി പതാകയുമേന്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിക്കു പുറത്ത് സ്ഥാപിച്ച ബാരിക്കേഡിൽ പോലീസുമായി ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിലർ ബാലിക്കേഡ് ചാടിക്കടക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബിജെപി പ്രവർത്തകർക്ക് കെജ്രിവാളിന്റെ വീട്ടിലെത്താൻ സൗകര്യം ഒരുക്കി കൊടുത്ത് പോലീസ് നശീകരണത്തിന് വഴിയൊരുക്കി നൽകുകയാണെന്ന് മുതിർന്ന ആം ആദ്മി നേതാക്കൾ ആരോപിച്ചു.ഡൽഹി നിയമസഭയിൽ കാശ്മീർ ഫയൽസുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശത്തിന്റെ പേരിൽ ഏകദേശം 150-200 യുവമോർച്ചാ പ്രവർത്തകർ രാവിലെ 11:30 ഓടെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ എത്തിയതായി പോലീസ് പറയുന്നു. സംഭവസ്ഥലത്തു നിന്നും പ്രതിഷേധക്കാരെ ഉടൻ നീക്കം ചെയ്തെന്നും 70 ഓളം പേരെ കസ്റ്റഡിയിലെടുത്തെന്നുമാണ് പോലീസ് അവകാശപ്പെടുന്നത്.
അക്രമികൾക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. കെജ്രിവാളിന്റെ വീടിനു മുന്നിലെ സിസിടിവി കാമറകളും സുരക്ഷാ സംവിധാനങ്ങളും ബിജെപി പ്രവർത്തകർ തകർത്തതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. "ബിജെപി ഗണ്ടകളെ" ഡൽഹി പോലീസ് സഹായിച്ചതായാണ് മറ്റൊരു ട്വീറ്റിൽ സിസോദിയ ആരോപിക്കുന്നത്. "ഉച്ചയ്ക്ക് ഒരുമണിയോടെ ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർ മുഖ്യമന്ത്രിയുട വീടിനു മുന്നിലെത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധക്കാർ കൊണ്ടുവന്ന കാവി പെയ്ന്റ് വീടിനു മുന്നിലെ ഗെയ്റ്റിൽ ഒഴിച്ചിട്ടുണ്ട്. കൂടാതെ സിസിടിവി കാമറയും ബൂം ബാരിയറും തകർത്തതായി കണ്ടെത്തിയിട്ടുണ്ട്." പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
"എന്തുകൊണ്ടാണ് സിനിമ നികുതി രഹിതമാക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നത്? നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ അത് യൂട്യൂബിൽ ഇടാൻ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടുക. അവിടെ എല്ലാം സൗജന്യമായിരിക്കും." കെജ്രിവാൾ പരിഹസിച്ചു. കാശ്മീർ ഫയൽസിന്റെ വിനോദ നികുതി ഇളവ് ചെയ്യണമെന്നുള്ള ബിജെപി നിയമസഭാംഗത്തിന്റെ ആവശ്യത്തെ കെജ്രിവാൾ പരിഹസിച്ചിരുന്നു. നികുതി ഒഴിവാക്കണമെങ്കിൽ സൗജന്യ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിൽ ഇടാനായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. കെജ്രിവാളിന്റെ പരിഹാസത്തെ കൂട്ടച്ചിരിയോടെയാണ് സഭ ഏറ്റെടുത്തത്.