ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ ആരോപണവുമായി കെടി ജലീൽ! എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിന്നീട് ഇഡി പാണക്കാട് നേരിട്ടെത്തി മൊഴിയെടുത്തുവെന്നും ജലീൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നോട്ടീസിൻറെ പകർപ്പ് ജലീൽ വാർത്താസമ്മേളനത്തിൽ പുറത്ത് വിട്ടു. മുസ്ലിം ലീഗിനും പികെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീൽ. കുഞ്ഞാലിക്കുട്ടിയുടെയും മകൻറേയും സാമ്പത്തിക ഇടപാടുകൾ ദുരൂഹത നിറഞ്ഞതാണെന്നും അതിനെതിരെ ഇഡിക്ക് പരാതി നൽകുമെന്നും കെടി ജലീൽ വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചതിൽ സ്പീക്കർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ മകൻറെ പേരിലുള്ള കണ്ടുകെട്ടിയ പണത്തിൻറെ രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെടി ജലീൽ നിയമസഭയിലെ മീഡിയാ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സഹകരണ ബാങ്കിലെ മൂന്നര കോടി ആരാണ് പിൻവലിച്ചത് എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എആർ നഗർ ബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജലീലിൻറെ പ്രതികരണം. മാർച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എആർ നഗറിലെ ബാങ്കിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകൻറേതാണെന്നും ജലീൽ പറയുന്നു. കേരള ബാങ്കിൽ മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ ചേരാതിരുന്നതിൻറെ കാരണം കോടികളുടെ കള്ളപ്പണം ഈ ബാങ്കുകളിൽ പലരുടെയും പേരിൽ ഉള്ളത് കൊണ്ടാണ്. സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളും ജില്ലാ ബാങ്കുകളും കേരള ബാങ്കിൽ ലയിച്ചപ്പോൾ മലപ്പുറം മാറിന്നതിൻറെ അടിവേരുകൾ അന്വേഷിച്ചാൽ കള്ളപ്പണത്തിൻറെ കഥകൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളും കോൺഗ്രസിൻറെയും ലീഗിൻറെയും അധീനതയിലാണ്. മുൻ മന്ത്രി കൂടിയായ ജലീൽ പറഞ്ഞു. പാണക്കാട് തങ്ങൾ കുടുംബത്തെയും ഇവർ കുഴിയിൽ ചാടിച്ചെന്നും അദ്ദേം പറയുന്നു. ഇഡിക്കു മുന്നിലേക്കു തങ്ങളെ വിചാരണയ്ക്കു വിട്ടുകൊടുത്ത ശക്തികൾക്കെതിരെ ലീഗ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗിനെയും ലീഗിൻറെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി പികെ കുഞ്ഞാലിക്കുട്ടി മാറ്റിയെന്നും മുൻ മന്ത്രി കൂടിയായ ജലീൽ പറഞ്ഞു.