ലക്ഷദ്വീപ് വിഷയത്തിൽ സിപിഎം പ്രത്യക്ഷ സമരത്തിലേയ്ക്ക്. മെയ് 31ന് കൊച്ചിയിലെയും ബേപ്പൂരിലെയും ലക്ഷദ്വീപ് ഓഫീസുകൾക്കു മുന്നിൽ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുള്ളത്. കൊവിഡ് 19 പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും പ്രതിഷേധം. കൂടാതെ എംപിമാരുടെ സംഘത്തെ ലക്ഷദ്വീപിലേയ്ക്ക് അയയ്ക്കാനും സിപിഎം തീരുമാനിച്ചു.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുതിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് ജനത നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി സിപിഎം. കേന്ദ്രസർക്കാർ നീക്കം ദ്വീപിൻ്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം തുടരുന്നതിനിടെയാണ് സിപിഎം പ്രക്ഷോഭം.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എംപിയുമായ എളമരം കരീം, ആലപ്പുഴ എംപി എഎം ആരിഫ്, രാജ്യസഭാംഗത്വം വി ശിവദാസൻ എന്നിവരെയാണ് പാർട്ടി ലക്ഷദ്വീപിലേയ്ക്ക് അയയ്ക്കുന്നതെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. എംപിമാരുടെ മൂന്നംഗ സംഘം ദ്വീപുകളിലെത്തി തദ്ദേശീയരിൽ നിന്ന് വിശദാംശങ്ങൾ ചോദിച്ചറിയും. ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ പരിഷ്കാരങ്ങളും പിൻവലിക്കണമെന്ന് ലീഗ് നേതാവും പാർലമെൻ്റംഗവുമായ ഇടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. ലക്ഷദ്വീപിലേയ്ക്കുള്ള ചരക്കുനീക്കം മംഗലാപുരത്തേയ്ക്ക് മാറ്റുന്നതിൽ ഗൂഢലക്ഷ്യമുണ്ടെന്നും കാണിച്ച് അദ്ദേഹം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകുകയും ചെയ്തു.
അതേസമയം, കേന്ദ്രസർക്കാരിൻ്റെ വിവാദ നടപടികൾക്കെതിരെ മുസ്ലീം ലീഗും പ്രതിഷേധം ആരംഭിച്ചു. കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ വാണിജ്യകേന്ദ്രമാക്കാൻ ശ്രമിക്കുകയാണെന്നും ദ്വീപു ജനതയുടെ സ്വാതന്ത്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നുമാണ് ലീഗിൻ്റെ ആരോപണം. അതേസമയം ക്ഷേമ പദ്ധതികളുടെ 80 ശതമാനം മുസ്ലീം വിഭാഗത്തിനും 20 ശതമാനം മുസ്ലീം ഇതര വിഭാഗങ്ങൾക്കും നൽകുന്ന രീതിയ്ക്കെതിരെയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമ പദ്ധതികളുടെ വിതരണത്തിനുള്ള 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി.
നിലവിലെ സംസ്ഥാനത്തെ ജനസംഖ്യ പരിഗണിച്ച് ഈ അനുപാതം പുനർനിശ്ചയിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 2015ലെ അനുപാതം അനുസരിച്ചാണ് നിലവിൽ സംസ്ഥാനത്ത് ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്നത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ അനുപാതം മാറിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഈ അനുപാതം പുനർനിശ്ചയിക്കണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച കേരള സർക്കാർ ഉത്തരവും ഹൈക്കോടതി റദ്ദാക്കിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.
വിഷയത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങൾ വലിയ വിവാദമുയർത്തുകയും പ്രധാനമന്ത്രിയെ അടക്കം പരാതി അറിയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നിലപാട്. 2015ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് വേണ്ടത്ര പഠനത്തിൻ്റെ അടിസ്ഥാനത്തിലല്ലെന്നാണ് ഹർജിക്കാരും ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഉത്തരവിൻ്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമായിട്ടില്ല.