മഞ്ഞുമ്മൽ ബോയ്സിലെ ഗാനത്തിന്റെ പകർപ്പവകാശം: ഇളയരാജയുടെ വാദത്തിനു പിന്നിലെ വസ്തുത എന്ത്?

Divya John
 മഞ്ഞുമ്മൽ ബോയ്സിലെ ഗാനത്തിന്റെ പകർപ്പവകാശം: ഇളയരാജയുടെ വാദത്തിനു പിന്നിലെ വസ്തുത എന്ത്? മൂന്നു പതിറ്റാണ്ടോളമായി രാജ നടത്തിവരുന്ന നിയമയുദ്ധത്തിന്റെ തുടർച്ചയായാണ് ഇതിനെ കാണേണ്ടത്. ഒരു പാട്ടിന്റെ ഉടമസ്ഥത ആർക്കാണ് എന്നതാണ് ഈ നിയമയുദ്ധത്തിന് അടിസ്ഥാനമായ ചോദ്യം. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ ഉപയോഗിച്ച 'കൺമണി അൻപോട് കാതലൻ' എന്നു തുടങ്ങുന്ന ഗുണ സിനിമയിലെ ഗാനം തന്റെ സൃഷ്ടിയാണെന്നും അതിൽ തനിക്ക് പകർപ്പവകാശം ഉണ്ടെന്നും കാട്ടി വക്കീൽ നോട്ടീസയച്ചിരിക്കുകയാണ് സംഗീതസംവിധായകൻ ഇളയരാജ.അതെസമയം മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ഇളയാരാജയുടെ ട്യൂൺ ഉപയോഗിച്ചതിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന അവകാശവാദം വ്യത്യസ്തമാണ്. ഗുണ എന്ന സിനിമയിലെ ഈ പാട്ടിന്റെ പ്രാഥമിക ഉടമസ്ഥത തനിക്കാണെന്നും, പാട്ടിനുമുകളിൽ ധാർമികമായ അവകാശം അടക്കമുള്ള സമ്പൂർണ അവകാശങ്ങൾ തന്നിൽ നിക്ഷിപ്തമാണെന്നും ഇളയരാജ പറയുന്നു.



ആ പാട്ട് വാണിജ്യാവശ്യത്തിനായി മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ ഉപയോഗിച്ചിരിക്കുകയാണ്. പ്രമോഷൻ പരിപാടികൾക്കു പോലും തന്റെ പാട്ട് ഉപയോഗിച്ചിരിക്കുന്നു. അനുവാദം വാങ്ങാതെയും റോയൽറ്റി നൽകാതെയും ഇത് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഒന്നുകിൽ തന്നിൽ നിന്ന് അനുവാദം വാങ്ങുക, ഇല്ലെങ്കിൽ സിനിമയിൽ നിന്ന് പാട്ട് നീക്കം ചെയ്യുക. ഇതാണ് രാജയുടെ വക്കീൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾക്ക് നൽകിയ നോട്ടീസിന്റെ ചുരുക്കം.ചുരുക്കത്തിൽ ഒരു പാട്ടിന്റെ സമ്പൂർണ അവകാശം ആർക്കുമില്ല എന്നാണ് ഇന്ത്യൻ പകർപ്പവകാശ നിയമം പറയുന്നത്. പ്രൊഡ്യൂസർക്കും, എഴുത്തുകാരനും, പാട്ടുകാരനുമെന്ന പോലെ കംപോസർക്കും അവകാശമുണ്ട് ഒരു പാട്ടിൽ. മഞ്ഞുമ്മൽ ബോയ്സിന്റെ കാര്യത്തിൽ നിയമം എന്ത് പറയുന്നുവെന്നത് കാത്തിരുന്ന് അറിയേണ്ടതാണ്. പ്രശ്നം ഇപ്പോൾ കോടതിയിലാണുള്ളത്. ഗുണയുടെ നിർമ്മാതാക്കളിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ അനുമതി വാങ്ങിയിരുന്നോ എന്നത് ഇപ്പോൾ വ്യക്തമല്ല.



സിനിമാപ്പാട്ടിലെ മൂന്ന് ഘടകങ്ങൾ (ട്യൂൺ, ലിറിക്സ്, ഗായകന്റെ ശബ്ദം) പ്രത്യേകം രജിസ്റ്റർ ചെയ്ത് അവകാശം നിയമം മൂലം സ്ഥാപിക്കാവുന്നതാണ്. എന്നിരിക്കിലും പാട്ടിന്റെ പൂർണമായ പകർപ്പാവകാശം പ്രൊഡ്യൂസറിൽ നിക്ഷിപ്തമായിരിക്കും. അഥവാ സിനിമയ്ക്ക് പുറത്ത് ഒരു പാട്ട് ഉപയോഗിക്കപ്പെടുകയാണെങ്കിൽ അതിന്റെ റോയൽറ്റി വിഹിതം നിർമ്മാതാവടക്കം മേൽപ്പറഞ്ഞ എല്ലാവർക്കും നിശ്ചിത അളവനുസരിച്ച് ലഭിക്കും.1957ലെ പകർപ്പവകാശ നിയമമാണ് ഈ നിയമപ്രശ്നത്തിനുള്ള മറുപടി നൽകുക. 2012ൽ ചില ഭേദഗതികൾ വരുത്തി പുതുക്കപ്പെട്ടിട്ടുള്ളതാണ് ഈ നിയമം. ഇതിൽ സിനിമയ്ക്കു വേണ്ടി നിർമ്മിക്കപ്പെട്ട ഒരു ഗാനം ആ സിനിമയ്ക്ക് പുറത്ത് വാണിജ്യപരമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ അതിൽ പാട്ടെഴുതിയ ആൾക്കും ഈണമിട്ടയാൾക്കും റോയൽറ്റിക്ക് അർഹതയുണ്ടെന്ന് പറയുന്നു. സൗണ്ട് റെക്കോർഡ് ചെയ്തത് പ്രൊഡ്യൂസറാണെന്ന നിലയ്ക്ക് അയാൾക്കും പാട്ടിൽ അവകാശമുണ്ടെന്ന് നിയമത്തിന്റെ 2(d)(ii), 2(d)(i), 2 (d)(v) എന്നീ വകുപ്പുകൾ വിശദീകരിക്കുന്നു. ഒരു സിനിമയ്ക്കായി നിർമ്മിക്കപ്പെട്ട പാട്ട് ആ സിനിമയിൽ ഉപയോഗിക്കപ്പെടുന്നതിന്റെ പൂർണ ഉടമസ്ഥത സിനിമയുടെ നിർമ്മാതാവിനാണെന്ന് നിയമം സന്ദേഹമെന്യേ പറഞ്ഞുവെക്കുന്നുണ്ട്.



2014ലാണ് ഇളയരാജ ആദ്യമായി പകർപ്പവകാശ പ്രശ്നം ഉന്നയിച്ച് രംഗത്തെത്തുന്നത്. ഇൻഡസ്ട്രിയിലെ തന്റെ സുഹൃത്തുക്കളുമായാണ് അദ്ദേഹം എല്ലാക്കാലത്തും തർക്കിക്കേണ്ടി വന്നത്. എക്കോ കമ്പനിയുടെ ഉടമയും തന്റെ സുഹൃത്തുമായ എംആർ സുബ്രഹ്മണ്യനുമായിട്ടായിരുന്നു ഇളയരാജയുടെ ആദ്യ നിയമയുദ്ധം. 1981ൽ എംആർ സുബ്രഹ്മണ്യനും ഇളയരാജയും പങ്കാളികളായാണ് എക്കോ കമ്പനി തുടങ്ങിയത്. അഞ്ച് വർഷത്തെ കരാറിൽ തന്റെ പാട്ടുകളുടെ ഉടമസ്ഥത എക്കോ കമ്പനിക്ക് നൽകി. 1992ൽ ഇളയരാജ എക്കോ കമ്പനി വിട്ടു. 2014ൽ തനിക്ക് റോയൽറ്റി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ കേസ് ഫയൽ ചെയ്തു. ഈ കേസിൽ തിയറ്ററിനു പുറത്ത്, സിനിമാബാഹ്യമായി പാട്ടുകൾ ഉപയോഗിക്കപ്പെടുമ്പോൾ മാത്രമേ ഇളയരാജയ്ക്ക് റോയൽറ്റി അവകാശമുള്ളൂ എന്ന് കോടതി വിധിച്ചു. 2013ൽ ഇളയരാജ നൽകിയ മറ്റൊരു കേസിൽ അദ്ദേഹത്തിന് അനുകൂലമായി വിധി വരികയുണ്ടായി. അഞ്ച് വർഷത്തെ കരാറിൽ പാട്ടുകൾ ഉപയോഗിക്കാൻ താൻ അനുമതി നൽകിയ ഒരു കമ്പനി അതിനപ്പുറവും അവ ഉപയോഗിക്കുന്നതായിരുന്നു പ്രശ്നം. ഇതിൽ ഇളയരാജയ്ക്ക് വിധി അനുകൂലമായി.

Find Out More:

Related Articles: