പിച്ചൈക്കാരൻ 2: വ്യക്തമായ സന്ദേശവും ഇമോഷണൽ സെന്റിമെൻസും! പലപ്പോഴും ഒന്നാം ഭാഗത്തിൻ്റെ നിലവാരത്തിലേക്ക് എത്താനാകാതെ വലിയ വിമർശനവും പരാജയവുമൊക്കെയാകും രണ്ടാം ഭാഗം നേടുന്നത്. ആ വെല്ലുവിളിയെ സാധ്യതയാക്കി മാറ്റാനായിരുന്നു തമിഴിൽ നിന്നും പിച്ചൈക്കാരൻ രണ്ടാം ഭാഗം തിയറ്ററിലെത്തിയത്. ചരിത്രം ഇത്തവണയും ആവർത്തിച്ചു, ഒന്നാം ഭാഗവുമായി ഒട്ടും താരതമ്യപ്പെടുത്താനാവാത്ത വിധത്തിൽ രണ്ടാം ഭാഗം പ്രതീക്ഷകളെ അസ്ഥാനത്താക്കി. ഒരു ഹിറ്റ് സിനിമയ്ക്കു രണ്ടാം ഭാഗം ഒരുക്കുമ്പോൾ പുതിയ ഒരു സിനിമയെക്കാൾ വലിയ വെല്ലുവിളികളുണ്ട്. പലപ്പോഴും ഒന്നാം ഭാഗത്തിൻ്റെ നിലവാരത്തിലേക്ക് എത്താനാകാതെ വലിയ വിമർശനവും പരാജയവുമൊക്കെയാകും രണ്ടാം ഭാഗം നേടുന്നത്.
തമിഴിൽ വലിയ വിജയം നേടിയ ചിത്രം കോടീശ്വരനായ നായകന് ഒരു പ്രത്യേക സാഹചര്യത്തിൽ ഭിക്ഷക്കാരനായി ജീവിക്കേണ്ട സാഹചര്യമുണ്ടാകുന്നതും പിന്നീട് സംഭവിക്കുന്ന വെല്ലുവിളികളുമായിരുന്നു ദൃശ്യവൽക്കരിച്ചത്. തമിഴിൽ വിജയം നേടിയ ചിത്രം പിന്നീട് തെലുങ്കിൽ മൊഴിമാറ്റം നടത്തി റിലീസ് ചെയ്തപ്പോൾ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു. പിച്ചൈക്കാരൻ്റെ വലിയ വിജയവും പ്രേക്ഷക സ്വീകാര്യതയുമാണ് രണ്ടാം ഭാഗവുമായെത്താൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്. ശശി സംവിധാനം ചെയ്ത ഒന്നാം ഭാഗത്തിൽ അമ്മ - മകൻ സ്നേഹവും ശക്തമായ പ്രണയ കഥയുമൊക്കെയായി ആക്ഷൻ ചേരുവകളോടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചാണ് വിജയം നേടിയത്. സംഗീത സംവിധായകനും തമിഴിലെ താരമൂല്യമുള്ള നായകനുമായ വിജയ് ആൻ്റണിയുടെ 2016 ൽ സൂപ്പർ ഹിറ്റായ സിനിമയായിരുന്നു പിച്ചൈക്കാരൻ.
മനുഷ്യനിലെ ബ്രെയിൻ മാറ്റിവെക്കൽ ശസ്ത്രക്രീയയെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. വിജയ് ഗുരുമൂർത്തി ഇന്ത്യയിലെ കോടീശ്വരന്മാരിൽ ഏഴാം സ്ഥാനത്തുള്ളയാളാണ്. എന്നാൽ ഒപ്പമുള്ളത് ശത്രുക്കളാണെന്ന് വിജയ് തിരിച്ചറിയുന്നില്ല. അവർ മറ്റൊരാളുടെ ബ്രെയിൻ വിജയിൽ മാറ്റിവെച്ച് സ്വത്ത് കൈവശമാക്കാൻ ശ്രമിക്കുന്നു. അതിനായി അവർക്ക് കിട്ടുന്നത് ഭിക്ഷക്കാരനായ സത്യയെയാണ്. ഇത്തവണ ചിത്രത്തിലെ നായകൻ വിജയ് ആൻ്റണി തന്നെ രചനയും സംവിധാനവും എഡിറ്റിംഗും നിർമാണവും നിർവഹിച്ച് വമ്പൻ റിലീസായിട്ടാണ് പിച്ചൈക്കാരൻ രണ്ടാം ഭാഗമെത്തിയത്.
വിജയ് ആൻ്റണി തന്നെ നായകനായി പുതിയൊരു കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിലെത്തുന്നത്.ചെറുപ്പത്തിൽ കൈവിട്ടു പോയ സഹോദരിയെ അന്വേഷിച്ച് അലയുകയാണ് സത്യ. ജയിലിൽ 20 വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സത്യയുടെ ബ്രെയിൻ വിജയിൽ മാറ്റിവെച്ച് അവർ പദ്ധതി നടത്തുന്നു. പിന്നീടുള്ള സംഭവങ്ങളാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. പതിവ് തമിഴ് സിനിമയുടെ പ്രമേയമായ സഹോദരി സ്നേഹവും പാവങ്ങളുടെ വേദനയും അവരെ സഹായിക്കുന്നതിനുള്ള പ്രയത്നവുമൊക്കെയാണ് ചിത്രം പറയുന്നത്. പ്രമേയപരമായി വലിയ സന്ദേശം ചിത്രം മുന്നോട്ടു വെക്കുമ്പോഴും സിനിമാറ്റിക്ക് ഭാഷ്യത്തിൽ താളക്കുറവും ഏച്ചുകെട്ടലും ചിത്രത്തിൻ്റെ ആസ്വാദനത്തിൽ കല്ലുകടിയായി മാറുകയാണ്.