ബലാത്സംഗ ഇരയുടെ പേര് വെളിപ്പെടുത്തി നടൻ വിജയ് ബാബു!

Divya John
 ബലാത്സംഗ ഇരയുടെ പേര് വെളിപ്പെടുത്തി നടൻ വിജയ് ബാബു! നടനും നിർമ്മാതാവുമായി വിജയ് ബാബു ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ലൈവിലെത്തി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്റെ പേര് പുറത്തു വന്നു, അപ്പുറത്തുള്ള കക്ഷിയുടെ പേര് എന്തുകൊണ്ട് പുറത്തുവന്നുകൂട എന്നാണ് വിജയ് ബാബുവിന്റെ ചോദ്യം. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 228എ പ്രകാരം ബലാത്സംഗ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നാണ് നിയമം. ഈ സെക്ഷൻ അനുസരിച്ച് ഇരയുടെ പേരോ ഇരയെ തിരിച്ചറിയാൻ തക്ക രീതിയിലുള്ള പ്രചാരണങ്ങളോ പാടില്ല. ഇത്തരം കേസുകൾ അടച്ചിട്ട കോടതി മുറിയിലാണ് കേൾക്കുക. കോടതി മുറിയിലെ വാദം പുറത്തുള്ളവർക്ക് കേൾക്കാൻ അനുവാദമില്ല.






  നിയമങ്ങൾ ഈ രീതിയിലായിരിക്കെയാണ് വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 22നാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് തന്റെ ഭാഗം വിശദീകരിക്കാൻ ഫേസ്ബുക്ക് പേജിൽ ലൈവിലെത്തിയ നടൻ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. തെറ്റ് ചെയ്തവർ മാത്രം പേടിച്ചാൽ മതി, തനിക്ക് ഇത്തരം കേസുകളിൽ പേടിയില്ലെന്നും കേസ് നേരിടാൻ ഒരുക്കമാണെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരി സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാനും ആളുകൾ തിരിച്ചറിയാതിരിക്കാനും വേണ്ടിയാണ് പേര് വെളിപ്പെടുത്തരുതെന്ന് നിയമം അനുശാസിക്കുന്നത്. നിയമ ലംഘകർക്ക് കടുത്ത ശിക്ഷയാകും ലഭിക്കുക. ബാലാത്സംഗ ഇരയുടെ പേര് മരിച്ചാലും വെളിപ്പെടുത്തരുതെന്നാണ് സുപ്രീംകോടതി 2018ൽ വ്യക്തമാക്കിയത്. പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പേര് പ്രസിദ്ധീകരിക്കാൻ പാടുള്ളതല്ല. "മരിച്ചവർക്കും അഭിമാനമുണ്ട്," എന്ന പരാമർശത്തോടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.







  ബലാത്സംഗ കേസുകളിൽ ഇരയുടെ വ്യക്തിത്വം പുറത്തു വിടുന്നതു സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്നു വാഗ്ദാനം ചെയ്ത് വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതിയിൽ പറയുന്നത്. എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. തനിക്ക് പരാതിക്കാരിയെ 2018 മുതൽ അറിയാമെന്ന് വിജയ് ബാബു പറയുന്നുണ്ട്. ഈ അഞ്ച് വർഷത്തോളമായി കുട്ടിയുമായി ഒരു ചാറ്റും ചെയ്തിട്ടില്ല. മാർച്ച് മുതൽ പരാതിക്കാരി അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ട് തന്റെ കൈവശമുണ്ടെന്നും വിജയ് ബാബു പറഞ്ഞു.






   
"സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു." എന്നാണ് പരാതിക്കാരി 'വുമൺ എഗൈനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്' എന്ന ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

Find Out More:

Related Articles: