ഭീഷ്മപർവ്വം' അഞ്ഞൂറ്റി കുടുംബം ഫാമിലി ട്രീ വൈറൽ!

Divya John
 ഭീഷ്മപർവ്വം' അഞ്ഞൂറ്റി കുടുംബം ഫാമിലി ട്രീ വൈറൽ!  തീയേറ്റർ റിലീസിന് പിന്നാലെ ചിത്രം ഡിസ്നി ഹോട്സ്റ്റാറിലൂടെ ഒടിടി റിലീസും ആയിരിക്കുകയാണ്. ഭീഷ്മപർവ്വം സിനിമയിലെ അഞ്ഞൂറ്റി കുടുബത്തിൻറെ ഫാമിലി ട്രീ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ക്രിയേറ്റീവ് ഡിസൈനറായ ജോസ്‍മോൻ വാഴയിൽ. അടുത്തിടെ തീയേറ്ററുകളിലെത്തി മികച്ച വിജയം നേടിയ മമ്മൂട്ടി - അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഭീഷ്മപർവ്വം. മൈക്കിളപ്പനും അമ്മൂമ്മയും ഉൾപ്പെടെയുള്ളവരുള്ള അഞ്ഞൂറ്റി കൂട്ടുകുടംബത്തിൻറെ ഘടനയെങ്ങനെയെന്ന് സിനിമ കണ്ട ചിലർക്കെങ്കിലും സംശയം ഉണ്ടായിരുന്നു.



  പലരും ഇത് സിനിമാഗ്രൂപ്പുകളിലടക്കം പങ്കുവെച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ആ സംശയങ്ങൾ ഒക്കെ മാറ്റുന്നതിന് സഹായിക്കുന്ന ഒരു ഫാമിലി ട്രീയാണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. എംത്രീഡിബി ഗ്രൂപ്പിലൂടെയാണ് ജോസ്‍മോൻ ഫാമിലി ട്രീ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൻറെ സഹ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി ഈ ഫാമിലി ട്രീ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. “വർക്കിയുടെ ആത്മ സുഹൃത്തായിരുന്നു മജീദ്. മജീദിൻറെ മകനാണ് അലി, മാധവൻറെ ഭാര്യയുടെ പേര് രമ” എന്ന് എഴുതിക്കൊണ്ടാണ് ദേവദത്ത് ഫാമിലി ട്രീ പങ്കുവച്ചിരിക്കുന്നത്.



  ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയ ചിത്രം ഇതിനകം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നുമുണ്ട്. മമ്മൂട്ടിയെ കൂടാതെ നദിയ മൊയ്തു, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, ജിനു ജോസഫ്, മാല പാർവ്വതി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിട്ടുള്ളത്. 



  അഞ്ഞൂറ്റി തലമുറ ആരംഭിക്കുന്നത് വർക്കി – അന്നമ്മ ദമ്പതികളിൽ നിന്നാണ്. അവരുടെ അഞ്ചു മക്കളാണ് പൈലി, മത്തായി, മൈക്കിൾ, സൈമൺ, സൂസൻ എന്നിവർ. ഇവരിൽ നിന്ന് അടുത്തടുത്ത തലമുറകളിലേക്കുള്ള മാറ്റവും മറ്റും വ്യക്തമായി ഫാമിലി ട്രീയിലുണ്ട്. മാത്രമല്ല മൈക്കിളിൻറെ വിശ്വസ്‌തരായ മണി, ശിവൻകുട്ടി എന്നിവരേയും മൈക്കിളിൻറെ കാമുകിയായിരുന്ന ആലീസിനെയും അഞ്ഞൂറ്റി കുടുംബത്തിനോട് ശത്രുതയുള്ള കൊച്ചേരി കുടുംബത്തെയും ഇതിൽ ഉൾച്ചേർത്തിട്ടുമുണ്ട്.

Find Out More:

Related Articles: