അരിക്കൊമ്പനെ തമിഴ്നാട്ടിലെ ഉൾവനത്തിൽ തുറന്നുവിട്ടു; അരിക്കൊമ്പൻ ഇനി അരിശിക്കൊമ്പനായി അറിയപ്പെടും!

Divya John
 അരിക്കൊമ്പനെ തമിഴ്നാട്ടിലെ ഉൾവനത്തിൽ തുറന്നുവിട്ടു; അരിക്കൊമ്പൻ ഇനി അരിശിക്കൊമ്പനായി അറിയപ്പെടും! രാവിലെ എട്ടുമണിയോടെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള അപ്പർ കോതയാർ മേഖലയിലാണ് തമിഴ്നാട് വനം വകുപ്പ് ആനയെ തുറന്നുവിട്ടത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ജനവാസമേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് മയക്കുവെടിവെച്ചു പിടികൂടിയ കാട്ടാന അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു(Arikomban Elephant News).  ആനയ്ക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തമിഴ്നാട് വനം വകുപ്പിൻ്റെ നടപടി. അരിക്കൊമ്പൻ്റെ തുമ്പിക്കൈയിലെ മുറിവും ആരോഗ്യനിലയും കണക്കിലെടുത്ത് ആനയെ ഉടൻ തുറന്നിവിടില്ലെന്നായിരുന്നു തമിഴ്നാട് വനം വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. അരിക്കൊമ്പനെ തിങ്കളാഴ്ച വനത്തിൽ തുറന്നുവിടാനിരിക്കെ മദ്രാസ് ഹൈക്കോടതി ഇതിനു വിലക്കേർപ്പെടുത്തിയിരുന്നു.



  എറണാകുളം സ്വദേശി റബേക്ക ജോസഫ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയെ തുടർന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൻ്റെ ഉത്തരവ് ഉണ്ടായത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു ഹ‍ർജിയിലെ ആവശ്യം. ഇതു പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കുന്ന ചൊവ്വാഴ്ച രാവിലെ 10.30 വരെ അരിക്കൊമ്പനെ വനത്തിൽ തുറന്നുവിടരുതെന്നായിരുന്നു തമിഴ്നാട് വനം വകുപ്പിനു നൽകിയ നിർദേശം. അരിക്കൊമ്പനെ തുറന്നുവിട്ട ശേഷം മിഷൻ്റെ ഭാഗമായ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾക്കാട്ടിൽ തുടരുകയാണെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രീനിവാസ് റെഡ്ഡിയെ ഉദ്ധരിച്ചു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇവർ വനത്തിൽനിന്ന് തിരിച്ചെത്തിയശേഷം വിശദമായ വിവരം അറിയിക്കും.



ആന ആരോഗ്യവാനാണെന്നും മതിയായ ചികിത്സ നൽകിയ ശേഷമാണ് ആനയെ തുറന്നിവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ച് തിങ്കളാഴ്ച രാത്രി 12.30 നാണ് തമിഴ്നാട് വനം വകുപ്പ് സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. കൊമ്പൻ കാടുവിട്ട് ജനവാസമേഖലയിലേക്ക് ഇറങ്ങിയതോടെ മയക്കുവെടിവെച്ച ശേഷം കാലുകൾ ബന്ധിച്ചു മൂന്നു കുങ്കിയാനകളുടെ സഹായത്തോടെ എലഫൻ്റ് ആംബുലൻസിൽ കയറ്റുകയായിരുന്നു. ഇടുക്കിയിലെ ചിന്നക്കനാലിലും പരസരത്തും ഭീതി വിതച്ച അരിക്കൊമ്പനെ കേരള വനം വകുപ്പ് മയക്കുവെടിവെച്ചു പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. 


ഇവിടെനിന്നാണ് ആന തമിഴ്നാട്ടിലേക്ക് കടന്നത്. നിലവിൽ കേരള-തമിഴ്നാട് അതിർത്തിയായ കുമളിയിൽനിന്ന് 200ലധികം കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നത്. എന്നാൽ ആനയെ കസ്റ്റഡിയിൽ പാർപ്പിക്കാനുള്ള ബുദ്ധിമുട്ട് തമിഴ്നാട് വനം വകുപ്പ് കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണ് ആനയെ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയത്. അതേസമയം ഹർജി രാവിലെ 10.30 ന് വീണ്ടും പരിഗണിക്കും.
 

Find Out More:

Related Articles: