അരിക്കൊമ്പൻ്റെ പേരിൽ തട്ടിപ്പു: പിരിച്ചെടുത്തത് ലക്ഷങ്ങൾ, സന്ദേശങ്ങൾ ഡിലീറ്റാക്കി ഗ്രൂപ്പ് അഡ്മിൻ മുങ്ങി! അരിക്കൊമ്പനെ ചിന്നക്കനാലിൽ എത്തിക്കുന്നതിന് കേസ് നടത്താനെന്ന വ്യാജേനെ സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തെന്ന ആരോപണമാണ് ശക്തമാകുന്നത്. ഇടുക്കി ചിന്നക്കനാലിൽ ജനവാസ മേഖലകളിലെത്തി അക്രമം നടത്തിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ്റെ പേരിൽ വ്യാപക പണപ്പിരിവ്. അരിക്കൊമ്പന് വേണ്ടി ഏഴ് ലക്ഷം രൂപ പിരിച്ചെടുത്തതായി വനം മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പണപ്പിരിവ് നടത്തിയ ഗ്രൂപ്പുകളിൽ അംഗമായിരുന്നവർ ഉൾപ്പെടെ ആരോപണവുമായി രംഗത്തുവന്നത്.
അരിക്കൊമ്പനെ മടക്കിയെത്തിക്കാൻ കേസ് നടപടികൾ നടത്താനായി പണപ്പിരിവ് നടന്നുവെന്ന ആരോപണം ജില്ലയിലെ ചില കർഷക സംഘടനകൾ നടത്തിയിരുന്നു. അരിക്കൊമ്പന് വേണ്ടി പണപ്പിരിവ് നടത്തിയ വാട്ട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ അഡ്മിൻ ഡിലീറ്റ് ചെയ്തതായി ആരോപണമുയർന്നു. 'എന്നും അരിക്കൊമ്പനൊപ്പം' എന്ന പേരിലാണ് വാട്ട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഇതേ ഗ്രൂപ്പിൽ ഉണ്ടായിരുന്ന വ്യക്തിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അരിക്കൊമ്പന് ഭക്ഷണവും ചികിത്സയും ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ പറഞ്ഞാണ് പണപ്പിരിവ് നടന്നതെന്നാണ് ആരോപണം.അരിക്കൊമ്പൻ്റെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വിവിധ അക്കൗണ്ടുകൾ നിലവിലുണ്ട്. ആയിരക്കണക്കിനാളുകളാണ് ഈ പേജുകൾ ഫോളോ ചെയ്യുന്നത്.
ഇടുക്കി പൂപ്പാറയിൽ അരിക്കൊമ്പൻ്റെ പേരിൽ കട തുറന്നു. പൂപ്പാറയ്ക്ക് സമീപം ദേശീയപാതയോട് ചേർന്നുള്ള ഗാന്ധി നഗറിലാണ്ണ സുഹൃത്തുക്കൾ ചേർന്ന് കട തുടങ്ങിയത്. രഘു, ജീവ, പ്രദീപ്, അഭിലാഷ്, ബിജി, ബാബു, കാർത്തിക്, അനസ്, ബാലു എന്നിവർ ചേർന്നാണ് കട തുറന്നത്.അരിക്കൊമ്പന് വേണ്ടി മൃഗസ്നേഹികളുടെ സംഘടനകൾ വാട്ട്സാപ്പ് ഗ്രൂപ്പുകൾ മുഖേനെ പണപ്പിരിവ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. പണപ്പിരിവുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രാഥമിക പരിശോധന നടത്താൻ നിർദേശം ലഭിച്ചതായി സ്പെഷൽ ബ്രാഞ്ച് അധികൃതർ അറിയിച്ചു.
പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടി ഭാഗത്ത് കോർ ഏരിയയിലെ വനഭാഗത്താണ് അരിക്കൊമ്പൻ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ദിവസേനെ ഏഴ് മുതൽ എട്ട് കിലോമീറ്റർ ദൂരം അരിക്കൊമ്പൻ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്.